മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബിൽ കയറിയിരിക്കുന്ന വേളയിലും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. മാത്രമല്ല സിനിമയിലെ മോഹൻലാൽ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വേളയിലാണ് സിനിമയുടെ തിരക്കഥാകൃത്തും നടനുമായ മുരളീ ഗോപിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്.
'നിന്റെ തന്തയല്ല എന്റെ തന്ത' എന്ന ഡയലോഗ് എഴുതാനുള്ള മനക്കട്ടിക്കു മുന്നിൽ നല്ല നമസ്‌കാരമുണ്ടെന്നാണ് ഹരീഷ് പോസ്റ്റിലൂടെ പറയുന്നത്. ഹരീഷ് പേരടി നായകനായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ തിരക്കഥയെഴുതിയതും മുരളീ ഗോപിയാണ്. വ്യക്തിപരമായി ചിത്രം ഒട്ടേറെ സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടീയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരക്കഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ' നിന്റെ തന്തയല്ലാ എന്റെ തന്താ '.... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്‌കാരം...
മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്‌ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും. അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്ന അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.