മലയാള ചലച്ചിത്ര രംഗത്തായ് മുതിര്‍ന്ന സംവിധായകന്‍ എ.ബി. രാജ് (രാജ് ആന്റണി ഭാസ്കര്‍) അന്തരിച്ചു. സിനിമാ രംഗത്ത് 1951 മുതല്‍ 1986 വരെ സജീവമായിരുന്ന സംവിധായകനാണ് അദ്ദേഹം. നടി ശരണ്യ പൊന്‍വണ്ണന്‍ ഉള്‍പ്പെടെ മൂന്നു മക്കളും അദ്ദേഹത്തിന് ഉണ്ട്.
1929ല്‍ മധുരയിലായിരുന്നു ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി ജനനം. തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1947ല്‍ സിനിമാരംഗത്തേയ്ക്ക് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പ്രവേശിച്ചു. 11 വര്‍ഷക്കാലം ശ്രീ ലങ്കയിലായിരുന്നു (പഴയകാല സിലോണ്‍ ) കഴിഞ്ഞിരുന്നത്. 11 സിംഹള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. രാജിന്റെ ആദ്യ ചിത്രം 'കളിയല്ല കല്യാണം', തുടര്‍ന്ന് കണ്ണൂര്‍ ഡീലക്സ്, ഡെയ്ഞ്ചര്‍ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്ബഴികള്‍, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോള്‍ ചാമ്ബ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയ 65 മലയാള ചിത്രങ്ങളുടെ സംവിധാനം നിർവഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭൂരിഭാഗവും ഹിറ്റായിരുന്നു.
1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് ടി.ആര്‍. സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടുകയും പിന്നാലെ ജഗ്താപ് നൊട്ടാണിയുടെ സഹായിയായി മാറുകയും ചെയ്തു. സഹസംവിധായകനായി ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ 'ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മക്കള്‍ ജയപാല്‍, മനോജ്, ഷീല (ശരണ്യ).