മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് അശോകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഖത്തറില്‍ നിന്നും തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാന്‍ കഴിയാത്ത ജയില്‍ വാസത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിലൂടെ തുറന്ന് പറയുകയാണ് അശോകൻ.
'ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ അന്ന് ഖത്തറിലേക്ക് പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു.
അവര്‍ വേറൊരു താക്കോല്‍ ഉപയോഗിച്ച് പൂട്ട് തുറക്കുകയും അകത്ത് കയറി വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്ന് പോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം തിരഞ്ഞു. എന്തോ ഒരു അബദ്ധം സംഭവിച്ചെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരു മണിക്കൂറിന് ശേഷം അവര് ഞങ്ങളെ നേരെ കൂട്ടി കൊണ്ട് പോയത് ഖത്തറിലെ പോലീസ് സ്‌റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി. അവര്‍ പരസ്പരം എന്തൊക്കെയോ അറബിയില്‍ പറയുന്നത് കേട്ടു. പിന്നീടാണ് അവര്‍ ഡിറ്റക്ടീവുകളായിരുന്നുവെന്ന് അറിഞ്ഞത്.
എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗ്സ്ഥന്‍ കൂട്ടി കൊണ്ട് പോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖവും ശരീരവുമെല്ലാം വല്ലാതെ ചുമന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ട് പോയി ഞങ്ങളെ വെവ്വേറെ സെല്ലില്‍ പൂട്ടി. ഇരുട്ട് നിറഞ്ഞ ചെറിയ മുറികളായിരുന്നു. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ഭാഷ മനസിലായില്ലെങ്കിലും അവരെന്നെ ആശ്വസിപ്പിച്ചു. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ അതിനുള്ളില്‍ നിന്നും കരഞ്ഞു പോയി. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാരാണ് എന്നെ ആശ്വസിപ്പിച്ചത്.
പിറ്റേ ദിവസം കാലത്ത് ഞങ്ങളുടെ സ്‌പോണ്‍സര്‍ വന്നു. വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. സത്യത്തില്‍ സംഭവിച്ചത് എന്റെ ഒരു സിനിമയില്‍ കഞ്ചാവടിച്ച് നടക്കുന്ന കഥാപാത്രം ഉണ്ടായിരുന്നു. എന്റെ സുഹൃത്തിനോട് ദേഷ്യമുള്ളതോ ആരോ ഒരാള്‍ ആ ചിത്രങ്ങളെല്ലാം അയച്ച് കൊടുത്തിട്ട് ഞാന്‍ ശരിക്കുമൊരു കഞ്ചാവ് കച്ചവടക്കാരന്‍ ആണെന്ന് ആരോ പാര വച്ച് കൊടുത്തു. അങ്ങനെയാണ് ഞാന്‍ കുടുങ്ങിയതെന്നും' അശോകന്‍ പറയുന്നു.