ജീവിതം ചിലപ്പോള്‍ ഒരു ഓട്ടംപോലെയാണ് ഇടയില്‍ വീഴ്ത്തലുകളും വേദനകളും ഉണ്ടാകും, പക്ഷേ കരുത്തും പ്രതീക്ഷയും ചേര്‍ന്നാല്‍ ലക്ഷ്യം കൈവരിക്കാം. അത്തരമൊരു അത്ഭുതയാത്രയാണ് ജോവിയ ജോര്‍ജിന്റേത്. മരണം വരെ തട്ടിയെടുത്ത അസുഖത്തെ തോല്‍പിച്ച്, ഒരിക്കല്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടന്ന പെണ്‍കുട്ടി ഇന്ന് ട്രാക്കില്‍ സ്വര്‍ണം നേടിയിരിക്കുകയാണ്. വീണിടത്ത് നിന്നുയര്‍ന്ന് ഫിനിഷിംഗ് ലൈനിലേക്കുള്ള അവളുടെ ഓരോ ചുവടും ആത്മവിശ്വാസത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരു ഫീനിക്‌സ് പക്ഷിയപ്പോലെ പറന്നയുര്‍ന്ന ജോവിയയുടെ കഥായാണിത്.
പഴന്തോട്ടം തോട്ടത്തിലെ ജോര്‍ജിന്റെയും ദിവ്യയുടെയും മകളായ ജോവിയ, തന്റെ പഠനത്തിനും ജീവിതത്തിനും ശക്തമായ പിന്തുണയായി അമ്മാമ്മ ഓമനയെയാണ് കാണുന്നത്. അമ്മാമ്മയുടെ സ്‌നേഹത്തിലും പരിചരണത്തിലും വളരുന്ന ജോവിയ ചെറുപ്പം മുതലേ കായിക രംഗത്ത് തിളങ്ങാനുള്ള സ്വപ്‌നം കണ്ടിരുന്നു. ഓട്ടം, ചാട്ടം, കളികള്‍ ഏതിലും അവള്‍ എപ്പോഴും മുന്നിലായിരിക്കും. മികച്ച കായികതാരമാകണമെന്ന ആഗ്രഹം അവളെ ഞാറല്ലൂരിലെ സ്വന്തം സ്‌കൂളില്‍ നിന്ന് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലേക്ക് എത്തിച്ചു. മികച്ച പരിശീലന സൗകര്യങ്ങളുള്ള സ്‌കൂളില്‍ അവള്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനായിരുന്നു ലക്ഷ്യം.
എന്നാല്‍ ആ സ്വപ്‌നങ്ങളുടെ നടുവില്‍ വന്നത് പ്രതീക്ഷിക്കാത്ത ഒരു ദുരന്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ കായികമേളയുടെ പരിശീലനത്തിനിടെ ജോവിയയുടെ കൈയില്‍ ചെറിയൊരു മുറിവ് പറ്റി. ആദ്യം അത്ര ഗൗരവമായി ആരും കരുതിയില്ല. പക്ഷേ കുറച്ച് ദിവസത്തിനകം അവള്‍ക്ക് പനി പിടിപെട്ടു, അവസ്ഥ മോശമാകുകയും ചെയ്തു. രോഗം വേഗത്തില്‍ പടര്‍ന്നത് മൂലം ശരീരത്തിലെ പ്രധാന അവയവങ്ങള്‍ ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയേയും ബാധിച്ചു. ഒരു ചെറുപ്പക്കാരിക്ക് സഹിക്കാനാവാത്ത വിധമായിരുന്നു അവളുടെ അവസ്ഥ. കായികലോകത്ത് സ്വപ്‌നങ്ങളുമായി ഓടിത്തുടങ്ങിയ ആ പെണ്‍കുട്ടി അന്ന് ജീവന് വേണ്ടി പോരാടുകയായിരുന്നു.
രോഗം ഗുരുതരമായതോടെ ജോവിയയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. അവളുടെ ശരീരാവസ്ഥ വേഗത്തില്‍ മോശമായി, ഒടുവില്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാവുകയായിരുന്നു. വെറും അഞ്ചുദിവസം മാത്രമായിരുന്നെങ്കിലും ആ ദിവസങ്ങള്‍ കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും ഒരിക്കലും മറക്കാനാകാത്ത ദുരിതസമയമായിരുന്നു. ജോവിയയുടെ ശ്വാസം നിലനിര്‍ത്താന്‍ യന്ത്രസഹായം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, കുടുംബാംഗങ്ങള്‍ക്ക് ലോകം തകര്‍ന്നുവെന്ന തോന്നലായിരുന്നു. ആശുപത്രിയുടെ ഇടുങ്ങിയ ഇടവഴികളില്‍ അമ്മാമ്മ ഓമന ദിവസവും പ്രാര്‍ഥനയിലായിരുന്നു. ഒരുവേള ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷയില്ലെന്ന് പറഞ്ഞുവെന്നതാണ് അമ്മാമ്മയെ ഇന്നും നടുങ്ങിക്കുന്ന ഓര്‍മ്മ. ''നാം പരമാവധി ശ്രമിക്കാം, പക്ഷേ സാധ്യത കുറവാണ്'' എന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. ആ നിമിഷം കുടുംബം മുഴുവനും കണ്ണീരിലായിരുന്നു.
എങ്കിലും അത്ഭുതം സംഭവിച്ചു ജോവിയയുടെ ശരീരം പ്രതികരിക്കാന്‍ തുടങ്ങി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ സ്വയം ശ്വാസം എടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. അതിനുശേഷവും അവള്‍ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 15 ദിവസം കൂടി ഐസിയുവില്‍ ചികിത്സയിലാണ് കഴിഞ്ഞത്. ഓരോ ദിവസവും കുടുംബത്തിനും പ്രതീക്ഷയുടെയും പ്രാര്‍ഥനയുടെയും സമയമായിരുന്നു. ആ നീണ്ട ഇരുപത് ദിവസങ്ങള്‍ ജോവിയയുടെ ജീവിതം തിരികെ നേടാനുള്ള യഥാര്‍ഥ പോരാട്ടമായിരുന്നു.
ഒടുവില്‍ ജോവിയയുടെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു മരണം വരെ തട്ടിയെടുത്ത രോഗത്തെ അവള്‍ തോല്‍പ്പിച്ചു. നീണ്ട ആശുപത്രി ദിവസങ്ങള്‍ക്കും, അനേകം മരുന്നുകള്‍ക്കും, നിരവധിയായ പ്രാര്‍ത്ഥനകള്‍ക്കും ശേഷം ജോവിയ വീണ്ടും ജീവന്റെ പുഞ്ചിരിയോടെ കണ്ണുതുറന്നു. ഡോക്ടര്‍മാര്‍ പോലും ''ഇവള്‍ക്ക് ഇത്ര വേഗം സുഖം പ്രാപിക്കുമെന്ന് കരുതിയില്ല'' എന്നതാണ് പറഞ്ഞത്. അതിനുശേഷം നീണ്ട വിശ്രമകാലം അവളുടെ ജീവിതത്തില്‍ ഒരുപാട് പരീക്ഷണങ്ങളായിരുന്നു. മറ്റുള്ളവര്‍ സ്‌കൂളില്‍ പോകുമ്പോള്‍, അവള്‍ക്ക് കിടപ്പിലായിരുന്നു. എന്നാല്‍ മനസ്സില്‍ ഒരു ലക്ഷ്യം മാത്രമുണ്ടായിരുന്നു ഒരിക്കല്‍ വീണ്ടും ട്രാക്കിലേക്ക് മടങ്ങണം.
അമ്മാമ്മയും മാതാപിതാക്കളും അവളെ കരുത്തുറ്റവളായി മാറ്റി. ആരോഗ്യം വീണ്ടെടുത്തതോടെ, അവള്‍ പരിശീലനം ആരംഭിച്ചു. ആദ്യകാലത്ത് ചെറിയ ദൂരം ഓടുമ്പോഴും ശ്വാസം മുട്ടും, ശരീരം തളരും. പക്ഷേ ജോവിയ അതൊന്നും ഒരു തോല്‍വിയായി കണ്ടില്ല. ''വീണ്ടും ഓടണം, മെഡല്‍ നേടണം'' എന്ന ആഗ്രഹം അവളെ മുന്നോട്ട് നയിച്ചു. അങ്ങനെ, മാസങ്ങള്‍ നീണ്ട പരിശ്രമത്തിനുശേഷം, അവള്‍ വീണ്ടും സ്‌കൂള്‍ കായികമേളയുടെ ട്രാക്കില്‍ എത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജോവിയ ജോര്‍ജ് സ്വര്‍ണം നേടിയപ്പോള്‍, അതിന് എത്ര കൈയടികള്‍ നല്‍കിയാലും മതി വരില്ല. കാരണം, ഈ മെഡല്‍ ഒരു മത്സരത്തിലെ വിജയമല്ല, മരണംവരെ വെല്ലുവിളിച്ച രോഗത്തെ തോല്‍പ്പിച്ച ധൈര്യത്തിന്റെ പ്രതീകമാണ്. ജീവന്‍ രക്ഷിച്ച് ട്രാക്കിലേക്ക് തിരിച്ചെത്തിയ ജോവിയ, ഇപ്പോള്‍ അനേകം കുട്ടികള്‍ക്കായുള്ള പ്രചോദനമായിത്തീര്‍ന്നിരിക്കുന്നു.