തൃക്കാക്കകരയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പല മേഖലയിൽ നിന്നുമാണ് പ്രതികരണങ്ങൾ വരുന്നത്. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഉമ പി.ടി.യുടെ ഭാര്യയായതുകൊണ്ടു മാത്രമാണ് സ്ഥാനാര്‍ത്ഥിയായത് എന്നും പക്ഷെ അവര്‍ കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികള്‍ അറിയാത്ത ഒരു വീട്ടമ്മയാണ് എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്,
ഉമ പി.ടി.യുടെ ഭാര്യയായതുകൊണ്ടു മാത്രമാണ് സ്ഥാനാര്‍ത്ഥിയായത്. പക്ഷെ അവര്‍ കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികള്‍ അറിയാത്ത ഒരു വീട്ടമ്മയാണ്. ഉമക്ക് എതിരെ മല്‍സരിക്കാന്‍ ജീവിക്കാന്‍ വേണ്ടി മാര്‍ക്ക്‌സിന്റെ കമ്മ്യൂണിസം അറിയാത്ത,വായിക്കാത്ത കുടുംബശ്രിയിലെ ഇരുപത് രൂപയുടെ ചോറ് വിളമ്പുന്ന ഒരു സാധാരണ വീട്ടമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയുരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങിനെ ഒരു പോസ്റ്റ് ഇടില്ലായിരുന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കാത്ത CPMന്റെ പുരുഷാധിപത്യം ഇപ്പോഴും തുടരുന്നു.
ഗൗരിയമ്മ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത ഒരു വോട്ടറാണ് ഞാന്‍. ആയിരുന്നെങ്കില്‍ കേരളം ഒരു സ്ത്രീപക്ഷ പുരോഗമന കേരളമാവുമായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷെ സംഭവിച്ചത് ഒരു നായിക ഭരിക്കേണ്ട തിരക്കഥയില്‍ ഒരു കോമേഡിയന്‍ നായകനായി. നിലവിലെ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തോട് ഒരു താത്പര്യമില്ലെങ്കിലും ഞാന്‍ ഉറക്കെ പറയുന്നു. ജീവിതത്തിന്റെ ഏറ്റവും രൂക്ഷമായ അനുഭവങ്ങള്‍ ഉള്ള വീട്ടമ്മമാര്‍ തന്നെയാണ് നമ്മുടെ ജന പ്രതിനിധികള്‍ ആവേണ്ടത്. വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഉമയുടെ സ്ഥാനാര്‍ത്ഥിത്വം..