അടിമകേരളം: ഒരു ഭാവഭൂപടം

Malayalilife
topbanner
അടിമകേരളം: ഒരു ഭാവഭൂപടം

പ്രൊ ട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ വിമോചകമൂല്യങ്ങള്‍ കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തില്‍ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്‌ക്കിന്റെയും ജാതിഭോഷ്‌കിന്റെയും കുഴിമാടങ്ങളില്‍നിന്ന് കേരളീയ അടിമജാതികളുടെ ഉയിര്‍ത്തെഴുന്നേല്പ് സാധ്യമായത്.

ഈ ഉയിര്‍ത്തെഴുന്നേല്പിന്റെ ഭാവചരിത്രങ്ങളായെഴുതപ്പെട്ടതാണ് മലയാളനോവലിലെ ആദ്യരചന തൊട്ടുള്ള ഒരു വിഭാഗം കൃതികള്‍. മിസിസ് കൊളിന്‍സിന്റെ ഘാതകവധം (Slayer slain, 1859) മുതല്‍ രാജു കെ. വാസുവിന്റെ പോളപ്പതം (2021) വരെ നീളുന്ന മലയാളനോവലിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും സാമൂഹ്യനിഷ്ഠവും ജീവിതബദ്ധവും ഭാവസമ്ബന്നവുമായ രചനകളുടെ ഒരു ധാര ഈ ഉയിര്‍ത്തെഴുല്പിന്റെ ജൈവരാഷ്ട്രീയമാണ് കഥാവല്‍ക്കരിച്ചത്. ഒരു ദശകം മുന്‍പ്, 2011ല്‍ രാജു എഴുതിയ 'ചാവുതുള്ളല്‍' അന്നോളമെഴുതപ്പെട്ട മലയാള ദലിത് നോവലിലെ ഏറ്റവും മികച്ച രചനയായിരുന്നു. 2021ല്‍ പ്രസിദ്ധീകൃതമായ 'പോളപ്പത'മാകട്ടെ, 'ചാവുതുള്ളലി'ന്റെ ചരിത്രപരമായ തുടര്‍ച്ചയും ഭാവുകത്വപരമായ പടര്‍ച്ചയും ആഖ്യാനപരമായ വിടര്‍ച്ചയും ഒരേസമയം സാധ്യമാക്കുന്ന അസാധാരണമായ ഒരു നോവലാകുന്നു. ചരിത്രവും മിത്തും രാഷ്ട്രീയവും പ്രണയവും ദേശവും ഭാഷയും ജാതിയും മതവും ഊടും പാവും നെയ്ത ദലിത് ജീവിതങ്ങളുടെ സാംസ്‌കാരിക ഭൂപടത്തില്‍ മലയാളഭാവനയ്ക്കു കൈവന്ന ഏറ്റവും മികച്ച ഉപലബ്ധികളിലൊന്ന്.

1880 കള്‍ മുതല്‍ 1920 കള്‍ വരെയായിരുന്നു ചാവുതുള്ളലിന്റെ കഥാകാലപശ്ചാത്തലം. കിഴക്കന്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളും കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ഭാഗങ്ങളിലെ തോട്ടം തൊഴിലാളികളുമായിരുന്ന പുലയരുടെ അടിമഗാഥയായെഴുതപ്പെട്ട ആ നോവല്‍, ചരിത്രത്തെയെന്നപോലെ മിത്തുകളെയും രാഷ്ട്രീയത്തെയെന്നപോലെ ഭാവനകളെയും ചിറകുവിടര്‍ത്തി പടര്‍ത്തിയെടുത്ത കൃതിയായിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയെ കാലത്തിന്റെയും ആഖ്യാനത്തിന്റെയും അച്ചുതണ്ടാക്കി മാറ്റി, പുലയരുടെ ആത്മീയജീവിതങ്ങളെ ചരിത്രവല്‍ക്കരിച്ച രചന. കൊളോണിയല്‍ ആധുനികത റബ്ബര്‍ തോട്ടങ്ങളുടെ നിര്‍മ്മിതിയിലൂടെ കേരളത്തിന്റെ കാര്‍ഷിക, സമ്ബദ്ഭൂപടത്തെ മാറ്റിവരച്ചതിന്റെയും ആ ഭൂപടനിര്‍മ്മിതിക്കു പിന്നില്‍ ഇറ്റുവീണ പുലയര്‍ ഉള്‍പ്പെടെയുള്ള ദലിതരുടെ ചോരയുടെയും ചരിത്രഗാഥ.

'പോളപ്പത'ത്തിന്റെ ചരിത്രകാലവും ഇതുതന്നെയാണ്. ഭാവനാഭൂപടം മുഖ്യമായും കാഞ്ഞിരപ്പള്ളിയും. കഥാലോകമാകട്ടെ തികച്ചും ഭിന്നം. അയ്യങ്കാളിയും വില്ലുവണ്ടിസമരവും മാത്രമല്ല പെരിനാട് ലഹളയുള്‍പ്പെടെ തിരുവിതാംകൂറില്‍ നടന്ന സവര്‍ണരുടെ ജാത്യതിക്രമങ്ങള്‍ പലതിന്റെയും പ്രത്യക്ഷ സൂചനകളും 'പോളപ്പത'ത്തിലുണ്ട്. ഒരു പടികൂടി കടന്ന്, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കവും ഒക്ടോബര്‍വിപ്ലവത്തിന്റെ രാഷ്ട്രീയവും 'പോളപ്പതം' നോവലിന്റെ കാലപടങ്ങളാക്കി മാറ്റുന്നു. കാഞ്ഞിരപ്പള്ളി പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളുടെ രൂപീകരണം വനജീവികളുടെ ആവാസവ്യവസ്ഥ മുതല്‍ അടിമജാതികളുടെ ഭക്ഷ്യവ്യവസ്ഥ വരെയുള്ളവയെ തകിടം മറിച്ചതിന്റെ സൂക്ഷ്മചിത്രങ്ങള്‍ 'പോളപ്പത'ത്തിലുണ്ട്. സി.എം.എസ്. മിഷനറിമാര്‍ മധ്യകേരളത്തിലെ പുലയരും പറയരും മലയരയരും കുറവരും മറവരുമുള്‍പ്പെടുന്ന ദലിത് ജാതിവിഭാഗങ്ങളെ മനുഷ്യാന്തസ്സിലേക്കു കൈപിടിച്ചുയര്‍ത്തിയതിന്റെ അസാധാരണമായ ഡോക്യുമെന്റേഷനാണ് 'പോളപ്പതം' എന്നുപോലും പറയാം. സവര്‍ണ ഹിന്ദുക്കള്‍ക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലര്‍ത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് 'പോളപ്പത'ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മില്‍ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘര്‍ഷങ്ങളും പോളപ്പതത്തിലുണ്ട്. ചരിത്രമില്ലാത്ത ജനതകളുടെ ഭൂതകാലങ്ങള്‍ മിത്തുകള്‍കൊണ്ടു പൂരിപ്പിക്കുന്ന ആഖ്യാനകലയും മാജിക്കല്‍ റിയലിസത്തിന്റെ മായികഭാവനയും മിഷനറിചരിതങ്ങളുടെ മൂലത്തെ വെല്ലുന്ന പകര്‍പ്പുകളും പറയ, പുലയ ഭാഷാസമ്ബത്തിന്റെ നൂറുകണക്കിന് രൂപമാതൃകകളും പോളപ്പതത്തെ വേറിട്ടുനിര്‍ത്തുന്നു. ഘാതകവധം തൊട്ടുള്ള മിഷനറി നോവലുകളും വര്‍ത്തമാനപത്രങ്ങളും പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളും ഒരുപോലെ ഏറ്റെടുത്ത ദലിതരുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ വൈജ്ഞാനികപാഠങ്ങള്‍ തിരുവിതാംകൂറിന്റെ സ്ഥൂലപശ്ചാത്തലത്തിലും കാഞ്ഞിരപ്പള്ളിയുടെ സൂക്ഷ്മ പശ്ചാത്തലത്തിലും പോളപ്പതം പുനഃസൃഷ്ടിക്കുന്നു. എത്രയെത്ര നൂറ്റാണ്ടുകളായി വനവാസികളും പിന്നീട് അടിമജാതികളുമായി ജീവിച്ച പറയരും പുലയരും ഉള്‍പ്പെടെയുള്ള കീഴാളരുടെ ആധുനികീകരണത്തിന്റെ ബാഹ്യവും ആന്തരവുമായ സംഘര്‍ഷങ്ങളുടെ നോവല്‍പാഠമാണ് പോളപ്പതം. ഭൗതികവും ആത്മീയവുമായ ജീവിതമണ്ഡലങ്ങളില്‍ അവര്‍ കുടിവച്ചുപോന്ന അനുഭവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സൂക്ഷ്മചരിത്രപാഠവും. നിസംശയം പറയാം, അടിമകേരളത്തിന്റെയും ജാതികേരളത്തിന്റെയും ഭാവഭൂപടങ്ങളെന്ന നിലയില്‍ എഴുതപ്പെട്ടിട്ടുള്ള ദലിത് നോവലുകളുടെ മലയാളവഴിയില്‍ രൂപംകൊണ്ട ഏറ്റവും മൗലികമായ രചനകളിലൊന്നാണ് പോളപ്പതം. ടി.കെ.സി. വടുതലക്കും സി. അയ്യപ്പനും നാരായനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയനായ ദലിത് എഴുത്തുകാരന്‍ രാജു കെ. വാസുവാകുന്നു.

അയല്‍വാസികളും കുടികിടപ്പുകാരും തോട്ടം പണിക്കാരുമായ രണ്ട് അടിമകുടുംബങ്ങളുടെ കഥയാണ് സാമാന്യമായി പറഞ്ഞാല്‍ പോളപ്പതം. ചരിത്രപരമായി അടിമത്തം നിരോധിക്കപ്പെട്ടിരുന്നു, അക്കാലമാകുമ്ബോഴേക്കും എന്നത് വസ്തുതയാണ്. പക്ഷെ അനുഭവപരമായി അതൊരു മൂര്‍ത്തയാഥാര്‍ഥ്യം തന്നെയായിരുന്നു. പുലയജാതിയില്‍പെട്ട ഉലകിയും ഭര്‍ത്താവ് ചെമ്ബനും മക്കള്‍ കടുത്തയും മൈലിയും കുട്ടായിയും. പറയജാതിയില്‍പെട്ട ചിന്നായിയും ഭര്‍ത്താവ് മകരനും മകള്‍ അണിമയും. ജാതിവ്യത്യാസങ്ങള്‍മൂലം സാമാന്യമായ അയിത്തങ്ങള്‍ പലതും പരസ്പരം നിലനിര്‍ത്തിപ്പോന്നിരുന്നു അവര്‍. ഉലകിയിലും ചിന്നായിയിലുമാണ് നോവല്‍ ആരംഭിക്കുന്നത്. എന്നുമാത്രവുമല്ല, ആഖ്യാനത്തില്‍ ആണുങ്ങളെക്കാള്‍ ജീവിതത്തെളിമയും ലൗകികാര്‍ജ്ജവവും മുറ്റിനില്‍ക്കുന്ന കര്‍തൃപദവി നോവലിലുടനീളം ദൃശ്യമാകുന്നതും പെണ്ണുങ്ങള്‍ക്കാണ്. ഉലകിയിലും ചിന്നായിയിലും മൈലിയിലും അണിമയിലും സൂസനിലും മാത്രമല്ല പോളപ്പതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉപകഥയായി വികസിക്കുന്ന കോതയുടെ കാര്യത്തിലും ഇതിങ്ങനെതന്നെയാണ്.

ആണുങ്ങള്‍ തോട്ടങ്ങളില്‍ കൂലിപ്പണിക്കു പോകും. പെണ്ണുങ്ങള്‍ വീട്ടിലിരുന്ന് കുട്ടയും മുറവും പായും നെയ്യുകയും വീട്ടുജോലികള്‍ എടുക്കുകയും ചെയ്യും. രണ്ടു കുടുംബങ്ങള്‍ക്കും നോവല്‍ കല്പിച്ചുനല്‍കുന്ന ചില ഭൂതകാലങ്ങളുണ്ട്. അതീതങ്ങളുടെ കനംപേറുന്ന ഗോത്രായനങ്ങള്‍. കാലദേശങ്ങളിലൂടെ സംഭവിച്ച പുറപ്പാടുകളില്‍ പുഴയും കായലും കടന്ന് കാടും മേടും കയറി കാഞ്ഞിരപ്പള്ളിയിലെത്തിയവരുടെ കുടുംബപുരാണങ്ങള്‍. കൊച്ചീരാജാവിന്റെ അടിമയായിരുന്നു കതിരന്‍. നാടുവിട്ട് കൊടും വനത്തിലെത്തി ആനകളുടെ ഉറ്റതോഴനായി മാറിയ കതിരന് പെനതയിലുണ്ടായ മകളാണ് ഉലകി. കാടുതെളിക്കാന്‍ കൂട്ടുനിന്ന കതിരനെ കാട്ടാനകള്‍ തന്നെ ചവിട്ടിക്കൊന്നു.

 

'ചാക്കോയുടെ കൂടെ പാലായിലെത്തിയ കതിരന്‍ ഒരു സത്യം കണ്ടെത്തി. ദേഹത്തെ ചെമ്മീന്‍ തോടുകള്‍ പൊളിഞ്ഞുപൊക്കൊണ്ടിരിക്കുന്നു. ആളുകള്‍ക്ക് അവനെ കാണുന്നതുതന്നെ പേടിയായി. ആളുകളില്‍ നിന്ന് അകന്ന് അവന്‍ കാടുകയറി. അതിനിടയില്‍ ഒഴുക്കില്‍ പെട്ട ഒരു കാട്ടാനക്കുട്ടിയെ നിസ്സഹായരായി നോക്കിനിന്ന കാട്ടാനക്കൂട്ടങ്ങള്‍ക്കു മുമ്ബില്‍വെച്ചു കതിരന്‍ രക്ഷിച്ചു. ആനകള്‍ പോയികഴിഞ്ഞപ്പോള്‍ കരയ്ക്കു കയറി ഒരു പാറപ്പുറത്തു ക്ഷീണംകൊണ്ട് ഉറങ്ങി. എന്തോ ദേഹത്തു മുട്ടിയതറിഞ്ഞ് ഉണര്‍ന്ന കതിരന്‍ കണ്ടത് ഒരു വാഴയാണ് അതിന്റെ അറ്റത്തു പഴുക്കാന്‍ തുടങ്ങിയ കുലയും. അതവിടെ വെച്ചിട്ട് ആനകള്‍ പിന്തിരിഞ്ഞു നടന്നു. പിന്നെ അവന്‍ എവിടെ പോയാലും അവനു ചുറ്റും ആനകളുണ്ടായിരുന്നു. അങ്ങനെ ആനകള്‍ക്കിടയിലൂടെ പേടിയില്ലാതെ നടന്നു. കതിരന്റെ ദേഹത്തെ തോടുകള്‍ നിശ്ശേഷം പോയി. ഇനി ആളുകള്‍ക്കിടയിലേക്കു ചെല്ലാം എന്നൊരു ധൈര്യം അവനുണ്ടായി. പക്ഷേ, എന്തു പറഞ്ഞു ചെല്ലും.

 

ആനകള്‍തന്നെ അതിനും വഴിയുണ്ടാക്കി. കൈതോല വെട്ടാന്‍ പോയ പെനതയെ ആനകള്‍ ചിന്നം വിളിച്ചു പേടിപ്പിച്ചു. ഓട്ടത്തിനിടയില്‍ കല്ലില്‍ തടഞ്ഞുവീണ് ഓടാന്‍ കഴിയാതായപ്പോള്‍ ദൈവദൂതനെപ്പോലെ കതിരന്‍ അവളെ പിടിച്ചുയര്‍ത്തി. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ ആനകള്‍ അവര്‍ക്കു ചുറ്റും. അവള്‍ ബോധം കെട്ടു പോയി. അവളെയുമെടുത്ത് ഒരുപാടു നോക്കിയറിഞ്ഞുവെച്ച വഴികളിലൂടെ കതിരന്‍ ആളുകള്‍ക്കിടയിലെത്തി. പിന്നെ ചരിത്രം കതിരനെ ആ നാട്ടുകാരനായി കണ്ടു. ആനക്കതിരന്‍ എന്നു പേരും കൊടുത്തു.

കാടു തെളിക്കാന്‍ കൂട്ടു നിന്ന കതിരനെ ആനകള്‍ കൈവിട്ടു. കോതയുടെ മരണം അവന്റെ സമനില തെറ്റിച്ചു. അടുത്ത രണ്ടു ദിവസം അയാള്‍ പണിക്കിറങ്ങിയില്ല. പാറയുടെ താഴെ കോതയുടെ ശരീരം തിരഞ്ഞു നടക്കുകയായിരുന്നു. എവിടെയെങ്കിലും കുഴിച്ചിട്ട് കര്‍മ്മം ചെയ്തില്ലെങ്കില്‍ അവളുടെ ചാവ് അലഞ്ഞു തിരിഞ്ഞു നടക്കില്ലേ. അയാള്‍ക്ക് ഒരു പൊടിപോലും കണ്ടെത്താനായില്ല. കിട്ടുന്ന പണിക്കാശു മുഴുവന്‍ മന്നത്തു തീര്‍ത്തിട്ട് അയാള്‍ അലഞ്ഞു തിരിഞ്ഞു നടന്നു. വല്ലപ്പോഴുമാണ് കുടിയില്‍ എത്തിയിരുന്നത്. കുടിയിലെത്തിയാല്‍ ഉലകിയെ തലോടിക്കൊണ്ടിരിക്കും. അവസാനം പൊട്ടിക്കരഞ്ഞു കിടന്നുറങ്ങും. വേലത്താന്മാര്‍ പലരും പഠിച്ച വേലയെല്ലാം ചെയ്തിട്ടും കതിരനില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അവസാനം കുറുമ്ബനായ ഒരൊറ്റയാനാണ് കള്ളുകുടിച്ചു വഴിതെറ്റി വന്ന കതിരനെ ചവിട്ടി കൊന്നത്. ആളുകള്‍ വരുന്നതുവരെ കതിരനു ചുറ്റും മറ്റ് ആനകള്‍ ചിന്നം വിളിച്ചു കരഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു.'.

 

പറയരുടെ കാണപ്പെട്ട ദൈവമായിരുന്ന കൊലവമ്മൂപ്പന്റെ കൊച്ചുമകനാണ് മകരന്‍. കാടരുമായി ചങ്ങാത്തം കൂടി വൈദ്യത്തിലും മന്ത്രവാദത്തിലും മഹാസിദ്ധികള്‍ സ്വന്തമാക്കിയ മൂപ്പന് ഒരിക്കല്‍ ഒരപകടം പിണഞ്ഞു. അന്നയാളെ കാത്തതും രക്ഷിച്ചതും കാടരുമ്മൂപ്പനാണ്. മേഘമലക്കാട്ടിലെ ഊരുമൂപ്പന്റെ മകനായിരുന്ന മാരിമുത്തുവാണത്. തിരുവിതാംകൂര്‍ ശബരിമല കയ്യടക്കുംവരെ കൊടും കാട്ടില്‍ തിരുവിള വിളക്കു കത്തിച്ചിരുന്ന ഗോത്രത്തിലെ അംഗം. ഈ വിളക്കു കത്തിക്കലാണ് ശബരിമലയിലെ വരുമാനം കൂട്ടാനായി നാട്ടുസര്‍ക്കാര്‍ മകരവിളക്കാക്കി മാറ്റിയത്. ഈ ചരിത്രസംഭവത്തെ മാരിമുത്തുവിന്റെ അസാമാന്യമായ ജീവിതകഥയോടിണക്കി പുനരാവിഷ്‌ക്കരിക്കുന്നു, നോവല്‍. രാജകൊട്ടാരത്തിലെ ഇളമുറക്കാരനെ കൊടും വനത്തില്‍ പുലികളിലും കടുവയിലും നിന്നു കാത്തുരക്ഷിച്ച മാരിമുത്തുവിനെ നാട്ടില്‍ കൊണ്ടുപോയി ഉന്നതസ്ഥാനത്തു നിയമിക്കാന്‍ തമ്ബുരാന്‍ തീരുമാനിക്കുന്നതോടെ അസൂയപെരുത്ത കാര്യക്കാരന്‍ മാരിമുത്തുവിനെ അച്ചന്‍കോവിലാറ്റിലെ കൊടും കയത്തില്‍ കല്ലുകെട്ടിത്താഴ്‌ത്തി. പക്ഷെ അവിടെ നിന്നും രക്ഷപെട്ട മാരിമുത്തു മരണം വരെ അജ്ഞാതവാസം നയിക്കുകയും കാടരുമൂപ്പനായി മാറുകയും ചെയ്തു. കൊലവമ്മൂപ്പന് മാത്രമറിയാമായിരുന്ന ആ രഹസ്യം അയാള്‍ ഒരിക്കലും പുറത്തുപറഞ്ഞില്ല.

 

''വെടിവെക്കരുത്. ആരെങ്കിലും കേട്ടറിഞ്ഞ് ഇളമുറക്കാരന്റെ ചെവിയിലെത്തും. പിന്നൊരു കാര്യം വെള്ളം നനഞ്ഞാല്‍ അവന്റെ ശക്തി പോകും അതുകൊണ്ട് കൊന്നു പുഴയിലെറിയുക'.

അയാള്‍ തിരിഞ്ഞു നടന്നു. തോക്ക് ഉപയോഗിക്കാന്‍ കഴിയാത്തതില്‍ കാര്യക്കാരനു നിരാശതോന്നി. പക്ഷേ, ഗുരുസ്വാമി പറഞ്ഞതു നന്നായി. തിരിയെ ചെല്ലുമ്ബോള്‍ ആളും വാളും കണക്കുകൊടുക്കേണ്ടതാണ്. അവര്‍ മാരിമുത്തുവിനേയും കൂട്ടി കാട്ടിലേക്കു പോയി. അച്ചന്‍കോവിലാറിന്റെ തീരത്ത് ഇല്ലിക്കാടുകള്‍ തിങ്ങിവളരുന്ന ഭാഗത്ത് ഒരു പാറപ്പുറത്ത് അവര്‍ എത്തി, കാര്യക്കാരന്‍ ആറ്റിലേക്കു നോക്കി. ഏതാണ്ടു നാലാള്‍ താഴ്ചയില്‍ ഒരു കയമാണ്. മറുകരയില്‍ ആരുമില്ല എന്നുറപ്പു വരുത്തിയിട്ട് അവനോടു പറഞ്ഞു:

'നീയിപ്പോത് ക്ഷത്രിയന്‍ താന്‍. ആനാല്‍ ഉനക്ക് എവ്വളവ് ധൈര്യമിറുക്ക് എന്ന ശോധനൈ ചെയ്യ വേണ്ടും'.

'എതുക്ക്'.

'ഇളവരചനക്ക് ഉന്നെ നല്ലാ പുടിച്ചിറക്ക്'.

കാര്യക്കാരന്‍ ഭാണ്ഡത്തില്‍നിന്ന് ഒരു കയറെടുത്ത് വാള്‍ക്കാര്‍ക്കു കൊടുത്തു. അവര്‍ അവന്റെ കൈകള്‍ ശരീരത്തോടു ചേര്‍ത്തു കെട്ടി. ഒരു കാറ്റ് ഇല്ലിക്കാടുകളില്‍ കലമ്ബലുണ്ടാക്കി. പിന്നെ അത് ശക്തി പ്രാപിച്ചു. ഇല്ലിമുളകള്‍ വളഞ്ഞു നിലത്തു കുത്തി ഇളകിയാടി. അവര്‍ ആകാശത്തു നോക്കി മഴയുടെ ലക്ഷണം ഒന്നും കാണുന്നില്ല. കാര്യക്കാരന്‍ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ ഒരു വാള്‍ക്കാരന്റെ വാളു വാങ്ങി. കാറ്റിന്റെ ഹുങ്കാരം ഭയാനകമാകും വിധം വര്‍ദ്ധിച്ചു. വാള്‍ക്കാര്‍ വാളകലത്തില്‍ മാറിനിന്നു. കാര്യക്കാരന്‍ കുതിരയെ ഇടത്തേക്കു തിരിച്ചു നിര്‍ത്തി. വാളുയര്‍ത്തി മാരിമുത്തുവിന്റെ കഴുത്തിനു നേരേ വീശി. കാറ്റിന്റെ ശക്തിയില്‍ നിലം മുട്ടിയ ഒരു ഇല്ലിമുള പെട്ടെന്നു ദിശതെറ്റി ഉയര്‍ന്നുവന്നു കാര്യക്കാരന്റെ കൈയിലെ വാളു തട്ടിത്തെറിപ്പിച്ച്‌ കുറച്ചകലെ നില്‍ക്കുന്ന മുള്ളിലവിന്റെ മണ്ടയിലെത്തിച്ചു. വാളുപോയ വാള്‍ക്കാരന്‍ നിലവിളിച്ചുപോയി. മറ്റുള്ളവര്‍ വാളില്‍ കൈവെച്ചു. പൊള്ളലേറ്റവര്‍ ഞെട്ടി. ശിക്ഷകളിനിയും കാര്യക്കാരന്റെ പക്കല്‍ ബാക്കിയുണ്ട്. തോക്കെടുത്തു മാരിമുത്തുവിനു നേരേ ചൂണ്ടി അനങ്ങിപ്പോകരുതെന്ന് ആജ്ഞാപിച്ചിട്ട് വാള്‍ക്കാരോടു രണ്ടു മൂന്നു കല്ലുകള്‍ തുണിയില്‍ പൊതിഞ്ഞ് മാരിമുത്തുവിന്റെ കഴുത്തില്‍ കെട്ടിത്തൂക്കാന്‍ പറഞ്ഞു. പേടിയുണ്ടെങ്കിലും കാര്യക്കാരന്‍ പറഞ്ഞാല്‍ ചെയ്തില്ലെങ്കില്‍ രാജ്യദ്രോഹമാകും. അതുകഴിഞ്ഞപ്പോള്‍ കാര്യക്കാരന്‍ മാരിമുത്തുവിനോട് പറഞ്ഞു:

'നീയേ കുതിക്കിതാ അല്ലതു നാങ്കളെ തള്ളി പോടണമാ'.

'നാനേ കുതിക്കിറേന്‍. ആനാല്‍ തലയിലേ ഒരു തുണി പോട്. പയമാവുതു'.

അപ്പോള്‍ പേടിച്ചിട്ടെന്നപോലെ കാറ്റ് നിലച്ചു.

കാര്യക്കാരന്‍ ഭാണ്ഡത്തില്‍ തപ്പി. കമ്ബിളിപ്പുതപ്പ് രാത്രിയില്‍ ആവശ്യമുണ്ട്. തപ്പിത്തപ്പി ഒരു ചുവന്ന പട്ടുതുണിയെടുത്തു. ഒരു നല്ല കാര്യത്തിനല്ലേ. പോകട്ടെ. ഒരു വാള്‍ക്കാരന്‍ അതു മാരിമുത്തുവിന്റെ തലയില്‍ ഇട്ടു. കെട്ടാന്‍ തുടങ്ങിയപ്പോള്‍ മാരിമുത്തു പറഞ്ഞു പോതും.

എല്ലാവരും നോക്കിനില്‍ക്കെ മാരിമുത്തു കയത്തിലേക്കു ചാടി. കല്ലുകളുടെ ഭാരംകൊണ്ട് തലകുത്തി വെള്ളത്തില്‍ പതിച്ചു. തലയില്‍നിന്നു വേര്‍പെട്ട തുണി പറന്നിറങ്ങി വലിയൊരു ചുകപ്പന്‍ കുമിളപോലെ വെള്ളത്തില്‍ പൊങ്ങിക്കിടന്നു. വെള്ളത്തിനടിയില്‍ നിന്നു പൊങ്ങിവന്ന കുമിളകള്‍ അവസാനിച്ചു. അവര്‍ കുറേനേരം കൂടി കാത്തു. വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞു നോക്കി. അനക്കമൊന്നുമില്ല. കല്ലുകള്‍ വീണ ഓളത്തില്‍ ചുകപ്പന്‍ കുമിള ഒഴുകിപ്പോയി. കാര്യക്കാരന്‍ പൊട്ടിച്ചിരിച്ചു. മറ്റുള്ളവര്‍ ചിരിച്ചെന്നു വരുത്തി. പിന്നെ അവര്‍ മുള്ളിലവില്‍ തങ്ങിനില്‍ക്കുന്ന വാള് എറിഞ്ഞുവീഴ്‌ത്താന്‍ നോക്കി. കൊഴി വെട്ടിയെറിഞ്ഞു. വാള് അനങ്ങുന്നില്ല. ഒരു നാഴിക കഴിഞ്ഞപ്പോള്‍ അവരുടെ ആശയറ്റു. കാര്യക്കാരന്‍ ചുറ്റും നോക്കി. കാട് കരിമ്ബടം പുതച്ചുകഴിഞ്ഞു.

 

'വാ. പോകാം. ഇരുട്ടായി. വാള് അവന്‍ കൊണ്ടുപോയെന്നു പറയാം'.

മടങ്ങുന്ന വഴിയില്‍ കുതിര വേഗമെടുത്തു. കാര്യമെന്തെന്നറിയാതെ കാര്യക്കാരന്‍ കടിഞ്ഞാണില്‍ അള്ളിപ്പിടിച്ചിരുന്നു. കാര്യക്കാരനെ കാണാതെ തിരഞ്ഞുവന്ന കുതിരക്കാര്‍ പാഞ്ഞുവരുന് കുതിരയുടെ കുളമ്ബടികള്‍ക്കു പിന്നില്‍ കാടിന്റെ വന്യതയിലേക്ക് അലിഞ്ഞുപോകുന്ന നിലവിളികള്‍ കേട്ടു.

സമയം തെറ്റി വിളക്കേറ്റിയതിന്റെ പിറ്റേന്നു മുതല്‍ സൂര്യന്‍ കത്തിജ്വലിച്ചു. കാട്ടുതീ പടര്‍ന്നു. കാട്ടുമൃഗങ്ങള്‍ ചത്തു. ഭൂമിയിലെ വെള്ളം വാര്‍ന്നു വറ്റി. പുല്ലും ചെടികളും മരങ്ങളും കരിഞ്ഞുണങ്ങി. പിന്നത്തെ മഴയ്ക്കു കട്ടി കുറഞ്ഞു. മൂപ്പനും കൂട്ടരും ഊരുവിട്ടു പോയി. പക്ഷേ, പിന്നെയും ഭക്തജനങ്ങള്‍ ശബരിമല സന്നിധാനത്തില്‍ നിന്ന് മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു മലയിറങ്ങിക്കൊണ്ടിരുന്നു.

കൊലവനു പക്ഷേ, അതായിരുന്നില്ല രഹസ്യമായി സൂക്ഷിക്കേണ്ടത്. രാജകിങ്കരന്മാരുടെ കണ്ണില്‍പെടാതെ, കേള്‍വിവട്ടത്തില്‍ പെടാതെ കാത്തുരക്ഷിക്കേമ്ടുന്ന രഹസ്യം മധുര പക്കത്തിലെ കൊടും കാട്ടിലെ ഊരുമൂപ്പന്‍ മാരിമുത്തു ആണെന്ന കാര്യമാണ്.

കരിമലയിലെ ആനച്ചാലുകള്‍ വഴി കരിമ്ബാറകള്‍ക്കു മുകളില്‍ കയറി നിന്ന് മൗനശിലകളിലുറങ്ങുന്ന മഹായാനങ്ങളെ വല്യമ്മനും അമ്മനും ശേഷം തുടികൊട്ടി ഉണര്‍ത്തി കൊലവന്‍. മരിച്ചുപോയ പിതാക്കന്മാരുടെ ചാവുകള്‍ കണ്ണുതുറന്ന് കോടമഞ്ഞിന്റെ ചിറകുകളില്‍ കൊലവനു ചുറ്റും നൃത്തം ചെയ്തു'.

ഉലകിയുടെയും ചിന്നായിയുടെയും കുടുംബക്കാര്‍ തമ്മിലടുത്തു. അമ്മമാരെന്നപോലെ പെണ്‍മക്കളും ഉറ്റ കൂട്ടുകാരായി. അണിമയെ കടുത്ത പ്രണയിക്കുന്നു. സി.എം.എസ്. മിഷനറിമാര്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്തു പഠിപ്പിച്ച തോമസ് സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി വന്നതോടെ കാഞ്ഞിരപ്പള്ളിയിലെ പുലയരുടെയും പറയരുടെയും ജീവിതം ഗതിമാറിയൊഴുകാന്‍ തുടങ്ങി. പള്ളിക്കൂടങ്ങളില്‍ അടിമജാതി വിദ്യാര്‍ത്ഥികളോടുള്ള സവര്‍ണജാതി അദ്ധ്യാപകരുടെ വിവേചനപരമായ പെരുമാറ്റത്തിനെതിരെ തോമസ് മാഷ് ശബ്ദിക്കുന്നു. സവര്‍ണ ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികളും മാഷിനെതിരായിരാകുന്നു. കോട്ടയത്തുപോയി ഇംഗ്ലീഷ് പഠിക്കുന്ന മാഷ് കടുത്തയെ ഒപ്പം കൂട്ടുകയും അവന്റെ വീട്ടില്‍ താമസിക്കാനെത്തുകയും മൈലിയെയും അണിമയെയും കീഴാളക്കോന്തകളിലെ മറ്റു കുട്ടികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടക്കുന്ന മറ്റൊരു സാമൂഹിക മാറ്റം ക്രിസ്തുമതസ്വീകാരത്തിന്റേതാണ്. സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷുകാരായ തോട്ടമുടമകളും ഇക്കാര്യത്തില്‍ അടിമജാതികള്‍ക്കൊപ്പമായിരുന്നുവെങ്കിലും ഭൂവുടമകളും നാട്ടുകാരുമായ സുറിയാനി ക്രിസ്ത്യാനികള്‍ പുലയരെയും പറയരെയും തങ്ങള്‍ക്കു തുല്യരായി പരിഗണിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയ പാരമ്ബര്യത്തിന്റെയും നായന്മാരെക്കാള്‍ മേലെയാണ് തങ്ങള്‍ എന്ന ജാതിപദവിയുടെയും കഥകള്‍ പറഞ്ഞുനടന്നു. മത്തായി തമ്ബ്രാന്റെ കഥ പ്രത്യക്ഷോദാഹരണമാണ്.

 

'മത്തായിയുടെ പൂര്‍വികര്‍ എവിടെനിന്നു വന്നെന്നോ എന്നാണ് എങ്ങനെയാണ് ക്രിസ്ത്യാനി ആയതെന്നോ ആര്‍ക്കും നിശ്ചയമില്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിലക്കല്‍ വക്രപ്പുലി പെരുമ്ബാറ്റയുടെ ആക്രമണത്തില്‍ ഉമ്മയുടെ തിരുരൂപവും ചുമന്നുകൊണ്ട് ഓടിയ കൂട്ടത്തില്‍ മത്തായിയുടെ കുടുംബത്തെ കണ്ടവരാരുമില്ല. സകല കുടുംബചരിത്രങ്ങളിലും ഇങ്ങനെയൊരു കുടുംബത്തെക്കുറിച്ച്‌ പറയുന്നുമില്ല. അടുത്ത കാലത്ത് മത്തായിയുടെ കുടുംബക്കാരും കുടുംബചരിത്രം എഴുതാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ അപ്പനപ്പൂപ്പന്മാരെല്ലാം പരിശ്രമശാലികളും പള്ളിവക ഭണ്ഡാരത്തില്‍ ചാക്കു കണക്കിനു ബ്രിട്ടീഷ് രൂപ നിക്ഷേപിച്ചവരുമാണ്. പള്ളിമുറ്റത്തെ കുരിശിന്റെ ചുവട്ടില്‍ വീണ ചാണകം സ്വന്തം കൈകൊണ്ടു വാരിക്കളയുന്നവരുമാണ്. അവരുടെ സകല അമ്മമാരും അമ്മൂമ്മമാരും ഗുണവതികളും സ്‌നേഹ സമ്ബന്നകളുമാണ്. കാഞ്ഞിരപ്പള്ളി കച്ചയില്‍ അരിപ്രാവിന്റെ തൂവലുകള്‍ പോലെ അടുക്കിട്ടുടുത്ത് ചട്ടയും തലയില്‍ നേര്യതും പുതച്ച്‌ എല്ലാ ഞായറാഴ്ചയും കടമുള്ള തിരുനാളുകളിലും പള്ളിയില്‍ പോയി മുട്ടുകുത്തിയിരുന്നു സുറിയാനി കുര്‍ബ്ബാന കേട്ട് ഒന്നും മനസ്സിലാകാതെ ഉറങ്ങുന്നവരും അപ്പവും വീഞ്ഞും വാഴ്‌ത്തുന്നതിനു തൊട്ടു മുമ്ബുള്ള ഉണര്‍ത്തുമണികേട്ടു മടികൂടാതെ ഉണര്‍ന്ന് ആമേന്‍ പറയുകയും കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ ആണ്‍മക്കള്‍ പിതാക്കന്മാരെ പോലെ പരിശ്രമശാലികളും ദിവസവും കള്ളിന്റെകൂടെ കാളയുടെ ഒരു കൊറകുതന്നെ അകത്താക്കുന്നവരുമായിരുന്നു. കടമുള്ള തിരുനാളുകളില്‍ പള്ളിയില്‍ പോകുകയും കുമ്ബസാരിച്ചു കുര്‍ബ്ബാന കൈകൊള്ളുകയും ചെയ്യുന്നവരാണ്. അവരുടെ പെങ്കുട്ടികള്‍ സുന്ദരികളും സുശീലകളും പൊട്ടു കുത്താത്തവരുമായിരുന്നു. 52-ല്‍ തോമാശ്ലീഹാ നേരിട്ട് ആനാം വെള്ളം തളിച്ചു ക്രിസ്ത്യാനിയാക്കിയവരാണ് ബ്രാഹ്മണ്യത്തിന്റെ അദൃശ്യപ്രഭാവം അവകാശപ്പെട്ടിരുന്നില്ല. കണ്ടാലൊട്ടു പറയുകയുമില്ല.

മത്തായിയുടെ തറവാട്ടില്‍ മറ്റ് ആഢ്യന്മാരെപ്പോലെ കാഞ്ഞിരപ്പള്ളി ഇടത്തില്‍നിന്നു മഹാരാജാവ് കനിഞ്ഞുനല്‍കിയിട്ടുള്ള സ്ഥാനം വഹിച്ചവരും (മിക്കതും താവഴിയായി) ഉണ്ടായിരുന്നു. അതിപ്പം എല്ലാ ക്രിസ്ത്യാനികളും ഏറ്റെടുക്കുകയോ പരസ്പരം ചാര്‍ത്തി കൊടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും ഇപ്പോള്‍ മഹാപിള്ളമാരായി മാപ്പിളമാരായി. മാപ്പിളമാരെല്ലാം ക്രിസ്ത്യാനികളാണെങ്കിലും ക്രിസ്ത്യാനികളെല്ലാം മാപ്പിളമാരല്ല. ബ്രാഹ്മണ്യം വിളമ്ബുന്ന മാപ്പിളമാരായ ക്രിസ്ത്യാനികളെ തിരിച്ചറിയാന്‍ അവര്‍ ഹിന്ദു മഹാപിള്ളമാരെപ്പോലെ തലമുടി നീട്ടി വളര്‍ത്തി കൊണ്ടകെട്ടുകയും അതില്‍ സ്വര്‍ണ്ണക്കുരിശുരൂപം കൊളുത്തിവെക്കുകയും കാഞ്ഞിരപ്പള്ളി കച്ചയുടുത്ത് എടത്താളം കെട്ടി ഉടവാളില്ലാത്തവന്‍ ഒരു കൊച്ചു പിച്ചാത്തിയെങ്കിലും എളിയില്‍ തിരുകി നടക്കും.

കുടുംബചരിത്രങ്ങളുടെ ഏടുകളില്‍പോലും അന്നാട്ടിലെ പെലേരേം പറേരേം കയറ്റിയില്ല. അതൊക്കെ വായിച്ചാല്‍ കാഞ്ഞിരപ്പള്ളി കരയില്‍ അഭയം തേടിയെത്തിയ ക്രിസ്ത്യാനികള്‍പോലും കഠിനാദ്ധ്വാനം ചെയ്യുമ്ബോള്‍ പെലേരും പറേരുമൊക്കെ കാണാമറയത്ത് സസന്തോഷം വാഴുകയായിരുന്നു എന്നു തോന്നും. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടങ്ങള്‍ക്കൊടുവില്‍ തെക്കുംകൂറിനെ തിരുവിതാംകൂറില്‍ ചേര്‍ത്തപ്പോള്‍ അതുവരെ ചങ്ങനാശ്ശേരി മണ്ഡപത്തിന്‍ വാതുക്കല്‍ കാഴ്ചകളും കരം പിരിഞ്ഞതിന്റെ ബാക്കിയുമായി കാത്തുകിടന്നവര്‍ ചുവടുമാറ്റി ചവിട്ടി. ഇടത്തിപറമ്ബും മഠത്തിപറമ്ബും ഇടിച്ചുനിരത്തി അതിന്റെ നെഞ്ചത്തൂടെ മൂന്നടി വഴിവെട്ടി കാളയെയും കഴുതയെയും പൊതിമാടുകളെയും നടത്തിച്ചപ്പോള്‍ തരകന്മാരും മഹാപിള്ളമാരും തരകന്മാരും മഹാപിള്ളമാരുമായി തുടര്‍ന്നു. അവരെ തൊടുന്നതും കാണുന്നതും കാണില്ലെങ്കിലും പുസ്തകങ്ങളില്‍ എഴുതുന്നതുപോലും തീണ്ടലായിരുന്നു.

പക്ഷേ, പുലയരാദി പുറംജാതികളുടെ ചരിത്രം ചാളകളില്‍, നാലും കൂട്ടിയ മുറുക്കിത്തുപ്പലുകള്‍ക്കിടയില്‍ തലമുറ കൈമാറിക്കൊണ്ടിരുന്നു. മന്നത്തെ പെലചെരട്ടകളില്‍ നുരഞ്ഞുപൊന്തിക്കൊണ്ടിരുന്നു. അവരുടെ ശരീരത്തിലെ ഉപ്പു വീണ ഭൂമിയില്‍ മുളച്ച പുല്ലുപോലും ചരിത്രസത്യങ്ങള്‍ നിഗൂഹനം ചെയ്യപ്പെട്ട പാട്ടുകള്‍ കേട്ടു തലയാട്ടി. മിഴിതുറന്ന താരങ്ങളും വിജൃംഭിച്ച ചന്ദ്രനും തഴുകി തലോടി കടന്നുപോയ കാറ്റും അതേറ്റു പാടി. ചേക്കേറിയ പക്ഷികള്‍ അതു കേട്ടുപഠിച്ച്‌ മനപ്പാഠമാക്കി. നാളത്തെ പുലരിയില്‍ പാടാന്‍'.

തോമസ് മാഷിനെപ്പോലുള്ളവര്‍ അയ്യങ്കാളിയെയും പൊയ്കയില്‍ യോഹന്നാനെയും മാതൃകയാക്കി പ്രധാനമായും നാല് സാമൂഹിക ഇടപെടലുകള്‍ക്കായാണ് തങ്ങളുടെ ജീവിതം വിനിയോഗിക്കുന്നത്. പറയരും പുലയരും തമ്മിലുള്ള ആന്തര അയിത്തം അവസാനിപ്പിക്കുക, അവരുടെ പെണ്ണുങ്ങള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കുക, മുഴുവന്‍ കീഴാള, അടിമ ജാതികള്‍ക്കും ആധുനിക വിദ്യാഭ്യാസം നല്‍കുക, ക്രിസ്തുമതത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക എന്നിങ്ങനെ. പോളപ്പതത്തിന്റെ ചരിത്രരാഷ്ട്രീയം ഈ നാല് സമീപനങ്ങളെയും ഏകീകരിക്കുന്നത്, അതിന്റെ നിര്‍വാഹകത്വം പൂര്‍ത്തീകരിക്കുന്നത് തോമസ് മാഷിലൂടെയാണ്. സവര്‍ണ ഹിന്ദുക്കളുടെ അഭാവം മൂലം കാഞ്ഞിരപ്പള്ളിയില്‍ ജാതിഹിന്ദുത്വം അത്രമേല്‍ ദൃശ്യവും പ്രകടവുമായിരുന്നില്ല. ആ വിടവ് സുറിയാനി ക്രിസ്ത്യാനികള്‍ നികത്തി!

 

മേല്പറഞ്ഞ ഓരോ സാമൂഹ്യമാറ്റത്തിന്റെയും സാമാന്യമായ സാക്ഷാത്കാരം നോവലില്‍ സാധ്യമാകുന്നു. അണിമയും മൈലിയുമൊക്കെ മേല്‍ക്കുപ്പായം ധരിച്ച്‌ പുറത്തിറങ്ങിത്തുടങ്ങുന്നു. കടുത്തയുടെയും അണിമയുടെയും കല്യാണം നടക്കുന്നു. സവര്‍ണ ക്രിസ്ത്യാനികളുടെ ജാതിമനസ് നവീകരിക്കാന്‍ കാര്യമായി കഴിയാത്തതിനാല്‍ പുലയര്‍ക്കും പറയര്‍ക്കുമായി വേറെ പള്ളികളും പള്ളിക്കൂടങ്ങളും വരുന്നു. അവര്‍ പള്ളിക്കൂടങ്ങളില്‍ സധൈര്യം വന്നു തുടങ്ങുന്നു. പൊയ്കയില്‍ യോഹന്നാന്റെ ആശയമാതൃകയിലാണ് തോമസ് മാഷിന്റെയും കുഞ്ഞൂട്ടിയുടെയും ക്രിയാത്മക ജീവിതം നോവല്‍ രൂപപ്പെടുത്തുന്നത്. കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂളധ്യാപകനായിരുന്ന മന്നത്തു പത്മനാഭനെ ഓര്‍മ്മയിലെത്തിക്കുന്നു, പിള്ളമാഷ്. തിരുവിതാംകൂറിലെ 'നായര്‍മേധാവിത്തത്തിന്റെ പതനകാല'ത്തെയും. സി.എം.എസ്. മിഷനറിമാരായിരുന്ന തോമസ് നോര്‍ട്ടണ്‍, ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, ചാള്‍സ് മീഡ്, ജോണ്‍ കോക്‌സ് തുടങ്ങിയവര്‍ ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും മറ്റും നടത്തിയ മിഷനറി-അച്ചടി-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ച്‌ രാജു രൂപപ്പെടുത്തുന്ന റോബര്‍ട്ടോ ടി. എജെര്‍ട്ടണ്‍ന്റെ കഥയാണ് 'പോളപ്പാത'ത്തിലെ ഏറ്റവും ദീര്‍ഘമായ ഉപകഥ. ചരിത്രം മിത്തായി മാറുന്നതിന്റെ മികച്ച മാതൃക.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇംഗ്ലണ്ടിന്റെ സാമ്ബത്തികമാറ്റങ്ങള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച ഒന്നാം ലോകമഹായുദ്ധം വരെയുള്ള യൂറോപ്യന്‍ ചരിത്രം മുന്‍നിര്‍ത്തി എജെര്‍ട്ടന്‍ കുടുംബത്തിന്റെ കഥ പറയുന്നു, പോളപ്പതം. ഒപ്പം, കോത എന്ന പുലയിയുമായി സായിപ്പിനുണ്ടായ പ്രണയത്തിന്റെ അസാധാരമമായ പരിണാമങ്ങളും. നാടകീയമായ സംഭവപരിണാമങ്ങള്‍ക്കൊടുവില്‍ എജെര്‍ട്ടണ്‍ന്റെ അപകടമരണം താങ്ങാനാവാതെ കോത കൊടും വനത്തിലെ ഒരു പാറയില്‍ നിന്ന് താഴേക്ക് ചാടി മരിക്കുന്നു. കോതചാടിപ്പാറയുടെ കഥ ഉലകിയാണ് മക്കള്‍ക്കു പറഞ്ഞുകൊടുക്കുന്നത്.

പരസ്പരം ഇഴപാകിനില്‍ക്കുന്ന നിരവധി ആഖ്യാനധാരകള്‍ 'പോളപ്പത'ത്തിനുണ്ട്. ഒന്ന്, കാഞ്ഞിരപ്പള്ളി-മുണ്ടക്കയം മേഖലയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്ന കീഴാള ജാതിവിഭാഗങ്ങളുടെ ജീവിതമണ്ഡലങ്ങളുടെ സൂക്ഷ്മവും യഥാതഥവുമായ അനുഭവകഥനങ്ങള്‍. മലയാളത്തില്‍ മറ്റാരും തന്നെ ഭാവന ചെയ്യാത്ത ഒരു ഭൂമിശാസ്ത്രമാണിത്. (ജനപ്രിയസിനിമ മിത്തീകരിച്ച 'കാഞ്ഞിരപ്പള്ളി അച്ചായന്‍'മാരുടെ ഭൂതകാലത്തിന്റെ അധോചരിത്രമാണ് യഥാര്‍ഥത്തില്‍ ഇത്.)

രണ്ട്, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷ് തോട്ടമുടകളും പലനിലകളില്‍ നടത്തിയ മത-ജാതി ഇടപെടലുകളും അവ പറയരും പുലയരും മലയരയരുമുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ ചരിത്രത്തെ വഴിമാറ്റിവിട്ടതിന്റെ കഥകളും. നിശിതമായ ചരിത്രാവബോധം ഈ ആഖ്യാനധാരയെ രാഷ്ട്രീയവല്‍ക്കരിക്കുന്നു.

രണ്ട്, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷ് തോട്ടമുടകളും പലനിലകളില്‍ നടത്തിയ മത-ജാതി ഇടപെടലുകളും അവ പറയരും പുലയരും മലയരയരുമുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ ചരിത്രത്തെ വഴിമാറ്റിവിട്ടതിന്റെ കഥകളും. നിശിതമായ ചരിത്രാവബോധം ഈ ആഖ്യാനധാരയെ രാഷ്ട്രീയവല്‍ക്കരിക്കുന്നു.

മൂന്ന്, പുലയരും പറയരും മലയരുമുള്‍പ്പെടെയുള്ളവരുടെ ആത്മീയജീവിതത്തിന്റെ അനുപമമായ അകംപുറങ്ങള്‍. 'പോളപ്പതം' മുതല്‍ 'തിരുവിള വിളക്കു'വരെ. 'ചാവുതുള്ളല്‍', പുലയരുടെ അതീതാനുഭവങ്ങലുടെ സാമൂഹികവല്‍ക്കരണത്തിലൂന്നിയതിനു സമാന്തരമായി 'പോളപ്പതം' ഈ ആത്മീയാനുഭൂതികളുടെ രാഷ്ട്രീയപരിണാമം ആദ്യന്തം പിന്തുടരുന്നു.

നാല്, കൊളോണിയല്‍ ആധുനികതയുടെ അധിനിവേശപരമെന്നതിനെക്കാള്‍ വിമോചനപരങ്ങളായ സാമൂഹിക, രാഷ്ട്രീയ മൂല്യങ്ങള്‍ കീഴാളരുടെ ജീവചരിത്രവും ചരിത്രജീവിതവും പുനര്‍വിഭാവനം ചെയ്തതിന്റെ അടയാളങ്ങള്‍. ഒരുപക്ഷെ കൊളോണിയലിസത്തെയും ദേശീയതയെയും മുന്‍നിര്‍ത്തി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ കോളനിയനന്തര ദലിത് സംവാദങ്ങളിലൊന്ന് ഇതാണല്ലോ. 'പോളപ്പതം', സംശയലേശമെന്യേ, ഈ വിഷയത്തില്‍ കൊളോണിയലിസത്തിന്റെ വിമോചനരാഷ്ട്രീയത്തെ അടിമകേരളത്തിന്റെ ജാതിചരിത്രവുമായി കൂട്ടിയിണക്കുന്നു. കാഞ്ഞിരപ്പള്ളിയിലെത്തുന്ന സായിപ്പന്മാരും മിഷനറിമാരും പുലയരുടെയും പറയരുടെയും വിയര്‍ത്തുനാറുന്ന കറുത്ത ഉടലുകള്‍ മാറോടുചേര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ നോവല്‍ പ്രത്യക്ഷീകരിക്കുന്നു.

അഞ്ച്, ഒരു പ്രണയബന്ധവും അതു മുന്‍നിര്‍ത്തി നടക്കുന്ന നോവലിലെ അടിസ്ഥാന സാമൂഹികപരിണാമങ്ങളിലൊന്നിന്റെ സൂചനകളും. ദലിതര്‍ക്കിടയിലെ ആന്തരവൈരുധ്യങ്ങളുടെ നരവംശശാസ്ത്രപരവും ചരിത്രപരവും സാമൂഹികവുമായ അപനിര്‍മ്മിതിയാണ് ഈ സമീപനം വെളിപ്പെടുത്തുന്നത്.

ആറ്, പറയരുടെയും പുലയരുടെയും ഭാഷാജീവിതങ്ങളുടെയും സ്വത്വങ്ങളുടെയും അതിസൂക്ഷ്മമായ അവതരണം. 'ചാവുതുള്ളലി'ന്റേതെന്നപോലെ 'പോളപ്പത'ത്തിന്റെയും നോവല്‍കലയെ ലാവണ്യാത്മകവും ജൈവികവുമാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം ഈ ഭാഷാ-ഭാഷണലോകങ്ങളുടെ പുനര്‍നിര്‍മ്മിതിയാണ്. അടിമകേരളത്തിന്റെ ജാതിസംസ്‌കൃതികളുടെ കാലാന്തര പാഠരൂപമെന്ന നിലയില്‍ 'പോളപ്പത'ത്തിനു കൈവരുന്ന കലാപദ്ധതിയുടെ അടിസ്ഥാന സമവാക്യവും ഇതുതന്നെ.

ഏഴ്, കഥകളും ഉപകഥകളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ദേശങ്ങളുടെയും സമുദായങ്ങളുടെയും ഭൂതവര്‍ത്താനങ്ങളുടെ ഭാവനാഭൂപടം. കോട്ടയത്തിന്റെ കിഴക്കന്‍ മലകളാണ് മുഖ്യ ഭൂമികയെങ്കിലും ആലപ്പുഴയും കൊല്ലവും നോവലിന്റെ സ്ഥലപുരാണങ്ങള്‍ പൂരിപ്പിക്കുന്നു.

ഇനിയുമുണ്ട്, നിരവധി രൂപ-ഭാവ ബന്ധങ്ങള്‍.

പ്രാക്തനവും പ്രാകൃതികവും പ്രാപഞ്ചികവുമായ ജൈവചോദനകളുടെ ഭാഗധേയം പിന്‍പറ്റുന്ന ഒരു വംശമായി പറയരുടെ ഗോത്രപാരമ്ബര്യത്തെ കൊലുവമ്മൂപ്പനിലൂടെ നോവല്‍ ചിത്രീ

Read more topics: # raju k vasu,# literature adimakeralam
raju k vasu literature adimakeralam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES