മലയാള സിനിമയെ നവീകരിച്ച പ്രമുഖ സംവിധായകന്‍ ടി.വി. ചന്ദ്രന്റെ സാര്‍ഥകമായ ചലച്ചിത്ര സപര്യയുടെ അന്‍പതാം വാര്‍ഷികം വിപുലമായ ചടങ്ങുകളേടെ മലയാള സിനിമ ലോകം ആഘോഷിക്കുകയാണ്. കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷവേദിയില്‍ മമ്മൂട്ടിയടക്കം നിരവധി താരങ്ങളാണ് അണിനിരന്നത്. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമയായി നിരൂപകര്‍ വിശേഷിപ്പിക്കുന്ന ''കബനി നദി ചുവന്നപ്പോള്‍'' എന്ന ചിത്രത്തിലെ അഭിനേതാവും, അണിയറ പ്രവര്‍ത്തകരിലൊരാളുമായി ചലച്ചിത്ര ജീവിതം ആരംഭിച്ചയാളാണ് ടി.വി. ചന്ദ്രന്‍.
ഇപ്പോള്‍ ചലച്ചിത്ര ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ടിവി ചന്ദ്രനോട് ആദരമായി'ഓര്‍മ്മകളുണ്ടായിരിക്കണം'എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് മമ്മൂട്ടി ആയിരുന്നു.ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേര്‍ന്നാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കരിയറിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ടി വി ചന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും താന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു
'എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുകയെന്ന ആഗ്രഹത്തില്‍ സിനിമ കാണുന്ന കാലത്ത് ടി വി ചന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിച്ചു. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായെന്നത് ഭാഗ്യമാണ്,' മമ്മൂട്ടി പറഞ്ഞു.
അതേസമയം, തന്റെ അന്‍പത് വര്‍ഷങ്ങള്‍ സിനിമയ്ക്ക് നല്‍കിയത് വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ ഇത്രയും പേര്‍ നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ അത് മോശമായിരുന്നില്ലെന്ന് തോന്നുന്നുവെന്നും ടി വി ചന്ദ്രന്‍ മറുപടിയായി പറഞ്ഞു. സംവിധായകന്‍ കമല്‍, ഷൈനി ടോം ചാക്കോ തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സിനിമയിലെ ബജറ്റുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ അഭിനയിച്ചാല്‍ മാത്രമേ ഒരു നടന് ഇന്‍ഡസ്ട്രിയില്‍ നിലനില്‍പ്പുള്ളൂ എന്ന് മമ്മൂട്ടി തനിക്ക് ഉപദേശം നല്‍കിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ വേദിയില്‍ പങ്ക് വച്ചു. 'ഒരു നടന്‍ വലിയ ബജറ്റ് സിനിമകള്‍ക്കൊപ്പം തന്നെ ചെറിയ സിനിമകളും ചെയ്യണം. 50 കോടിയുടെ പടം കഴിഞ്ഞാല്‍ അടുത്തത് 55 കോടിയുടേത്, പിന്നെ 100 കോടിയുടേത് എന്നിങ്ങനെയാകരുത് വളര്‍ച്ച. 50 കോടിയുടെ സിനിമ കഴിഞ്ഞാല്‍ ആ നടന് 2 കോടിയുടെ സിനിമയും ചെയ്യാന്‍ പറ്റണം. എങ്കില്‍ മാത്രമേ ഇന്‍ഡസ്ട്രി നിലനില്‍ക്കൂ, നല്ല സിനിമകള്‍ ഉണ്ടാവൂ എന്നാണ് മമ്മൂക്ക പറഞ്ഞത്,' ഷൈന്‍ പറഞ്ഞു.
തമിഴ് സൂപ്പര്‍താരം വിജയ്യോടൊപ്പം 'ബീസ്റ്റ്' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തോടും ചോദിച്ചതായി ഷൈന്‍ കൂട്ടിച്ചേര്‍ത്തു. സാറേ, ഒരു വര്‍ഷം ഒരു പടമാണ് നിങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പുള്ളി പറഞ്ഞു ഈ പടം ചെയ്തു കഴിയുമ്പോഴേക്ക് ഒരു വര്‍ഷമാവും. ചെറിയ പടങ്ങള്‍ ചെയ്തുകൂടേ എന്ന് ഞാന്‍ ചോദിച്ചു. 2 കോടിയുടെയും രണ്ടര കോടിയുടെയുമൊക്കെ പടങ്ങള്‍. അപ്പോള്‍ പുള്ളി എന്റെ മുഖത്ത് നോക്കി ചിരിച്ചു'', ഷൈന്‍ ടോം പറഞ്ഞു.
കുറ്റക്കാരനാണെന്ന് സമൂഹത്തിന്റെ മുന്നില്‍ പറയുകയും കുറച്ചുനാള്‍ കൊണ്ടാടുകയും ചെയ്തശേഷം തിരിച്ചുവന്നപ്പോള്‍ ഒരു അപകര്‍ഷതാബോധം ഉണ്ടായിരുന്നെന്നും അന്ന് ആത്മവി
ശ്വാസം നല്‍കി മുന്നോട്ടുനയിച്ചത് ടി.വി. ചന്ദ്രനാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ജീവിതത്തിലും സിനിമയിലും ഒരുപോലെ കലാപകാരിയായി തുടരുന്നുവെന്നതാണ് ടി.വി. ചന്ദ്രനെ വ്യത്യസ്തനാക്കുന്നതെന്നു നടന്‍ ജോയ് മാത്യു പറഞ്ഞു. കലാപകാരിയായ ചലച്ചിത്ര പ്രവര്‍ത്തകനാണ് ടി.വി. ചന്ദ്രനെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.