അഭിനയ കലയുടെ പെരുന്തച്ചനായ നടൻ തിലകൻ വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം പിന്നിടുകയാണ്. കാലങ്ങൾ ഏറെ പിന്നിടുമ്പോഴും മലയാള സിനിമയുടെ ആ 'തിലക"ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നുണ്ട്. മലയാളികൾ അത്രപെട്ടെന്ന് ഒന്നും തന്നെ പെരുന്തച്ചനിലെ തച്ചനെയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനെയും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയെയും യവനികയിലെ വക്കച്ചനെയും കീരിടത്തിലെ അച്യുതൻ നായരെയും സ്ഫടികത്തിലെ ചാക്കോ മാഷിനെയും കാട്ടു കുതിരയിലെ കൊച്ചുവാവയെമൊക്കെ മറക്കാനുമാകയില്ല. തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് 2012 സെപ്തംബർ 24 നായിരുന്നു വിട പറഞ്ഞത്.
മലയാള സിനിമയിലേക്ക് തിലകൻ നടന്നു കയറിയത് നാടകത്തിന്റെ കൈ പിടിച്ചാണ്. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ അഭിനയത്തോടുള്ള അഭിനിവേശം ഏറെയാണ്. സ്‌കൂൾ നാടകവേദികളിൽ നിന്ന് പ്രൊഫഷണൽ നാടകവേദികളിലേക്ക് ചേക്കേറുകയും ചെയ്തു. തുടർന്ന് അരങ്ങിന്റെ ചൂട് തിലകൻ എന്ന മഹാപ്രതിഭയ്ക്ക് ആസ്വദിക്കാനും സാധിച്ചു. നാടകത്തിന്റെ പുതു വഴികൾ അദ്ദേഹം തേടിയത് മുണ്ടക്കയം നാടക സമിതി രൂപീകരിച്ചായിരുന്നു. പതിനായിരത്തോളം നാടക വേദികൾ താണ്ടുകയും നാൽപത്തിയഞ്ചോളം നാടകങ്ങളുടെ കപ്പിത്താനായി കൊണ്ട് അഭിനയം മാത്രമല്ല സംവിധാനവും തന്റെ മേഖലയെന്ന് തെളിയിച്ചുകൊണ്ട് ജൈത്ര യാത്ര തുടരുകയും ചെയ്തിരുന്നു. ആകാശവാണിയിൽ ശബ്ദം കൊണ്ട് പകർന്നാട്ടം അരങ്ങിന്റെ ചക്രവർത്തിയായി വാഴുമ്പോളായിരുന്നു നടത്തിയത്. 1973 ലായിരുന്നു അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക് വേഷപ്പകർച്ച നടത്തുന്നത്. പി.ജെ ആന്റണിയുടെ പെരിയാറിലൂടെ സിനിമ ജീവിതത്തിന്റെ തുടക്കം കുറിക്കുകയും പിന്നീട് ഉൾക്കടൽ,യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാളസിനിമയിൽ തന്റെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് അനേകവേഷപ്പകർച്ചകൾ. തിലകൻ സിനിമ എന്ന മായികലോകത്ത് അച്ഛനായും മകനായും ഡോക്ടറായും മന്ത്ര വാദിയായും പോലീസായും പുരോഹിതനായുമെല്ലാം നിറഞ്ഞാടി.
മികച്ച സഹനടനായിട്ടുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യവനികനികയിലെ വക്കച്ചന് തിലകനെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്‌കാരവും പിന്നീട് 1985 മുതൽ തുടർച്ചയായ നാലു തവണയും തിലകനോട് ചേർന്നു തന്നെ നിന്നിരുന്നു. യാത്ര,പഞ്ചാഗ്നി,തനിയാവർത്തനം,ധ്വനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയതും. മികച്ച സഹനടനുള്ള അവാർഡ് 1998 ൽ കാറ്റത്തൊരു പെൺപൂവ് എന്ന ചിത്രത്തിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച നടനായി 1990 ൽ പെരുന്തച്ചനിലെ പ്രകടനത്തിന് തിലകൻ മാറുകയും ചെയ്‌തു.
1994 ൽ ഗമനം, സന്താന ഗോപാലം എന്നീ ചിത്രങ്ങളിലൂടെയും തിലകൻ മികച്ച നടനായി ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് . 1988ൽ മികച്ച സഹനടനുള്ള ദേശിയ പുരസ്‌കാരം തിലകനെ തേടിയെത്തി. 2006 ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹനായ തിലകനെ രാജ്യം 2009 പത്മശ്രീ നൽകി ആദരിക്കുകയും ചെയ്‌തു. ദേശിയ തലത്തിൽ പ്രത്യേക ജൂറി പരാമർശം ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിനും തേടിയെത്തി. മരണശേഷമായിരുന്നു അത്.
സിനിമാരംഗത്തെ ഒരു ഒറ്റയാനായിട്ടായിരുന്നു പലപ്പോഴും തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം നിലനിന്നിരുന്നത്. സ്വന്തം ശരി ആരുടെ മുൻപിലും തുറന്നു പറയാൻ മടിയില്ലാത്ത പ്രകൃതത്തിന് ഉടമ കൂടിയാണ് അദ്ദേഹം. എന്നാൽ സിനിമയിലെ അവസരങ്ങൾ കുറഞ്ഞപ്പോൾ പഴയ അരങ്ങിൽ തിലകൻ വീണ്ടും സജീവമായി.