കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ സിനിമ മേഖല ഉൾപ്പടെ ഉള്ളവ നിലച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ദിവസവേതനക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് കലാകാരന്‍മാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വലിയ രീതിയിലുള്ള ശ്രമങ്ങളാണ് തുടരുന്നത്. എന്നാൽ ഇത്തരം ഒരു അവസ്ഥയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനായി ന്യൂ ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വിറ്റ് നടക്കുകയാണ് സൊളാങ്കി ദിവാകര്‍ എന്ന ബോളിവുഡ് നടന്‍
താന്‍ പഴവില്പനയ്ക്കിറങ്ങിയത് വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് എന്ന് നടന്‍ എ എന്‍ ഐയോടു തുറന്ന് പറഞ്ഞു. എന്നാൽ ഇന്ത്യൻ സിനിമയിലെ തീരാനഷ്‌ടമായ അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിക്കുകയുണ്ടായി. അതേ സമയം പെട്ടെന്നുളള അദ്ദേഹത്തിന്റെ വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് എല്ലാം തന്നെ നിർത്തിവയ്ക്കുകയും സിനിമാവസരം കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിരിക്കുകയാണ്.
1995ലാണ് സോളാങ്കിയുടെ കുടുംബം ആഗ്രയിലേക്ക് താമസം മാറ്റിയത്. അന്നും കുടുംബം കഴിഞ്ഞു പോന്നിരുന്നത് വീട്ടുജോലികള്‍ ചെയ്തും പഴങ്ങള്‍ വിറ്റുമാണ്. എന്നാൽ ഇതിനെല്ലാം പുറമെ താരത്തിന് നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. . ഹവാ, ഹല്‍കാ, തിത്‌ലി, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിടും ചെയ്‌തു. ലോക്ക് ഡൗൺ കാലത്ത് സിനിമകൾ ഒന്നും തന്നെ ഇല്ലാത്തതിനെ തുടർന്ന് വീണ്ടും തെരുവിലേക്ക് ഒരു മടക്കം. അതേ സമയം കൊറോണ വിപത്ത്കാലം മാറുകയും തനിക്കിനിയും സിനിമകളില്‍ അഭിനയിക്കാനാകും എന്നുമുള്ള ശുഭപ്രതീക്ഷയിലാണ് നടൻ സൊളാങ്കി ദിവാകര്‍.