Latest News

നിക്കാണേൽ ഈ സംഗീത ക്ലാസ്സൊക്കെ ബോറായിട്ടാണ് തോന്നിയത്; സംഗീതം മനുഷ്യനെ ശാന്തമാകും; ലോക്ക് ഡൗൺ വിശേഷങ്ങളുമായി യുവഗായകൻ ജാസിം ജമാൽ

Malayalilife
topbanner
നിക്കാണേൽ ഈ സംഗീത ക്ലാസ്സൊക്കെ ബോറായിട്ടാണ് തോന്നിയത്; സംഗീതം മനുഷ്യനെ ശാന്തമാകും; ലോക്ക് ഡൗൺ വിശേഷങ്ങളുമായി യുവഗായകൻ ജാസിം ജമാൽ

രിഗമപ എന്ന സംഗീത റിയാലിറ്റി ഷോ 25 വർഷം പൂർത്തീകരിക്കുകയാണ്. സീ ചാനലിൽ 1995 തുടങ്ങിയ ഈ സംഗീത പരിപാടി ഇതിനോടകം തന്നെ ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലുള്ള സീയുടെ ചാനലുകളിൽ പ്രേക്ഷകപ്രീതി നേടി പ്രയാണം തുടരുകയാണ്. ബോളിവുഡിനും, വിവിധ ഭാഷ സിനിമകൾക്കും ഒരു പിടി കഴിവുറ്റ ഗായകരെയും, സംഗീത സംവിധായകരെയും ഈ റിയാലിറ്റി ഷോ സംഭാവന ചെയ്തിട്ടുണ്ട്. സീ കേരളം ചാനലിലൂടെയാണ് ഈ പരിപാടി കഴിഞ്ഞ വർഷം മലയാളത്തിൽ തുടക്കം കുറിച്ചത്. ഫിനാലെയിലേക്കു നീങ്ങുന്ന ആദ്യ എഡിഷനിൽ ഒരു പിടി മികച്ച ഗായകരെ സംഭാവന ചെയ്യാൻ സരിഗമപക്കു ആയിട്ടുണ്ട്. അതിലൊരാളാണ് ജാസിം ജമാൽ. സരിഗമപ മലയാളത്തിലെ ഫിനാലെയിൽ ജാസിമും മാറ്റുരക്കുന്നുണ്ട്. സൗമ്യനും മിതഭാഷിയുമായ ജാസിം മലയാള സിനിമാലോകത്തേക്കു ഒരു വിളിക്കായി കാത്തിരിക്കുകയാണ്. തൻ്റെ ലോക്ക് ഡൗൺ കാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജാസിം ഇവിടെ.

ഒരു വല്ലാത്ത കാലമാണ് ഇത്. ഒരു വൈറസ് നമ്മളെയെല്ലാം വീട്ടിലാക്കി. രണ്ടു മാസക്കാലം വായനയെ തിരികെ പിടിക്കാനാണ് ശ്രമിച്ചത്. മുൻപെപ്പോഴോ സജീവമായുണ്ടായത് വായന ഇടയ്ക്കു വെച്ച് നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചു പിടിക്കാൻ ഈ ലോക്ക് ഡൗൺ കാലം സഹായിച്ചു. പിന്നെ ഫിനാലെ വരുന്നു. അതിനു വേണ്ടി ചില മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. ചില ട്രാക്കുകൾ ചെയ്തു നോക്കി. അതൊക്കെ ഇനി ഓൺലൈനിൽ ഇടണം. ചുരുക്കത്തിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.

ശരിക്കും മിസ് ചെയ്തത് സരിഗമപയുടെ ഫ്ളോറും അവിടുത്തെ കൂട്ടുകാരുമാണ്. ഞങ്ങൾ എല്ലായിപ്പോഴും  ഫോണിലും മറ്റും സംസാരിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷം നിരന്തരം കയറി ഇറങ്ങിയ സ്ഥലമെന്ന നിലയിൽ ഭയങ്കര മിസ്സിംഗ് തോന്നി. എന്തായാലും അതൊക്കെ ഉടൻ മാറുമെന്ന് വിചാരിക്കുന്നു.

സരിഗമപ വലിയൊരു അവസരമാണ് തുറന്നു തന്നത്. അവിചാരിതമായാണ് ഞാൻ ആ ഷോയുടെ ഓഡിഷന് പോയത്. മുംബൈയിൽ മറ്റൊരു റിയാലിറ്റി ഷോ ഓഡിഷനിൽ പങ്കെടുത്തു പുറത്തായ ഒരു വിഷമം ഉള്ളിൽ ഉണ്ടായിരുന്നു. സരിഗമപ മലയാളത്തിന്റെ ഓഡിഷനു വരുമ്പോൾ വലിയ പ്രതീക്ഷ ഒന്ന് ഉണ്ടായിരുന്നില്ല. ചിലരുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി വന്നതാണ്. ഇവിടെ വന്നപ്പോൾ ഓഡിഷൻ കിട്ടി. പിന്നീട് പലതും പഠിച്ചു മുന്നേറിയ ഒരു യാത്രയായിരുന്നു എനിക്ക്  സരിഗമപ. ആ യാത്രയിൽ വീട്ടുകാർ മുതൽ ജഡ്ജസ് വരെ താങ്ങായി നിന്നു. അവരുടെ സഹായം കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്ലാറ്റഫോമിൽ ഇത്രയുമെങ്കിലും  എത്താൻ കഴിഞ്ഞത് തന്നെ. പലപ്പോഴും ജഡ്ജസ് ഒക്കെ നമ്മളോടൊപ്പം ഇരുന്ന് തെറ്റുകൾ ശരിയാക്കി തരും. അവർക്കു അവിടെ വലിപ്പ ചെറുപ്പം ഒന്നുമില്ല. നമ്മളെ പരമാവധി സഹായിക്കാനാണ് അവർ ശ്രമിക്കുക. ഷോയുടെ ആദ്യ ഘട്ടത്തിൽ ഞാൻ നേരിട്ട വലിയ പ്രതിസന്ധി എൻ്റെ ഡിക്ഷൻ ആണ്. അതൊക്കെ എത്ര സമയമെടുത്താണ് സുജാത ചേച്ചി (ഗായിക സുജാത മോഹൻ) എന്നെ കൊണ്ട് ശരിയായി ചെയ്യിപ്പിച്ചത്. ഒരു പക്ഷെ സരിഗമപയിൽ വന്നില്ലായിരുന്നെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ ആൾക്കാർ തിരിച്ചറിയുകയും, പെർഫോമൻസ് കണ്ടു വിളിക്കാറുമൊക്കെ ഉണ്ട്. നമ്മളെക്കാൾ ടെൻഷൻ ഇപ്പോൾ അവർക്കാണ്.25 വർഷം പൂർത്തിയാക്കുന്ന ഒരു റിയാലിറ്റി ഷോയുടെ ഭാഗം ആകാൻ ചുരുങ്ങിയകാലത്തേക്കെങ്കിലും എനിക്കായി എന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്.

പാടാൻ ഒരു ചെറിയ കഴിവ് കുട്ടിക്കാലം മുതൽക്കേ ഉണ്ടായിരുന്നു. സ്കൂൾ പ്രാർത്ഥന പാടുന്നത് ഞാനായിരുന്നു. ഉമ്മിച്ചക്ക് എന്നെ സംഗീതം പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എനിക്കാണേൽ ഈ സംഗീത ക്ലാസ്സൊക്കെ ബോറായിട്ടാണ് തോന്നിയത്. എന്നാലും ഉമ്മിച്ച പിടിച്ചപിടിയാലേ കൊണ്ട് പോയി സംഗീത ക്ലാസ്സിൽ ഇരുത്തും. നമ്മൾ വിഷമിച്ചു അവിടെ ഇരിക്കും. ഒരു ഒൻപതാം ക്ലാസ്സൊക്കെ കഴിഞ്ഞാണ് സംഗീതം വളരെ സീരിയസ് ആയി പഠിക്കാനും, പാടാനും തുടങ്ങുന്നത് തന്നെ. അത് മെല്ലെ വളർന്നു. സംഗീതത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാണ് ഡിഗ്രിക്ക് ഫിസിക്സ് എടുത്തത്. സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ അത് സഹായിക്കുമെന്ന് പലരും പറഞ്ഞു. സരിഗമപയിൽ എത്തിയതോടെ സംഗീതം കുറച്ചുകൂടെ ഗൗരവത്തിൽ എടുക്കുന്നുണ്ട്. ആ മേഖലയിൽ എന്തെങ്കിലും ചെയ്യണം എന്നതാണ് ആഗ്രഹം. അവസാന വർഷ ഡിഗ്രി പഠനമൊക്കെ പക്ഷെ ഇതിനിടയിൽ പ്രശ്നത്തിൽ ആയിട്ടുണ്ട്. കുറച്ചു വിഷയങ്ങൾ ഇനി ഈ തിരക്കൊക്കെ കഴിഞ്ഞു എഴുതിയെടുക്കണം. പഠനം കളഞ്ഞുള്ള  ഒരു പരിപാടിക്കും വീട്ടുകാർ സപ്പോർട്ട് ഇല്ല. ഡിഗ്രി കഴിഞ്ഞാൽ എം സി സിക്ക്  ജോയിൻ ചെയ്യണം എന്നതാണ് പ്ലാൻ. പാട്ടും കൂടെ തന്നെ  ഉണ്ടാവും.

കൊടുങ്ങല്ലൂരിന് അടുത്ത് വിലങ്ങിലാണ്. വിദ്യാഭ്യാസം അവിടെ തന്നെയായിരുന്നു. വീട്ടിൽ ഉമ്മ, ബാപ്പ, പെങ്ങൾ, അളിയൻ എന്നിവരാണ് ഉള്ളത്. ശരിക്കും ചേച്ചിയുടെ ഒരു സപ്പോർട്ട് ആണ് ഗായകൻ എന്ന വഴി തിരഞ്ഞെടുക്കാൻ കാരണം. ഈ റിയാലിറ്റി ഷോയിൽ എത്താൻ കാരണവും അവരാണ്. അവരുടെ ആഗ്രഹം ഞാൻ ജീവിച്ചു തീർക്കും പോലെയാണ് സരിഗമപയിലെ ഇത് വരെയുള്ള എൻ്റെ യാത്ര .

സരിഗമപയിൽ വന്ന ശേഷം പാടാൻ അവസരമൊക്കെ കിട്ടാറുണ്ട്. സിനിമയിലും അവസരം ഒരിക്കൽ കിട്ടിയിരുന്നു. പക്ഷെ പാട്ട് പുറത്ത് വന്നില്ല. മലപ്പുറത്ത് ഒരു ഗാനത്തിന്റെ റെക്കോർഡിങ്ങിനിടയിലാണ് നമ്മുടെ ഈ സംസാരം.  സരിഗമപയുടെ 25 വർഷ ആഘോഷങ്ങളുടെ ഭാഗമായി ഒരു ലൈവ്-എ-തോൺ പരിപാടി സീ ചാനൽ എല്ലാ ഭാഷയിലും നടത്തുന്നുണ്ട് ഈ വരുന്ന മെയ് 24 നു രാവിലെ 10.30ന്. സീ കേരളത്തിന് വേണ്ടിയുള്ള പരിപാടിയുടെ മുന്നൊരുക്കത്തിലാണ് ഇപ്പോൾ.

ശരിക്കും ഒരു വല്ലാത്ത കാലമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ തന്നെ ഹീറോകൾ ആയേ പറ്റൂ. വീട്ടിൽ ഇരിക്കുക മാസ്ക് ധരിക്കുക പരാമാവധി ശ്രദ്ധ കൊടുക്കുക. പക്ഷെ ഇപ്പോൾ കാണുന്നത് ചെറിയ ഒരു ഇളവ് വന്നപ്പോൾ തന്നെ ആളുകൾ ഇതെല്ലാം മറന്ന പോലെയാണ്. കഴിഞ്ഞ പ്രളയത്തിൽ നമ്മൾ എല്ലാം ഒത്തുചേർന്നു പ്രവർത്തിച്ചതാണ്. എന്നാൽ പ്രളയം കഴിഞ്ഞപ്പോൾ പോരടിക്കാൻ തുടങ്ങി. ഇപ്പോഴും അങ്ങനെയാണ്. കോറോണയെ പ്രതിരോധിക്കാൻ ഒത്തുചേരുകയും അതിൽ ചെറിയ ഒരിളവ് വന്നപ്പോൾ പരസ്പരം പോരടിക്കുകയും ചെയ്യുകയാണ്. സംഗീതം മനുഷ്യനെ ശാന്തമാകും. പക്ഷെ മനുഷ്യൻ സഹജീവി സ്നേഹം കൈമോശം വരാതെ സൂക്ഷിക്കാൻ കഴിയണം. നമ്മൾ ഒന്നിച്ചു ശ്രമിച്ചാൽ ഈ രോഗത്തെ തടയാൻ പറ്റൂ. 
 

Music can calm man said jasim jamal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES