സോഷ്യല്‍മീഡിയയിലെ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്ന ആളാണ് രേണു സുധി.കൊല്ലം സുധിയുടെ മകന്‍ കിച്ചുവും രേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും രേണുവിന്റെ ഇടപെടലുമൊക്കെ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോളിതാ തന്റെ ജീവിതകഥ പങ്കുവെച്ച് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ മകന്‍ രാഹുല്‍ദാസ്. കിച്ചുവിന്റെ പുതിയ യൂട്യൂബ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.
കിച്ചുവിന്റെ വാക്കുകള്‍:
''2004ലാണ് ഞാന്‍ ജനിച്ചത്. എന്റെ സ്വന്തം അമ്മയുടെ പേര് ശാലിനി എന്നാണ്. അച്ചനും അമ്മയും തമ്മില്‍ അടിയായിരുന്നു. അതാണ് ആ സമയത്തെ എന്റെ ഓര്‍മ. എനിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ വേറൊരാളാടൊപ്പം പോയി. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. അതോടെ അച്ഛനുമായി കോണ്ടാക്ട് ഇല്ലാതായി. അവരുടെ വീട്ടിലായിരുന്നു. പക്ഷേ, അവിടെയും പ്രശ്‌നങ്ങളായിരുന്നു.
ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി. ആ അമ്മയെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായി. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛന്‍ എന്റെയടുത്തു വന്നു ചോദിച്ചു, ഞാന്‍ കല്യാണം കഴിക്കട്ടെ, എന്താ അഭിപ്രായം എന്ന്. അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാന്‍ ചോദിച്ചത്. ഇതിനിടെ വീണയുമായി ഡിവോഴ്‌സ് ആയിരുന്നു.
ആദ്യം അച്ഛനും രേണു അമ്മയും ഞാനും കൊല്ലത്തായിരുന്നു. അവിടെ ചില വഴക്കുണ്ടായപ്പോള്‍ കോട്ടയത്തേക്ക് പോയി. ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റം വന്നു. ഞാന്‍ ഒരു കംപ്യൂട്ടര്‍ വാങ്ങി അതില്‍ ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛന്‍ മാത്രം എന്റെ റൂമില്‍ കയറിവരും. ഭക്ഷണം തരും. ഇടക്ക് റിതപ്പന്‍ വരും.
അച്ഛന് നോ പറയാന്‍ അറിയില്ലായിരുന്നു. രേണു അമ്മയുടെ അച്ഛന്‍, അമ്മ, ചേച്ചി, അളിയന്‍ അവരുടെ മക്കള്‍ ഇവരുടെയൊക്കെ ചെലവ് നോക്കിയിരുന്നത് അച്ഛനായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടര്‍ വിറ്റുകഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെ കൂട്ടുകാരെയൊക്കെ കാണാന്‍ പോയിത്തുടങ്ങി. ഇടക്ക് ചില ദുശീലങ്ങളൊക്കെ തുടങ്ങി. ഒന്നിനും അടിമപ്പെട്ടിട്ടൊന്നുമില്ല. അത് ഞാന്‍ മാറ്റിയെടുത്തു. പക്ഷേ, അതുവെച്ചാണ് പലരും എന്നെ ഇപ്പോഴും കാണുന്നത്.
ഇടക്ക് ഷൂട്ടിങ്ങിന് ഞാനും അച്ഛനും ഒരുമിച്ച് പോകുമായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. അമ്മയ്ക്ക് അതും പ്രശ്‌നമായിരുന്നു. എന്തോ ആര്‍ക്കും എന്നെ ഇഷ്ടമല്ലായിരുന്നു. എന്തൊക്കെ വിഷമങ്ങളുണ്ടായാലും എനിക്ക് വിളിക്കാന്‍ അച്ഛന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ എന്നെ വിളിച്ചുപറഞ്ഞു, നാലു മണിയാകുമ്പോള്‍ എന്നെ വിളിക്കാന്‍ വരണം, ഞാന്‍ ചങ്ങനാശ്ശേരി ഉണ്ടാകുമെന്ന്. വെളുപ്പിനേ അമ്മയാണ് വിളിച്ചുണര്‍ത്തിയത്. അച്ഛന് എന്തോ പറ്റിയെന്നു പറഞ്ഞു. ഞാന്‍ അനൂപേട്ടനെയാണ് ആദ്യം വിളിച്ചത്, അച്ഛന് എന്തു പറ്റി അനൂപേട്ടാ എന്ന് ചോദിച്ചു. രക്ഷിക്കാന്‍ പറ്റിയില്ലെടാ, സോറി എന്നു പറഞ്ഞ് അനൂപേട്ടന്‍ കോള്‍ കട്ട് ചെയ്തു. എന്റെ ശരീരം മുഴുവനായി തണുത്തുപോയി. എന്തൊക്കെയാണ് നടക്കുന്നതെന്നൊന്നും ഞാന്‍ അറിഞ്ഞില്ല. കൊല്ലത്തു കൊണ്ടുപോയി കാണിക്കണമെന്ന് ഞാനാണ് അനൂപേട്ടനോട് പറഞ്ഞത്. ഒന്നിനോടും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥ എനിക്ക് അപ്പോള്‍ തുടങ്ങിയതാണ്. എല്ലാത്തിനോടും പേടിയായിരുന്നു.
ഒരു ദിവസം രാത്രി കൊല്ലത്തെ വല്യമ്മ വിളിച്ചപ്പോള്‍ ഞാന്‍ റബ്ബര്‍ തോട്ടത്തില്‍ ജോലി ചെയ്യുകയാണ്. അതുകണ്ട് വല്യമ്മക്ക് വിഷമമായി. നീ കൊല്ലത്തു വന്നു നില്‍ക്കാന്‍ വല്യമ്മയാണ് പറഞ്ഞത്. കൊല്ലത്ത് എനിക്ക് മൂന്നു കൂട്ടുകാരുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിലേതു പോലെ ഒരു കൈ തന്ന് എന്നെ പൊക്കിയെടുത്തത് അവരാണ്''.