ഫഹദ് ഫാസിലിനേക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ വിനീത് കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഫഹദിനൊപ്പം 'പാച്ചുവും അത്ഭുതവിളക്കും', 'ധൂമം' എന്നീ സിനിമകളില്‍ അഭിനയിക്കുന്ന സന്തോഷം അറിയിച്ചാണ് വിനിത് കുറിപ്പ് എഴുതിയത്. പണ്ട് ഫാസിലിന്റെ സെറ്റുകളില്‍ എത്തുന്ന കുഞ്ഞു ഫഹദിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടിയാണ് നടന്റെ വാക്കുകളില്‍ നിറയുന്നത്.
ഫേയ്സ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം
ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാച്ചു തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. എന്റെ പ്രിയപ്പെട്ട ഷാനുവിനൊപ്പം (ഫഹദ് ഫാസില്‍) ജോലി ചെയ്യുന്നതിന്റെ സന്തോഷം പങ്കിടാന്‍ ഞാന്‍ കാലങ്ങളായി ആഗ്രഹച്ചിരുന്നെങ്കിലും 'പാച്ചുവും അത്ഭുതവിളക്കും' റിലീസിന് തൊട്ടുമുമ്പ് തന്നെ എന്റെ സന്തോഷം പങ്കിടാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. ഇത് വായിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോള്‍ ഞാന്‍ പങ്കിടുന്ന സന്തോഷത്തിന്റെ യഥാര്‍ഥ വികാരം മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു.
ഷാനുവിനെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ തുടങ്ങുന്നത് പാച്ചിക്ക (സംവിധായകന്‍ ഫാസില്‍ സാര്‍) സംവിധാനം ചെയ്ത, ശോഭനയും ഞാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മാനത്തെ വെള്ളിത്തേര്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ്. അന്ന് സെറ്റിലെത്തിയ പത്തു വയസ്സുകാരന്‍ മിടുക്കന്‍ മാലാഖക്കുട്ടിയെ ഞാന്‍ ഒര്‍ക്കുകയാണ്. ലോറന്‍സ് സ്‌കൂളില്‍ നിന്നുള്ള അവധിക്കാലത്ത് ഷാനു ഒരു രാജകുമാരനെപ്പോലെ ആ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വരാറുണ്ടായിരുന്നു. മലയാളത്തില്‍ മാത്രമല്ല, പാന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു മാറ്റത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന നടനാണിതെന്ന് അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ഒരു പാട്ടിന്റെ ചിത്രീകരണത്തിനായി ശോഭനയുടെയും എന്റെയും കോസ്റ്റ്യൂം അറിയാനുള്ള ഷാനുവിന്റെ ആകാംഷ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ''ചേട്ടാ അടുത്ത സീക്വന്‍സിനു വേണ്ടി നമുക്ക് എന്തുകൊണ്ട് ഷാരൂഖ് 'ഡിഡിഎല്‍ജെ' യില്‍ ഉപയോഗിച്ച ബെല്‍റ്റ് പോലെ ഒന്ന് പരീക്ഷിച്ചുകൂടാ'' എന്ന് ഷാനു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഷാനു പാച്ചിക്കയെ വസ്ത്രാലങ്കാരത്തില്‍ സഹായിച്ചുകൊണ്ടിരുന്ന തന്റെ ബന്ധുക്കളില്‍ ഒരാളെ അനുഗമിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പാക്കുക കൂടി ചെയ്തിരുന്നു. അന്ന് ആ കുഞ്ഞിന്റെ തിളങ്ങുന്ന കണ്ണുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വെള്ളിത്തിരയിലേക്ക് തന്നെ വന്ന് തന്റെ ഓരോ പ്രകടനത്തിലും മാന്ത്രികത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ്, അവന്റെ ഒരു സിനിമ പോലും ഞാന്‍ നഷ്ടപ്പെടുത്താറില്ല. കാരണം അവ ഓരോന്നും ഒരു അഭിനേതാവിനെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. നാട്യശാസ്ത്രത്തില്‍ പറയുന്നതുപോലെ ആഹാര്യത്തില്‍ (മേക്കപ്പിലും വേഷവിധാനത്തിലും) കാര്യമായ മാറ്റങ്ങളില്ലാതെ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം അവിശ്വസനീയമാണ്.
അഖില്‍ സത്യന്‍ (സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍) സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മ്മാതാവ് സേതു മണ്ണാര്‍കാട് വിളിക്കുമ്പോള്‍ അത് ഫഹദെന്ന അതുല്യനടനോടൊപ്പമായതില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഷാനുവിന്റെ അവിശ്വസനീയമായ പ്രവര്‍ത്തനശൈലി നേരിട്ട് കണ്ട് ആസ്വദിക്കാന്‍ എനിക്ക് ലഭിച്ച അവസരമായിട്ടാണ് ഞാന്‍ ആ ക്ഷണത്തെ കണ്ടത്. ഷൂട്ടിങ്ങിന് കൃത്യസമയത്ത് തന്നെ എത്തി തന്റെ കഥാപാത്രമായി മാറാനുള്ള തയാറെടുപ്പുകള്‍ നടത്തുന്ന അച്ചടക്കവും പ്രതിബദ്ധതയുമുള്ള ഷാനുവെന്ന നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഷോട്ടുകള്‍ക്കിടയില്‍ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ചെറിയ സംഭാഷണങ്ങള്‍ നടത്തുകയും ഞങ്ങളുടെ സിനിമകളില്‍ നിന്നുള്ള വിലയേറിയ അനുഭവങ്ങളും ഓര്‍മകളും പരസ്പരം പങ്കിടുകയും ചെയ്തു.
ഫഹദ് ഫാസിലിനൊപ്പം പാച്ചു, ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ 'ധൂമം' എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് എനിക്ക് ഇരട്ടി ബോണസാണ്. ഫഹദിനൊപ്പമുള്ള ഈ ഓര്‍മ്മകള്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുമെന്നും ഈ മാന്ത്രിക യാത്രയില്‍ അടുത്തറിയാനും ആസ്വദിക്കാനും ഇനിയും നിരവധി വേഷങ്ങള്‍ ഒരുമിച്ച് ചെയ്യാനായി കാത്തിരിക്കുമെന്നും മാത്രമേ എനിക്ക് പറയാനുള്ളൂ. 'ഫഫാ' എന്ന ഈ പ്രതിഭയ്‌ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ എന്നെ ക്ഷണിച്ചതിന് അഖിലിനോടും പവനോടും (സംവിധായകന്‍ ധൂമം) ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ പ്രിയപ്പെട്ട ഷാനുവിന് പ്രാര്‍ത്ഥനയും ആശംസകളും നേരുന്നു. പാച്ചുവിന്റെ ജീവിതത്തിലെ ആശ്ചര്യങ്ങള്‍ അനുഭവിക്കാനും അവന്റെ ജീവിതത്തിലെ മാന്ത്രിക വിളക്ക് കണ്ടെത്താനും ഏപ്രില്‍ 28ന് എല്ലാവരും തിയേറ്ററുകളിലേക്ക് എത്തുമല്ലോ,''.