കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടൻ മണികണ്ഠന്‍ ആചാരി വിവാഹിതനായി. കൊറോണ വ്യാപനത്തെ തുടർന്ന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയേയാണ് താരം ജീവിത സഖിയാക്കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ആറ് മാസങ്ങൾക്ക് മുന്നേ ആയിരുന്നു നടന്നിരുന്നത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
'നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്ബലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.'എന്നും മണികണ്ഠൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹച്ചെലവുകള്‍ക്കായി മാറ്റിവച്ച പണം നൽകുകയും ചെയ്‌തു. ഈ തുക എംഎല്‍എ എം സ്വരാജ് ആയിരുന്നു ഏറ്റുവാങ്ങിയിരുന്നത്. മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത് കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ്. പിന്നാലെ ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ വേഷമിടുകയും ചെയ്‌തു. രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം കഴിഞ്ഞ വര്‍ഷം തമിഴിലും അരങ്ങേറിയിരുന്നു.