നടിയെ പീഡപ്പിച്ച കേസ് പോക്‌സോ പ്രത്യേക കോടതിക്ക് വിടുമെന്ന മന്ത്രിസഭാ തീരുമാനം വിവാദത്തിൽ. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നാണ് ആരോപണം. ന്യൂസ് 24 ഈ വിവാദം ചർച്ചയാക്കുന്നത്. മോഹൻലാലുമായി ഏറെ അടുത്ത ബന്ധമുള്ള ദീപക് ധർമ്മടയാണ് ഈ വാർത്ത 24 ന്യൂസിൽ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ ചർച്ച പുരോഗമിക്കുന്നുണ്ട്.
താരസംഘടനയായ അമ്മയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞാണ് ഭരണഘടനാ ഭേദഗതി അംഗീകരിക്കാതെ പോയത്. ഇതിന് പിന്നിൽ ദിലീപ് അനുകൂലികളാണെന്ന വാദം ഉണ്ടായിരുന്നു. ഇത് മോഹൻലാലിനും മമ്മൂട്ടിക്കും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് പോക്‌സോ കോടിതിക്ക് കേസ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത്.
ഈ വിഷയത്തിൽ സാമൂഹിക പ്രവർത്തകനായ ഹരീഷ് വാസുദേവ് രാവിലെ പോസ്റ്റിട്ടിരുന്നു. ഇന്നലത്തെ ക്യാബിനറ്റ് തീരുമാനം ഒരു തെറ്റാണ്. കേസ് പ്രത്യേക കോടതിക്ക് വിചാരണയ്ക്ക് വിട്ട ഹൈക്കോടതിവിധി ശ്രദ്ധിക്കാതെ പഴയ ഫയലിൽ മന്ത്രിസഭ എടുത്ത തീരുമാനമാണ്. രണ്ടു ഫയലുകളിലെ വിഷയം രണ്ടു ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതിന്റെ, അവർ പരസ്പരം മിണ്ടാത്തതിന്റെ പ്രശ്‌നമാണ്. തീരുമാനം റദ്ദാക്കണം. തെറ്റു തിരുത്തണം.
മന്ത്രിസഭയിലേക്ക് പോകുന്ന ഫയലുകളിൽ എത്ര അനാസ്ഥയാണ് ഉദ്യോഗസ്ഥർ വരുത്തുന്നത് എന്നതിന് ഉദാഹരണമാണ് ഇത്. നടിയുടെ കേസ് അട്ടിമറിക്കാൻ മന്ത്രിസഭാ നീക്കം എന്നായിരിക്കും ഫ്ളാഷ്‌ന്യൂസ് വരിക. അതിനു മുൻപ് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും-എന്നായിരുന്നു പോസ്റ്റ്. ഇതിൽ വസ്തുതയും ഉണ്ട്. സർക്കാരിന് പറ്റിയ ചെറിയ പിഴവ് മാത്രമാണ് ഇത്. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ വിശ്വസ്തനായ ദീപക് വാർത്തയുമായി എത്തിയത്. ഈ വിവാദം ചർച്ചയാക്കുന്നതിന് പിന്നിൽ സിനിമയിലെ വിഭാഗിയതാണെന്നാണ് സൂചന.
നേരത്തെ ഈ വിഷയത്തിൽ നടിമാകുടെ കൂട്ടായ്മയായ ഡബ്ല്യുസിസി കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയപ്പോൾ ചില വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് വിവാദത്തിലായ വ്യക്തിയാണ് ദീപക്. അന്ന് മോഹൻലാലിന് വേണ്ടിയാണ് ഈ ഇടപെടൽ ദീപക് നടത്തിയതെന്ന് വാദമുണ്ടായിരുന്നു. ഇപ്പോൾ മോഹൻലാൽ സ്ത്രീകളുടെ പക്ഷത്ത് ന്യായമുണ്ടെന്ന് തിരിച്ചറിഞ്ഞു.
അമ്മയിൽ നിന്ന് രാജിവച്ച് പോയ നടിമാരെ തിരിച്ചെടുക്കാനും തയ്യാറായി. എന്നാൽ രാജിവച്ച നടിമാരെ തിരിച്ചെടുത്താൽ ദിലീപിനേയും തിരിച്ചെടുക്കണമെന്നാണ് അമ്മയിലെ മറുവിഭാഗത്തിന്റെ നിലപാട്. ഇതോടെ മോഹൻലാലും മമ്മൂട്ടിയും നടത്തിയ നീക്കങ്ങൾ പൊളിഞ്ഞു. ഇതിനിടെയാണ് മന്ത്രിസഭ മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റിയത്. ഇതും വിവാദത്തിലാവുകയാണ്. ഈ തീരുമാനത്തിലെ സാങ്കേതിക പിശക് തിരിച്ചറിഞ്ഞ് സർക്കാർ തിരുത്തും. ഇതിനിടെയാണ് വാർത്ത വിവാദമായി മാറിയത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപിടികൾ വേഗത്തിലാക്കാൻ ഒരുങ്ങിയ സർക്കാരിനെതിരെയാണ് പുതിയ വിവാദം. പോക്സോ കേസുകൾക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയിൽ സ്ഥാപിക്കുന്ന പ്രത്യേക കോടതിയിൽ പരിഗണിക്കുന്ന ആദ്യ കേസായിരിക്കും നടിയെ ആക്രമിച്ച കേസ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഈ കോടതിയിൽ വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനും മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു. പോക്സോ കോടതിക്കായി ഒരു ജില്ലാ ജഡ്ജി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബെഞ്ച് ക്ലാർക്ക് എന്നിവരുടേത് ഉൾപ്പെടെ 13 തസ്തിക സൃഷ്ടിച്ചു. നിർത്തലാക്കിയ എറണാകുളം വഖഫ് ട്രിബ്യൂണലിൽ നിന്നു പുനർവിന്യാസത്തിലൂടെയാണു 10 തസ്തിക കണ്ടെത്തുക. കേസിൽ പ്രതിയായ നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായിയിരുന്നു.
കേസിൽ കുറ്റപത്രം സമർപ്പിച്ച് 21 മാസം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. 2017 ഫെബ്രുവരി 17ന് പൾസർ സുനി എന്ന എൻ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടൻ ദിലീപും എൻഎസ് സുനിൽ, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി വിജേഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർലി തോമസ്, മേസ്തിരി സുനിൽ എന്ന സുനിൽ കുമാർ, വിഷ്ണു എന്നിവരുമാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ദിലീപ് ഉൾപ്പെടെ അഞ്ചു പേർ ജാമ്യത്തിൽ പുറത്തിറങ്ങി.
ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹെക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഹർജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്ക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറാൻ തക്ക കാരണങ്ങൾ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.