നടി ഷംന കാസിമിന്റെ ബ്ലാക്ക്മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴി നല്‍കിയ ശേഷം ധർമജൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികൾ ആവശ്യപ്പെട്ടിരുന്നത് . ഷംനയുടെയും മിയയുടെയും നമ്പറുകളാണ്. തന്റെ നമ്പർ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് പ്രതികള്‍ക്ക് കൊടുത്തതെന്നും ധര്‍മജന്‍ വ്യക്തമാക്കി.
സിനിമാ മേഖലയ്ക്ക് തട്ടിപ്പിൽ ഉള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ധർമജനെ വളിച്ച മൊഴിയെടുത്തിരുന്നത്. സിനിമാ മേഖലയില്‍ നിന്നും ധര്‍മജന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്.പ്രതികളിൽ നിന്ന് ധർമജന്റെ ഫോൺ നമ്പർ കണ്ടെടുത്തിരുന്നു. ഇതുമായി ബദ്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ് എന്നാണ് പോലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. ഗൾഫിൽ സ്വന്തമായി ഹെയർ സലൂൺ ഉണ്ട് എന്നും പോലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ചിലരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചതായും ഐജി വെളിപ്പെടുത്തി.