തൃശ്ശൂര്‍ ജില്ലയിലെ കുറ്റിച്ചിറയില്‍ നടന്ന ഒരു വെട്ടുകേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലായിരുന്ന യുവാവിന്റെ ആത്മഹത്യ നാട്ടിനെ തന്നെ നടുക്കിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി പോലീസിനൊപ്പമെത്തി രാത്രി തിരികെ വീട്ടിലെത്തിയതിനു പിന്നാലെയാണ് 41 കാരനായ ലിന്റോയുടെ ആത്മഹത്യ. മാനസിക പീഡനമാണ് ലിന്റോ മരിക്കാന്‍ കാരണം എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. മരിക്കുന്നതിന് മുന്‍പ് ലിന്റോ കൂട്ടുകാരെ വിളിക്കുകയും തനിക്ക് ഭയമാണ് എന്ന് പറയുകയും ചെയ്തിരുന്നു. ലിന്റോയുടെ ആത്മഹത്യയില്‍ ഞെട്ടലിലാണ് മാതാപിതാക്കളും സുഹൃത്തുക്കളും.
മരിക്കുന്നതിന് മുന്‍പ് രാത്രിയില്‍ ലിന്റോ സുഹൃത്തുക്കളെ വിളിച്ചു. തനിക്ക് പേടിയാണെന്നും പോലീസുകാര് ഭീഷണിപ്പെടുത്തുന്നു. എനിക്ക് സഹിക്കാന്‍ വയ്യ, മാനസികമായി തളര്‍ന്ന് പോകുകയാണ് എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ലിന്റോ സുഹൃത്തുക്കളോട് പറഞ്ഞത്. ശേഷം മരിച്ചുവെന്ന വാര്‍ത്തയാണ് അറിയുന്നത്. സഹിക്കാന്‍ കഴിയുന്നില്ല അവന്റെ മരണം. ഒന്നും ചെയ്യാതെയാണ് അവനെ അവര്‍ പിടിച്ചുകൊണ്ട് പോയത് എന്നാണ് സുഹൃത്തുക്കള്‍ മരണത്തിന്റെ ഞെട്ടലില്‍ പറയുന്നത്. പോലീസിന്റെ മാനസിക പീഡനമാണ് മകന്‍ മരിക്കാന്‍ കാരണം എന്നാണ് മാതാപിതാക്കളും സങ്കടത്തില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചതിന് ശേഷമാണ് ലിന്റോ മരിക്കുന്നത്.
ഒക്ടോബര്‍ 13-ന് രാത്രി ഒന്‍പതോടെയാണ് പോലീസ് വാഹനത്തില്‍ ലിന്റോയെ കൂട്ടിക്കൊണ്ടുപോയത്. വെട്ടുകേസുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് മനസ്സിലാക്കാനുണ്ടെന്നും പ്രതിയുടെ വീട് കാണിച്ചുതരാമോയെന്നും പോലീസ് ചോദിക്കുകയായിരുന്നു. വീടു കാണിച്ചുതരാമെന്നു പറഞ്ഞാണ് വാഹനത്തില്‍ കയറിപ്പോയത്. ഉടനെ കൊണ്ടുവിടാമെന്നും പോലീസ് വീട്ടുകാരോട് പറഞ്ഞിരുന്നു. രാത്രി ഒന്നേകാലിനാണ് തിരികെ വീട്ടിലെത്തിച്ചത്. പോലീസ് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ചശേഷം ലിന്റോ വലിയ മാനസികസമ്മര്‍ദത്തിയാലിരുന്നു. എന്ത് സംഭവിച്ചെന്ന വീട്ടുകാരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയും മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുനടക്കുകയായിരുന്നു എന്ന് കരഞ്ഞ് കൊണ്ട് ലിന്റോയുടെ അച്ഛന്‍ ജോര്‍ജ് പറയുന്നു.
പ്രതിയോ സാക്ഷിയോ അല്ലാത്തയാളെ രാത്രി വീട്ടില്‍ വന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാതിരുന്നതും എന്തിനാണെന്നുമാണ് നാട്ടുകാരും ചോദിക്കുന്നത്. എന്നാല്‍ വെട്ടുകേസിലെ പ്രതിയെ പോലീസിന് കാണിച്ച് നല്‍കിയത് ലിന്റോ ആണെന്ന് പറയുന്നു. അവരുടെ മറ്റ് സംഘങ്ങളില്‍ നിന്ന് ലിന്റോയെ ഭീഷണിപ്പെടുത്തിയോ എന്നും ചിലര്‍ കരുതുന്നുണ്ട്. എന്താണ് തന്റെ സുഹൃത്തിന് സംഭവിച്ചത് എന്നറിയാതെ ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റ് വാങ്ങിയില്ല. മകന്റെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയാതെ വിങ്ങിപൊട്ടുകയാണ് ഒരു കുടുംബം. ലിന്റോയുടെ വീട്ടിലും നാട്ടിലും കൂട്ടുകാരും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. പോലീസ് എത്തി ഒത്ത് തീര്‍പ്പിന് എത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല.
ലിന്റോയുടെ മരണത്തിന്റെ ഉത്തരവാദിയെ കണ്ടെത്തണം എന്നാണ് അവരുടെ ആവശ്യം. അത് എത്രയും വേഗം നടത്തിത്തരുമെന്ന് പോലീസ് ഉറപ്പ് നല്‍കാതെ വീട്ടില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തരില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡിവൈഎസ്പി അന്വേഷണം നടത്തുമെന്ന് വാര്‍ഡ് അംഗം ജോഫിന്‍ ഫ്രാന്‍സിസിന് ഉറപ്പുനല്‍കിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നാട്ടുകാര്‍ സമ്മതിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പുളിങ്കര സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.