മലയാള ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അഞ്ജന അപ്പുകുട്ടൻ. ഡാർവിന്റെ പരിണാമം,പ്രേതം,പാ.വ,ഒരു മുത്തശ്ശി ഗദ,ബെൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഞ്ജന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾതന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും. എന്നാൽ ഇപ്പോൾ റെഡ് കാർപെറ്റ് ഷോയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്. വാക്കുകൾ,
ഗൾഫ് ഷോയ്ക്ക് വേണ്ടിയും മറ്റുമായി എപ്പോൾ എയർപോർട്ടിൽ പോയാലും എന്നെ പിടിയ്ക്കും. എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. അത് അങ്ങനെയാണ്. അന്ന് ഒരു ഗൾഫ് ഷോയ്ക്ക് വേണ്ടി ഒരു മാസത്തെ ടൂറിന് പോകുമ്പോഴും എന്നെ പിടിച്ചു. മിസ്സ് ആയി പോകരുത് എന്ന് കരുതി, സേഫ്റ്റിയ്ക്ക് വേണ്ടി എന്റെ കോസ്റ്റിയൂം എല്ലാം ഞാൻ ഹാന്റ്ബാഗിൽ ആണ് വച്ചിരുന്നത്. അതിൽ സേഫ്റ്റി പിന്നും മറ്റും വയ്ക്കരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കാരണം ചെക്കിങ് സമയത്ത് എന്നെ പിടിച്ചു.
ഒരു ഇറാനിക്കാരനാണ് എന്നെ പിടിച്ച് വച്ച് ചോദ്യം ചെയ്യുന്നത്. അര മണിക്കൂറോളം അയാളെന്നോട് പലതും ചോദിച്ചു. എനിക്കാണെങ്കിൽ ഭയങ്കര ടെൻഷനും. കൂടെ ഉള്ളവരെല്ലാം പോയി. എന്നെ മാത്രം പിടിച്ചു വച്ച് ചോദ്യം ചെയ്യുന്നു. ബാഗ് തുറക്കുന്നുണ്ട് എങ്കിലും അതിലുള്ള സാധനങ്ങളെ കുറിച്ച് അല്ല, എന്നെ കുറിച്ചാണ് അയാൾ ചോദിക്കുന്നത്. എന്റെ നെറ്റിയിൽ മൂകാംബിക ദേവിയുടെ സിന്ദൂര കുറി ഉണ്ടായിരുന്നു. അതിനെ കുറിച്ചായി അയാളുടെ ചോദ്യം. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞ് ഒപ്പിച്ചു. അവസാനം അയാൾ ചോദിച്ചു, will you marry me എന്ന്. എന്റെ സകല റിലെയും പോയി. ഒരു വിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.
അങ്ങനെ എന്നെ പിടിയ്ക്കുന്നത് സ്ഥിരം കലാപരിപാടിയാണ്. ഒരിക്കൽ ഉഗാണ്ടയിൽ പോയി വരുമ്പോഴും പിടിച്ചു. ഉഗാണ്ടൻ വരാൽ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്‌പ്രൈറ്റ് പോലുള്ള ഡ്രിങ്ക്സിൽ മിക്‌സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോൾ ഞാൻ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു.
ഒരു പാക്കിൽ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാൻ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റിൽ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാൻ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സർ സർ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോൾ ആ പാക്കറ്റുകൾ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാൻ അച്ഛന് ഉഗാണ്ടൻ വരാൽ എത്തിച്ചു കൊടുത്തു.