ഇരുപത് വർഷമായി ജോജു ജോർജ് സിനിമയിലെത്തിയിട്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം കാണും. വളരെ കുറച്ചു കാലമേ ആയുള്ളൂ നമ്മൾ ഈ നടനെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട്. എന്നാൽ, ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വേറിട്ട വേഷങ്ങൾ കൊണ്ട് നമ്മുടെ മനസ്സിൽ മാത്രമല്ല, മലയാള സിനിമയിൽ തന്നെ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് ജോജു.
ജൂനിയർ ആർടിസ്റ്റിൽ നിന്നും തുടങ്ങി ഇപ്പോൾ ഉയരങ്ങൾ എത്തിപ്പിടിച്ചെങ്കിലും കടന്ന് വന്ന സാഹചര്യങ്ങൾ വളരെ ദുരിതപൂർണമായിരുന്നുവെന്ന് നടൻ ഒാർക്കുന്നു.സിനിമ സ്വപ്നം കാണുന്നവർക്ക് എന്നുമൊരു പാഠപുസ്തകം തന്നെയാണ് ആ ജീവിതം. വന്ന വഴി മറന്നിട്ടില്ലാത്ത അദ്ദേഹം തന്റെ ജീവിതത്തിൽ കഷ്ടപ്പാടിന്റെ സമയത്ത് എല്ലാ വിധ പിന്തുണയുമായി കൂട്ട നിന്ന ബിജു മേനോനെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയിൽ പാവങ്ങളുടെ ബിജു മേനോൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതു പറയുമ്പോൾ ജോജുവിന് സന്തോഷം ആണ്. കാരണം അദ്ദേഹത്തിന് ബിജു മേനോൻ നൽകിയ സഹായങ്ങൾ അത്രയും വലുതാണ്.ഒരു സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയിൽ തന്നെ അടുത്ത സുഹൃത്തുക്കളായി. നാട്ടിൽ പോലും ബിജു മേനോൻ ന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്.
അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോൾ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദദേഹം വാങ്ങി തന്നിട്ടുണ്ട്.
അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനടുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് നടൻ എന്നൊരു മേൽവിലാസം ഉണ്ടെങ്കിൽ അതിന് കാരണം ബിജു മേനോൻ ആണെന്നാണ് അദ്ദേഹം പറയുന്നത്.