ഇന്ദ്രൻസിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത 'വെയിൽമരങ്ങൾ' ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തു. ഷാങ്ഹായിലെ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്‌കാരങ്ങൾക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 15 മുതൽ 24 വരെയാണ് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേള.
ഗോൾഡൻ ഗോബ്ലറ്റ് പുരസ്‌കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയാണ് വെയിൽമരങ്ങൾ. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണയിക്കുന്ന 'ഫിയാപ്ഫി'ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്ഹായിലേത്.
ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.
സോമാ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആകാശത്തിന്റെ നിറം, പേരറിയാത്തവർ, കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് ശേഷം ഇന്ദ്രൻസും ഡോ ബിജുവുമൊത്തുള്ള നാലാമത്തെ ചിത്രമാണ് വെയിൽമരങ്ങൾ. എം.ജെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ എന്നിവരും നിർവഹിക്കുന്നു.
ജൂൺ 15 മുതൽ 24 വരെ നടക്കുന്ന മേളയിൽ സംവിധായകൻ ഡോ.ബിജു, നിർമ്മാതാവ് ബേബി മാത്യു സോമതീരം , പ്രധാന നടൻ ഇന്ദ്രൻസ് , പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഇന്ദ്രൻസ് വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് അർഹനാകുന്നു എന്ന പ്രത്യകതയും ഈ മേളക്കുണ്ട്. സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമ്മിച്ച വെയിൽമരങ്ങൾ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്.