Latest News

വേദിയില്‍ അലിഞ്ഞു ചേര്‍ന്ന് ഈശ്വരനു സമര്‍പ്പിച്ച കലയോര്‍ത്ത് അവള്‍ ആത്മ നിര്‍വൃതി പൂകും; വൈറലായി നടി ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്

Malayalilife
വേദിയില്‍ അലിഞ്ഞു ചേര്‍ന്ന് ഈശ്വരനു സമര്‍പ്പിച്ച കലയോര്‍ത്ത് അവള്‍ ആത്മ നിര്‍വൃതി പൂകും; വൈറലായി നടി ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊര്‍മ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1988 മുതല്‍ സിനിമയില്‍ സജീവയാണ് ഊര്‍മ്മിള.  നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു നര്‍ത്തകിയുടെ ആത്മരോദനം, സത്യം പറയാല്ലോ പണം തന്നെ പ്രശ്‌നം എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് നടിയുടെ പുതിയ കുറിപ്പ് വന്നിരിക്കുന്നത്.

ഒരു നര്‍ത്തകിയുടെ ആത്മരോദനം, സത്യം പറയാല്ലോ. പണം തന്നെ പ്രശ്‌നം, കലാകാരന്മാരോടുള്ള അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിങ്ങളൊരു പലചരക്കുകടയില്‍ കയറിയാല്‍ സാധനം വാങ്ങിയാല്‍ ഉടന്‍ പണം കൊടുക്കണം ,ഹോട്ടലില്‍ ഭക്ഷണം കഴിച്ചാലും ഉടനെ തന്നെ. ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്ക് മാസം ആദ്യം ശമ്പളം കിട്ടും പ്രൈവററു കമ്പനിക്കാര്‍ക്കും കിട്ടും.

കൂലി പണിക്കാര്‍ക്ക് അതാതു ദിവസം തന്നെ പണം കിട്ടും. പക്ഷെ കലാകാരന്മാര്‍ക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാല്‍ ചോദിച്ചാലെ പണം കിട്ടു. അതും അവരുടെ വീട്ടാവശ്യങ്ങള്‍, സ്‌ക്കൂളാവശ്യങ്ങള്‍ എല്ലാം കഴിഞ്ഞ് മാസം പകുതിയാവുമ്പോള്‍ മാത്രം. ഇപ്പോള്‍ ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പണത്തിനു ബുദ്ധിമുട്ടായി. പക്ഷെ അതു തുടക്കത്തില്‍ മാത്രം .ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലും ,ഹോട്ടലുകളിലും ഒരു തിരക്കു കുറവും ഇല്ല.

പക്ഷെ ഡാന്‍സും, പാട്ടും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കുട്ടികളെ കിട്ടാതെയായി. മത്സരങ്ങള്‍ക്കു പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി. കാരണം ഈ വര്‍ഷം സ്‌ക്കൂളുമില്ല, യുവജനോത്സവവും ഇല്ല. മിടുക്കുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങി. അതൊന്നുമറിയാത്ത കുറേ പാവങ്ങളുണ്ട്. അവരുടെ കാര്യമാണ് കഷ്ടം .രണ്ടു ദിവസം മുന്‍പ് കണ്ണൂരില്‍ ഒരു നൃത്താധ്യാപകന്‍ സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ആത്മഹത്യ ചെയ്തു.

പിന്നെ കുറെ ഓണ്‍ലൈന്‍ നൃത്തോത്സവങ്ങള്‍ ഉണ്ട്. അതിലേക്ക് പലരും ക്ഷണിക്കും. ഡാന്‍സ് വേഷം വിസ്തരിച്ചു തന്നെ ധരിക്കണം. പുറകില്‍ കറുത്ത കര്‍ട്ടന്‍, നടരാജ വിഗ്രഹം, വിളക്ക് ഒക്കെ നിര്‍ബന്ധം. പക്ഷെ പണം പലരും കൊടുക്കില്ല. പണം ചോദിച്ചു പോയാല്‍ പിന്നെ അതുവഴക്കിലെ അവസാനിക്കു. മാത്രമല്ല നമ്മളറിയാതെ നമ്മുടെ ഐറ്റവും ,പാട്ടും മോഷണം പോവുകയും ചെയ്യും.

ലക്ഷങ്ങള്‍ ചിലവാക്കി റെക്കോഡ് ചെയ്തവ ആരൊക്കെയോ കൈക്കലാക്കിയിരിക്കും. എങ്കിലും കലയോടുള്ള ആവേശം കൊണ്ട് പാവങ്ങള്‍ ഒരു വേദിക്കായി പലരേയും സമീപിക്കും. പക്ഷെ പണം ചോദിക്കരുത് ഇന്‍സള്‍ട്ട് ആണത്രേ. പിന്നെ ചാരിറ്റി ' എന്നൊരു വാക്കും പറയും. പല അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാല്‍ കോപിക്കും ,ഉഗ്രമൂര്‍ത്തിയാണ് എന്നൊക്കെ.

നൃത്താ ഭരണങ്ങളുടെയും, വസ്ത്രങ്ങളുടെയും വില കടക്കാരനോട് കടം പറയാന്‍ പറ്റില്ല എന്നൊക്കെയുള്ള കാര്യം ഓര്‍ക്കാതെ പാവം നര്‍ത്തകി കിട്ടിയതും വാങ്ങി മടങ്ങും ,ദേവിയുടെ ഉഗ്രതയും ഓര്‍ത്ത്. അപ്പോഴും ജനസമുദ്രങ്ങളുടെ കയ്യടി അവരുടെ കാതില്‍ മുഴങ്ങും. അവര്‍ വേദിയില്‍ അലിഞ്ഞു ചേര്‍ന്ന് ഈശ്വരനു സമര്‍പ്പിച്ച കലയോര്‍ത്ത് അവള്‍ ആത്മ നിര്‍വൃതി പൂകും. അതാണ് കലാകാരിയുടെ സംതൃപ്തി


 

Read more topics: # urmila unni,# writeup
urmila unni writeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES