മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. എന്നാൽ ഇപ്പോൾ മധുര നൊമ്പര കാറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിടെ സംയുക്ത തലകറങ്ങി വീണ നിമിഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് നിര്‍മാതാവും സംവിധായകനുമൊക്കെയായ കുമാര്‍ നന്ദ.
സിനിമയില്‍ വരണമെന്നത് ചെറുപ്പം മുതല്‍ ആഗ്രഹിച്ചതാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ഉണ്ടാവുന്നത്. വെറും കാറ്റ് എന്നായിരുന്നു തുടക്കത്തില്‍ സിനിമയ്ക്കിട്ട പേര്. പിന്നീട് ജോളി സാഗരിക തന്നെയാണ് അത് മാറ്റി മധുരനൊമ്പരക്കാറ്റ് എന്ന പേരിടുന്നതും അത് പെട്ടെന്ന് തന്നെ അനൗണ്‍സ് ചെയ്തതും. കാറ്റിന് പല അര്‍ഥങ്ങളുണ്ടല്ലോ. നിറം സിനിമയുടെ സമയത്താണ് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
സ്ഥിരമായി കാറ്റടിക്കുന്ന സ്ഥലത്താണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. ക്ലൈമാക്‌സ് രംഗത്തില്‍ വീശുന്ന കാറ്റ് രംഗം ചിത്രീകരിക്കുന്ന സമയത്ത് അറക്കപ്പൊടിയും കരിയിലകളും കാറ്റില്‍ പറന്ന് പോവുകയാണ്. അടുത്ത പ്രദേശത്ത് നിന്നെല്ലാം ഇത് ഞങ്ങള്‍ വാങ്ങി കൂട്ടി. 85 ദിവസത്തോളമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. ഈ സമയത്ത് മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് സംയുക്ത വര്‍മ്മയാണ്. കാറ്റ് വീശിയപ്പോള്‍ അറക്കപ്പൊടി അകത്ത് പോയി സംയുക്ത പെട്ടെന്ന് ബോധം കെട്ട് വീണു.
ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് പോയ നിമിഷമാണത്. എല്ലാവരും കൂടി പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോയി. ഭഗവാനെ വിളിച്ച് സംയുക്തയ്ക്ക് വേണ്ടി വഴിപ്പാട് കഴിച്ചിട്ടുള്ള ആളാണ് ഞാന്‍. പടം നിന്ന് പോവുമോന്ന് പേടിച്ച് പോയി. കാറ്റ് കാരണം ഒരുപാട് ടെന്‍ഷന്‍ അടിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ വളരെ രസകരമായി തോന്നും. മധുരനൊമ്പരക്കാറിന്റെ ക്ലൈമാക്‌സ് എടുത്തത് ഭയങ്കര രസകരമായിരുന്നു.