മലയാള സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതനായ നിർമ്മാതാവ് ആണ് ജൂബിലി ജോയ്. നിരവധി സിനിമകളുടെ നിർമ്മാണം നടത്തിയ അദ്ദേഹം മോഹന്‍ലാല്‍ കരിയര്‍ തുടങ്ങിയ സമയത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. നിര്‍മ്മാതാവ് ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സൂപ്പര്‍താരത്തിന്റെതായി റിലീസ് ചെയ്യാത്ത തിരനോട്ടം സിനിമ മുതലുളള ഓര്‍മ്മകൾ തുറന്ന് പറയുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നല്ലോ വില്ലന്‍ എന്ന നിലയില്‍ ലാല് കയറിവന്നത്, ജോയ് തോമസ് പറയുന്നു. പക്ഷേ അതിന് മുന്‍പ് തിരനോട്ടം എന്നൊരു സിനിമയുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് ചെയ്തില്ല. നിര്‍മ്മാതാവിന്റെ വിയോഗത്തിന് പിന്നാലെ പടം നിന്നുപോവുകയായിരുന്നു. തേനും വയമ്പിന്റെ ഡയറക്ടര്‍ അശോക് കുമാറായിരുന്നു അതിന്റെ സംവിധായകന്‍. പ്രിയനൊക്കെയുളള സിനിമയായിരുന്നു. അന്നേ ലാലിന്‌റെ ആക്ഷനൊക്കെ കണ്ടപ്പോള്‍ ത്യാഗരാജന്‍ സാറൊക്കെ പറഞ്ഞു. ഈ പയ്യന്‍ കൊളളാം ടൈമിങ് ഉണ്ട് എന്ന് പറഞ്ഞു. അന്ന് ഭാവിയില്‍ ലാല് നായകനാവും എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ലല്ലോ.
പക്ഷേ ത്യാഗരാജന്‍ സാര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ന് അന്വര്‍ത്ഥമായി. അന്ത പയ്യന്‍ വന്ത് റൊമ്പ നല്ല ആര്‍ട്ടിസ്റ്റ്, ടൈമിംഗ് ബെസ്റ്റ് ആയിരിക്ക്. മുന്നുക്ക് വരും എന്ന് പറഞ്ഞു. അത് പിന്നെ കറക്ടായിട്ട് വന്നു. ഓരോരുത്തരുടെ ആ കണക്കുകൂട്ടലുകള്‍, അല്ലെങ്കില്‍ കണ്ടെത്തലുകളുണ്ടല്ലോ അത് ഭയങ്കരമായിട്ട് വന്നു. അന്ന് ലാല് ഞങ്ങളെ കാണാന്‍ വന്നിരുന്നു.
അന്ന് താരങ്ങളെയെല്ലാം അനുകരിക്കുമായിരുന്നു ലാല്‍. പികെ എബ്രഹാമിനെ അനുകരിച്ച് കാണിച്ചുതന്നു. അന്ന് എല്ലാവര്‍ക്കും ലാലിനെ ഇഷ്ടപ്പെട്ടിരുന്നു. അത് കഴിഞ്ഞ് പിന്നെ ഞങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ എന്‍ട്രി ആണ് കാണുന്നത്. അത് കഴിഞ്ഞാണ് ഞങ്ങള്‍ മദ്രാസിലെ മോന്‍ എന്ന പടത്തില് മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തത്.
അന്നത്തെ കാലത്ത് രതീഷിനെ ഒകെയാണ് ജയന് പകരം ആളുകള്‍ ഉദ്ദേശിച്ചിരുന്നതെന്നും ജൂബിലി ജോയ് പറയുന്നു. കുറെ പടങ്ങള് ചെയ്തു. ഐവി ശശിയൊക്കെ രതീഷിനെ ഒരുപാട് ഹെല്‍പ് ചെയ്തു. ജയന് വെച്ചിരുന്ന റോളുകളൊക്കെ അന്ന് ഐവി ശശി രതീഷിന് കൊടുത്തു. രാജാവിന്റെ മകനിലൊക്കെ വില്ലന്‍ റോളല്ലെ രതീഷ് ചെയ്തത്.
രതീഷ് ഒരു നല്ല മനുഷ്യനായിരുന്നു. ഒരു പാവം മനുഷ്യന്‍. ഒരുപാട് പടങ്ങളുണ്ടായിരുന്നു അന്ന്. എല്ലാ പടങ്ങള്‍ക്കു കേറി എല്‍ക്കുമായിരുന്നു രതീഷ്. പക്ഷേ സമയത്ത് ചെല്ലാന്‍ പറ്റില്ല. ആര് ഡേറ്റ് ചോദിച്ചാലും പുളളി കേറി കൊടുക്കും. എന്നാല്‍ സമയത്തിന് എത്തില്ല. അങ്ങനെ കുറച്ച് ദുഷ്‌പേരൊക്കെ പുളളിക്ക് ഉണ്ടായി, അഭിമുഖത്തില്‍ നിര്‍മ്മാതാവ് പറഞ്ഞു.