Latest News

തീരദേശ പരിപാലന ചട്ടം ലംഘിച്ചു; കൊച്ചി ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; നടന്‍ ജയസൂര്യക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം ; നടന്‍ അടക്കം നാല് പേര്‍ പ്രതികള്‍

Malayalilife
 തീരദേശ പരിപാലന ചട്ടം ലംഘിച്ചു; കൊച്ചി ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; നടന്‍ ജയസൂര്യക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം ; നടന്‍ അടക്കം നാല് പേര്‍ പ്രതികള്‍

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചും വേമ്പനാട്ട് കായല്‍ കയ്യേറിയും നടന്‍ ജയസൂര്യ കൊച്ചുകടവന്ത്രയില്‍ ആഡംബര വീട് നിര്‍മ്മിച്ചതിനെതിരായ കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ ജയസൂര്യ അടക്കം നാലു പേര്‍ കേസില്‍ പ്രതികളാണ്.

ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണ് നിര്‍മ്മാണമെന്നും ആരോപിച്ചു പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നല്‍കിയത്.

കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. കായല്‍ കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തില്‍ ജയസൂര്യ അടക്കം നാല് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും രണ്ടാം പ്രതി ബില്‍ഡിങ് ഇന്‍സ്‌പെക്ടറുമാണ്.

തീരപരിപാലന നിയമം ലംഘിച്ചു കായല്‍ കയ്യേറിയെന്ന പരാതിയില്‍ താരത്തിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊച്ചി ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്. ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിച്ചതു പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെ ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

നടന്‍ ജയസൂര്യ എറണാകുളം കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കയ്യേറിയും തീരദേശ പരിപാലന നിയമവും കേരള മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ച് ആഡംബര വീടും ചുറ്രുമതിലും സ്വകാര്യ ബോട്ട് ജെട്ടിയും നിര്‍മ്മിച്ചതിന് എതിരെയാണ് ഗിരീഷ് ബാബു കൊച്ചിന്‍ കോര്‍പ്പറേഷനില്‍ 2013 ഓഗസ്റ്റ് ഒന്നിന് പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷണം നടത്തിയ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അനധികൃത നിര്‍മ്മാണം പതിനാല് ദിവസത്തിനകം പൊളിച്ചുനീക്കാന്‍ 2014 ഫെബ്രുവരിയില്‍ നടന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കായല്‍ കയ്യേറ്റം അളന്ന് തിട്ടപ്പെടുത്തുവാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നടന്‍ ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരെയുള്ള എല്ലാവിധ നടപടികളും മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി ജയസൂര്യയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ എം ജോര്‍ജ്, അസി. എക്സി. എഞ്ചിനീയര്‍ എ നിസാര്‍ കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ പ്രതികളാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2015 ഡിസംബര്‍ 18ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ CMP 981/2015 നമ്പര്‍ പ്രകാരം ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം കണയന്നൂര്‍ താലൂക്ക് സര്‍വെയര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സെന്റ് 700 സ്‌ക്വയര്‍ ലിങ്ക്സ് കായല്‍ നികത്തി കൈയേറിയതായും കായലിലേക്ക് അനധികൃതമായി ബോട്ട് ജെട്ടി സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു.

പിന്നീട് ഹര്‍ജി പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നതിനായി എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.

2016 ഫെബ്രുവരി 27ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി ആറ് വര്‍ഷവും അഞ്ച് മാസവും പൂര്‍ത്തീകരിച്ചിട്ടും കേസിന്റെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നീട്ടുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

Read more topics: # ജയസൂര്യ
charge sheet against actor jayasuriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES