മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയി മാറുകയാണ്. ഈ ചിത്രത്തെ വിമർശിച്ചും നിരവധി പേര് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജുവിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'കന്മദം' കാണുന്നതു വരെ സത്യത്തില്‍ മഞ്ജു വാര്യരെ പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉര്‍വ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിര്‍ന്ന അഭിനേത്രികള്‍. മഞ്ജു വാരിയര്‍, ചിപ്പി, ആനി തുടങ്ങിയ കിലുകില പെമ്പിള്ളേരെ സീരിയസ് ആക്‌റ്റേഴ്‌സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, 'കന്മദ'ത്തിലും 'പത്ര'ത്തിലുമൊക്കെ കണ്ടപ്പോള്‍, കൊള്ളാലോ എന്ന് തോന്നി തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു.
അത് കഷ്ടായീലോ എന്നും 'പത്രം' കണ്ടപ്പോള്‍ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ 'അട്ടിമറി'കളില്‍ ഒന്നായിരിക്കും മഞ്ജു വാര്യരുടെ 'സ്‌പെക്റ്റാക്കുലര്‍ റിട്ടേണ്‍.' വിവാഹിതയായി രംഗം വിട്ട നടി വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂര്‍വ സംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കില്‍ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്.
ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്‌നേഹം വാര്‍ന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാര്യര്‍ എടുത്ത് ദൂരെ കളഞ്ഞത് എന്നതിലാണ് ഇപ്പോള്‍ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛന്റെ കയ്യിലേല്‍പ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവിക്കാന്‍ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.
മമ്മൂട്ടിക്ക് എഴുപതാം വയസ്സിലും യുവത്വം നില നിര്‍ത്തിക്കൊണ്ട് പ്രത്യക്ഷപ്പെടാന്‍ കുടുംബം തടസ്സമാകില്ല. ഇയാള്‍ എന്തൊരച്ഛനാണു എന്ന് ഓഡിറ്റിംഗ് ഉണ്ടാവില്ല. പക്ഷെ, ഇത്തരം എല്ലാ ഓഡിറ്റിംഗിനെയും പ്രതീക്ഷിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും മാത്രമേ മഞ്ജു വാര്യര്‍ക്ക് മിഡിയും ടോപ്പുമിട്ട് സ്‌കൂള്‍ കുട്ടീയുടെ പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാന്‍ സാധിക്കൂ. ഓഡിറ്റിംഗുകളെ അവഗണിക്കാനുള്ള ആ തന്റേടത്തിനാണു എന്റെ മാര്‍ക്ക്. ജീവിതം കോഞ്ഞാട്ടയായി, എല്ലാം തീര്‍ന്നു എന്നു വിചാരിച്ചിരിക്കുന്ന സ്ത്രീകളേ.... ദേ ഇങ്ങോട്ട് നോക്ക്യേ..
രേണു രാമനാഥ്