മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. സിനിമയുടെ കളക്ഷന്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ്. മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിയ്ക്ക് ശേഷം ഒരുമിച്ച സിനിമയാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലെത്തി കയ്യടി നേടിയ താരമാണ് അബു സലീം. എന്നാൽ ഇപ്പോൾ തന്റെ കഥാപാത്രത്തെ കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ അബു സലീം മനസ് തുറന്നത്.
''അബു സലീം ഇപ്പോള്‍ ശിവന്‍ കുട്ടിയാണ്. എല്ലായിടത്തു നിന്നും വിളിക്കുന്നത് ശിവന്‍ കുട്ടിയെന്നാണ്. സിനമയില്‍ വര്‍ക്ക് ചെയ്യുന്നവരും പുറത്തുള്ളവരും. അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ മുമ്പും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പറ്റിയ റോളുണ്ടെങ്കില്‍ വിളിക്കാം അബൂക്ക എന്ന് അദ്ദേഹം പറയുമായിരുന്നു. തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നത് ബിലാല്‍ ആയിരുന്നു. അതില്‍ ഏറെക്കുറെ ആദ്യ ഭാഗത്തിലുള്ളവര്‍ തന്നെയാണ് മിക്കതും. അപൂര്‍വ്വമായി മാത്രമേ പുതിയ ആളുകളെ വിളിക്കുകയുള്ളൂ. ഉണ്ടെങ്കില്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. പിന്നീടാണ് കൊവിഡ് വരുന്നതും സബ്ജക്ട് മാറുന്നതും ഭീഷ്മ പര്‍വ്വം ചെയ്യാന്‍ തീരുമാനിക്കുന്നത്. അപ്പോള്‍ അദ്ദേഹം തന്നെ നേരിട്ട് വിളിക്കുകയും അബൂക്കയ്ക്ക് ഞാന്‍ വിചാരിച്ചത് പോലൊരു വേഷമുണ്ടെന്ന് പറയുകയുമായിരുന്നു.''
''അതോടെ ആ കഥാപാത്രം മനസില്‍ പതിഞ്ഞു. അതിലെ അഭിനയം സാധാരണ ചെയ്യുന്ന വേഷങ്ങളില്‍ നിന്നും മാറ്റമുള്ളതായിരുന്നു. നേരത്തെ സ്വാമിയാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഇത്രയും പ്രധാന്യമുള്ള കഥാപാത്രമാണൊന്നും അപ്പോള്‍ അറിയില്ലായിരുന്നു. പക്ഷെ മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു ശിവന്‍ കുട്ടി തകര്‍പ്പന്‍ റോളാണെന്ന്. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. സാധാരണ സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. പക്ഷെ ഇത് സ്‌പോട്ട് ഡബ്ബിംഗ് ആയത് കൊണ്ട് മനസിലായില്ല.
ഫസ്റ്റ് ഡേ മുക്കത്ത് നിന്നുമാണ് സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി. വളരെ പ്രാധാന്യമുണ്ടായിരുന്നു ശിവന്‍ കുട്ടിയ്ക്ക്. നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദ് സാറിനോടാണ്'' എന്നും അബു സലീം കൂട്ടിച്ചേര്‍ക്കുന്നു.