Latest News

കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?, എല്ലാം ശരിയാകും, കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാം'; വീഡിയോ കോളില്‍ മെഗാസ്റ്റാറിന്റെ ആശ്വാസവാക്ക്; അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി 

Malayalilife
 കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?, എല്ലാം ശരിയാകും, കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാം'; വീഡിയോ കോളില്‍ മെഗാസ്റ്റാറിന്റെ ആശ്വാസവാക്ക്; അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി 

അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവിനെയും വീടും നഷ്ടപ്പെടുകയും ഒരു കാല്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്ത സന്ധ്യയ്ക്ക് സഹായഹസ്തവുമായി മമ്മൂട്ടി. 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് രാജഗിരി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സന്ധ്യയുമായി മമ്മൂട്ടി വിഡിയോ കോളില്‍ സംസാരിക്കുകയും തുടര്‍ന്നും എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുകയും ചെയ്തു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് സന്ധ്യയുടെ മുഴുവന്‍ ചികിത്സാച്ചെലവുകളും വഹിച്ചത്. 

'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?'-മമ്മൂട്ടി ചോദിച്ചു. ആ ചോദ്യം കേട്ട് സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. 'എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്' കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാമെന്നും മമ്മൂട്ടിയുടെ മറുപടി. ഇത്‌കേട്ട് സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും. 

ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണില്‍ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്) ജോസ് പോളിന്റെ ഫോണിലേക്കായിരുന്നു വീഡിയോ കോള്‍. സന്ധ്യയുമായി സംസാരിച്ച മമ്മൂട്ടി കൃത്രിമക്കാല്‍ നല്കാമെന്ന് വാക്കുനല്കിയതിനൊപ്പം അടിമാലിയില്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും ഉറപ്പ് നല്കി. 

എല്ലാം നടക്കും..പേടിക്കേണ്ട..'മമ്മൂട്ടി സന്ധ്യയോട് പറഞ്ഞു. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം നേരത്തെ തന്നെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാല്‍ വെക്കുന്നതിന് വേണ്ട സഹായം നല്‍കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന് മമ്മൂട്ടി നിര്‍ദ്ദേശം നല്കി. 

മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. നീറുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച ആ രാത്രി സന്ധ്യയുടെ മനസ്സില്‍ നിന്ന് മായുന്നില്ല . മണ്ണിടിച്ചിലില്‍ ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജുവിന് ജീവന്‍ നഷ്ടമായിരുന്നു. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. 

എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വര്‍ദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടത്തേക്കാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്. മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയതോടെ ഫിസിയോ തെറാപ്പിയില്‍ പരസഹായത്തോടെ നടത്തം പുനരാരംഭിക്കാന്‍ സന്ധ്യയ്ക്ക് കഴിഞ്ഞു. ഇനിയുളള രണ്ടാഴ്ച ഫിസിയോ തെറാപ്പി തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. 

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.ജിജി രാജ് കുളങ്ങര, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ.പ്രവീണ്‍ എ ജെ, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. രവികാന്ത്, ഡോ.അര്‍ച്ചന എസ്, ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ടോം ജോസ് എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം കൃത്രിമ കാല്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ഡോ. ഗെലി ഇറ്റെ പറഞ്ഞു. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഭര്‍ത്താവും, കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതോടെ, നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. സര്‍ക്കാരിന്റേയും, ദേശീയപാത അതോറിറ്റിയുടേയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയും, മകളും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Robert Kuriakose (@robert.jins)

mammootty support adimaly landslide victim sandhya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES