പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് വിടവാങ്ങി. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 14 സിനിമകൾക്ക് ഛായാഗ്രാഹകനായ അദ്ദേഹം ഏഴു സിനിമകളുടെ സംവിധാനവും നിര്വഹിച്ചിട്ടുണ്ട്. അവസാനമായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം സൂര്യയും മോഹൻലാലും അഭിനയിച്ച കാപ്പാനാണ്.
സിനിമയിലേക്കുള്ള കെ.വി. ആനന്ദിന്‍റെ അരങ്ങേറ്റം പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമിന്‍റെ സഹായിയായാണ്. ശ്രീറാമിന്‍റെ ഗോപുര വാസിലെ, മീര, ദേവർ മകൻ, അമരൻ, തിരുടാ തിരുടാ എന്നീ സിനിമകളുടെ ഭാഗമായ അദ്ദേഹം സഹ ഛായാഗ്രാഹകനായിട്ടായിരുന്നു അദ്ദേഹത്തിനൊപ്പം നിന്നിരുന്നത്.എന്നാൽ അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായി 1994ലെ പ്രിയദർശന്‍റെ സൂപ്പർ ഹിറ്റ് സിനിമ തേന്മാവിൻ കൊമ്പത്തിലൂടെ മാറുകയും ചെയ്തു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ഛായാഗ്രാഹണ മികവിനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരം, ചന്ദ്രലേഖ അടക്കം നിരവധി സിനിമകൾക്ക് കാമറ ചലിപ്പിച്ചതും കെ.വി. ആനന്ദ് തന്നെയാണ്.
കെ.വി. ആനന്ദ് തമിഴിൽ ശങ്കറിന്‍റെ 'കാതൽദേശം' എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. തുടർന്ന് മുതൽവൻ, നായക്, ബോയ്സ്, ശിവാജി അടക്കം നിരവധി സിനിമകളിൽ ഛായാഗ്രാഹകനായി. ഷാരൂഖ് ഖാൻ ചിത്രം ജോഷ്, അമിതാഭ് ബച്ചൻ ചിത്രം കാക്കി അടക്കം നാല് ഹിന്ദി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതേസമയം 2005ൽ പൃഥ്വിരാജ്-ശ്രീകാന്ത്-ഗോപിക ടീമിന്‍റെ 'കനാ കണ്ടേനി'ലൂടെ കെ.വി. ആനന്ദ് സംവിധായകനായി മാറി. തുടർന്ന് സൂര്യ-തമന്ന ചിത്രം അയൻ, ജീവയുടെ കോ കൂടാതെ മാട്രാൻ, അനേകൻ, കാവൻ കാപ്പാൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകളുടെ സംവിധാനവും അദ്ദേഹം നിർവഹിച്ചു.