മാമ്പൂക്കാലം-ചെറുകഥ

ഉജിയാബ് 
topbanner
മാമ്പൂക്കാലം-ചെറുകഥ

ചേറുനിറഞ്ഞ വരമ്പിനപ്പുറത്തെ കനാല്‍ പാലമിറങ്ങിയാല്‍ പിന്നെ കണ്ണെത്താദൂരത്തോളം വയലേലകളാണ്. പാലത്തിനു താഴെയുള്ള ചാലുകളാണ് വാണിയമ്പാറയിലെ പുഞ്ചപ്പാടത്തിന്റെ ജീവന്‍. മരാട്ടെ ചിന്നക്കുട്ടന്‍ നായരും മുണ്ടഞ്ചേരി മാധവന്‍നായരുമെല്ലാം വടുകന്മാരോടു വഴക്കിട്ടുണ്ടാക്കിയ വെള്ളച്ചാലിന്റെ ബണ്ടില്‍ തുളയിട്ട് കുട്ടപ്പന്‍ ചേട്ടനും പഴുക്കാത്തറ ജയിംസുചേട്ടനും വാഴത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിടാറുണ്ട്. കര്‍ണാടകയും തമിഴ്നാടും കാവേരി ജലത്തിനുവേണ്ടി തര്‍ക്കിക്കുന്നതുപോലെയുള്ള അവരുടെ വാക്കേറ്റം കുംഭമാസത്തില്‍ വാണിയമ്പാറക്കാര്‍ ഉത്സവം പോലെ കൊണ്ടാടും. 
'നായരുവീട്ടുകാര്‍ പതക്കാര്‍ക്കു തന്ന മണ്ണാ ഇത്. കണ്ട നസ്രാണ്യോള് വാങ്ങിക്കൂട്ട്യേപ്പോ ഇവടീള്ളോര്ക്ക് ജീവിക്കാന്‍ പറ്റാണ്ടായി.' 
വെള്ളം തിരിച്ചുവിട്ടവര്‍ കീഴടങ്ങാതെ വരുമ്പോള്‍ ഉറക്കെ പറഞ്ഞുകൊണ്ടു നായന്മാര്‍ വീട്ടിലേക്കു മടങ്ങും. മലബാറിലേക്കു കുടിയേറിയ നസ്രാണികള്‍, കാടായി കിടന്നിരുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിച്ചു കപ്പ നട്ടു, റബര്‍ച്ചെടി വളര്‍ത്തി. വാക്കത്തിയും കൊച്ചുപിച്ചാത്തിയുമായി മല കയറിയ അവര്‍ കുറ്റിയാം പാടത്തും പൂഞ്ചോലയിലും കുടില്‍ കെട്ടി താമസം ആരംഭിച്ചതാണ്. മണ്ണിനോടു മല്ലിട്ട് റബറും കപ്പയും വിറ്റ് കാശുണ്ടാക്കി. കൃഷി നഷ്ടമാണെന്നു പറഞ്ഞ് നെല്ലിനെ മാത്രം ആശ്രയിച്ച് പാരമ്പര്യത്തെ പുണര്‍ന്നു ജീവിച്ച വാണിയമ്പാറക്കാര്‍ അപ്പോള്‍ അന്തം വിട്ടു. 
*********
കോതമംഗലത്തെ തറവാടു വിറ്റ് മലഞ്ചെരുവിലെ തരിശുപ്പാടത്തെത്തുമ്പോള്‍ പെമ്പറന്നോത്തി മറിയയും പതിനായിരം രൂപയുമായിരുന്നു അവറാച്ചന്റെ കൈമുതല്‍. ഏഴായിരം രൂപയ്ക്കു തരിശുപ്പാടം വാങ്ങി. കമ്മ്യൂണിസ്റ്റു പച്ചയും തോട്ടപ്പയറും പടര്‍ന്നു നിന്നിരുന്ന പറമ്പില്‍ രാവും പകലും തൂമ്പാ കിളച്ച് അവറാച്ചന്‍ റബര്‍ നട്ടു. അഞ്ചുവര്‍ഷത്തിനുള്ളില്‍ മറിയ നാലു പെറ്റു. മൂത്തവനു തോമയെന്നു പേരിട്ടു. റബറില്‍ കത്തിവയ്ക്കാന്‍ പ്രായമായപ്പോള്‍ അവന്‍ പഠിപ്പു നിര്‍ത്തി. രണ്ടാമത്തേതു പെണ്ണായിരുന്നു, ത്രേസ്യ. പത്താംതരം തോറ്റതോടെ തയ്യല്‍ പഠനത്തിനിറങ്ങി. നല്ലകാലത്തിനു കോങ്ങാണ്ടൂര്‍ക്കാരന്‍ പൗലോസ് പതിനെട്ടാം വയസില്‍ അവളെ കെട്ടിക്കൊണ്ടുപോയി. മൂന്നാമന്‍ ആന്‍ഡ്രു. ഉപയോഗിച്ചു തേഞ്ഞ ചെരുപ്പുകൊണ്ടുണ്ടാക്കിയ ചക്രം ഓലമെടലില്‍ക്കെട്ടി വണ്ടിയോടിച്ചു കളിച്ചിരുന്ന അവനെ അവറാച്ചന്‍ വര്‍ക്ക് ഷോപ്പില്‍ വിട്ടു. കവലയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പു നടത്തി അവന്‍ ഉപജീവനമാര്‍ഗമുണ്ടാക്കി. ഒന്നില്‍ തൊട്ടാല്‍ മൂന്നാണെന്നു മറിയാമ്മ പറഞ്ഞിട്ടും അവറാച്ചന്‍ ഫുള്‍സ്റ്റോപ്പിടാത്തതിന്റെ ഫലമാണു നാലാമന്‍ ഫിലിക്സ്. മറിയയുടെ മുപ്പത്തെട്ടാമത്തെ വയസില്‍ ഫിലിക്സ് ജനിച്ചപ്പോഴേക്കും കാലമങ്ങു പുരോഗമിച്ചു. ഈനാശുവെന്നു പള്ളിയില്‍ പേരിട്ടതിന് മോഡേണായ ഫില്ക്സ് പലപ്പോഴും അപ്പനെ പഴിച്ചു. ഈനാശു പുസ്തകം പഠിച്ച് ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അവറാന്റെ ആഗ്രഹം. 
തരിശുപ്പാടത്തിന്റെ പ്രമാണം ഭൂപണയബാങ്കില്‍ വച്ച് ലോണെടുത്ത് അവറാന്‍ ഫിലിക്സിനെ പഠിപ്പിച്ചു. ഫിലിക്സ് ഡിഗ്രി കഴിഞ്ഞു. എം.ബി.ബി.എസും പാസായി. തരിശുപ്പാടത്തെ ആദ്യത്തെ ഡോക്ടര്‍ തന്റെ മകനാണെന്ന് അവറാന്‍ കുമ്പളംചോല ഷാപ്പിലിരുന്ന് കൂവിവിളിച്ചു. കുളങ്ങാട്ടുകര വര്‍ക്കിയും ഷാപ്പുകാരന്‍ മാത്തന്‍ ചേട്ടനും അവറാന്റെ ചെലവില്‍ കള്ളുമോന്തി. ഇരട്ടക്കുളം അമ്പലം കടന്ന് കുറ്റിയാംപാടത്തു കൂടി പൂഞ്ചോലയിലേക്കുള്ള വഴിയില്‍ മുതുപാതിരക്ക് അവറാനും കൂട്ടരും കൂട്ടുകൂടി പാട്ടുപാടി. 
അങ്ങുകിഴക്കേ ചെന്താമര ചെരുവിലെ
ഈറ്റില്ലപ്പുരയിലെ പേരാലിന്നരയിലെ
പേറ്റുനോവറിഞ്ഞേ... തകതകതക താരാ....
*********

പൊന്തന്‍ചീനി മുതല്‍ മുത്തശിപ്പാറ വരെയുള്ള മലയുടെ ഉടമയാണു സണ്ണി മുതലാളി. തരിശുപ്പാടത്തേയും കല്ലംകുളത്തേയും വീടുകളിലെ അടുപ്പു പുകയുന്നത് മുതലാളിയുടെ കാരുണ്യത്തിലാണ്. കാടുവെട്ടലും വാഴനടലും തെങ്ങിന്റെ ചുവടു കിളയ്ക്കലുമായി വര്‍ഷം മുഴുവന്‍ നൂറ്റമ്പതോളം തൊഴിലാളികള്‍ക്കു ജോലി നല്‍കുന്നയാളാണു സണ്ണി മുതലാളി. പള്ളത്തു വീട്ടിലെ ശ്രീലത ആശുപത്രിയിലായതും മണിയന്റെ മകള്‍ ഗിരിജ പുഴയില്‍ വീണു മരിച്ച കേസുമെല്ലാം സണ്ണി മുതലാളിയാണു കൈകാര്യം ചെയ്തത്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ ചെലവും നടത്തിയ മുതലാളി, ഗിരിജയുടെ അമ്മയ്ക്ക് അമ്പതിനായിരം രൂപയും കൊടുത്തു. കരിവീട്ടിപോലത്തെ നിറവും വാലു മീശയും ചുവന്ന കണ്ണുകളുമുള്ള സണ്ണി മുതലാളി തരിശുപ്പാടത്തുകാര്‍ക്ക് കണ്‍കണ്ട ദൈവമാണ്. 
എം.ബി.ബി.എസ് പഠിച്ച ഫിലിക്സിന് സണ്ണിമുതലാളിയുടെ റെക്കമെന്‍ഡില്‍ ദീനബന്ധു ആശുപത്രിയില്‍ ജോലി കിട്ടി. അവറാന്റെ രൂപവും മറിയാമ്മയുടെ സൗന്ദര്യവുമുള്ള ഫിലിക്സ് ദീനബന്ധുവില്‍ താരമായി. മോളി നഴ്സും ബിന്ദു നഴ്സുമെല്ലാം ഫിലിക്സ് സാറിനൊപ്പം ഡ്യൂട്ടിക്ക് മത്സരിച്ചു. ഫിലിക്സ് ഗസ്റ്റ് ഹൗസിലേക്കു താമസം മാറി. ഡോക്ടര്‍ ജാന്‍സിയും കമ്പോണ്ടര്‍ എല്‍സമ്മയും ആശുപത്രിയില്‍ വച്ചു തീരാത്ത സംശയങ്ങള്‍ ഫിലിക്സിന്റെ ഔദ്യോഗിക വസതിയിലെത്തി നിവാരണം വരുത്തി. ഡോക്ടര്‍ ആല്‍ബര്‍ട്ടുമൊത്ത് ഇന്ദ്രപ്രസ്ഥം ഹോട്ടലിലെ മദ്യപാന സദസുകളില്‍ അഡ്വക്കറ്റ് പി.എ ഹരിദാസും പ്രഫസര്‍ ജേക്കബ് മാത്യുവുമെല്ലാം ഫിലിക്സിന്റെ ചങ്ങാതിമാരായി. 
ഫിലിക്സ് ദീനബന്ധുവില്‍ ജോലിക്കു കയറിയിട്ടു വരുന്ന ക്രിസ്മസിനു മൂന്നുവര്‍ഷം തികയും. എല്ലാ ദിവസവും അവറാച്ചന്‍ ഫിലിക്സിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും വല്ലപ്പോഴും മാത്രമേ അവനോടു സംസാരിക്കാനായുള്ളൂ. ആശുപത്രി സൂപ്രണ്ടല്ലേ തിരിക്കിലായിരിക്കുമെന്ന് അവറാച്ചന്‍ സമാധാനിച്ചു. 
തരിശുപ്പാടത്തെ കപ്പ വിറ്റതും തെക്കേപ്പറമ്പിലെ തെങ്ങിന് ഇടിവെട്ടേറ്റതുമൊക്കെ അവറാച്ചന്‍ പറഞ്ഞപ്പോഴെല്ലാം ഫിലിക്സിന് അലോസരമുണ്ടായി. ആദ്യമാദ്യം എല്ലാ ആഴ്ചയിലും വീട്ടിലെത്തിയിരുന്ന ഫിലിക്സ് പിന്നീട് വീട്ടിലേക്കുള്ള യാത്ര മാസത്തിലൊരിക്കലാക്കി. പശുവും ചാണകവും കൂട്ടിയിട്ട റബര്‍ ഷീറ്റുകളുമുള്ള വീട്ടില്‍ ഒരു ദിവസം പോലും ഡോക്ടര്‍ ഫിലിക്സിനു തങ്ങാനായില്ല. 
***********
കഴിഞ്ഞ ഞായറാഴ്ച രാവിലെ മറിയാമ്മ ഫിലിക്സിനെ ഫോണ്‍ ചെയ്യുമ്പോള്‍ അവറാച്ചന്‍ മുറ്റത്ത് അടക്ക നിരത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഫിലിക്സിന്റെ കൊച്ചുനാളിലെ കൂട്ടുകാരി ഗ്രേസി പ്രസവിച്ചതും ആനച്ചേട്ടന്റെ മകന്‍ ബിജുവിന്റെ കല്ല്യാണം കഴിഞ്ഞതും താടിച്ചേട്ടന്റെ മകന്‍ ജയിംസിനു ഭ്രാന്തുപിടിച്ചതുമെല്ലാം മറിയാമ്മ ഫിലിക്സിനോട് ഫോണില്‍ പറയുന്നുണ്ടായിരുന്നു. മടിയില്‍ക്കിടന്നു കഥകേള്‍ക്കാന്‍ വാശിപിടിച്ചിരുന്ന കുഞ്ഞുന്നാളിലെ ഈനാശുവിനോടെന്നപോലെ മറിയാമ്മ കഥപറഞ്ഞുകൊണ്ടേയിരുന്നു. ഫോണിന്റെ മറുഭാഗത്തു നിന്നു ശബ്ദം കേള്‍ക്കാതായപ്പോള്‍ മറിയാമ്മ രണ്ടു മൂന്നു തവണ ഹലോ വച്ചെങ്കിലും മറുപടിയുണ്ടായില്ല. 
'ഫോണ്‍ കട്ടായതായിരിക്കുമെടീ, അവന്‍ തിരക്കിലായിരിക്കും.'
അവറാച്ചന്‍ മറിയാമ്മയെ സമാധാനിപ്പിച്ചു. 
കാലിലെ വാതത്തിനുള്ള കുഴമ്പെടുക്കാനായി മറിയാമ്മ അകത്തേയ്ക്കു പോയപ്പോള്‍ അവറാച്ചന്റെ ചിന്തകള്‍ ഫിലിക്സിനെക്കുറിച്ചായിരുന്നു. അങ്ങോട്ടു വിളിക്കുന്നതല്ലാതെ കഴിഞ്ഞ കുറേ മാസങ്ങളായി അവന്‍ വീട്ടിലേക്കു വിളിക്കാറില്ല. അമ്മച്ചിയുടെ നടുവേദനയെക്കുറിച്ചു ചോദിക്കാറില്ല. ത്രേസ്യയുടെ വിശേഷങ്ങള്‍ അന്വേഷിക്കാറില്ല. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തിരക്കാണെന്നു പറഞ്ഞു ഫോണ്‍ വയ്ക്കും. ക്രിസ്മസിനു വരില്ലേയെന്നു ചോദിച്ചപ്പോള്‍ നാളെപ്പറയാമെന്നാണു പറഞ്ഞത്. 
മാലവിളക്കിടാന്‍ മുറ്റത്തെ പേരമരത്തില്‍ കയറിയപ്പോള്‍ ഫിലിക്സ് വീണതും ഒടിഞ്ഞകൈയുമായി പുല്‍ക്കൂടൊരുക്കാന്‍ അവന്‍ ഓടിനടന്നതുമെല്ലാം ഓര്‍മകളായി അവറാച്ചന്റെ കണ്ണിലൂടെ മിന്നിമറഞ്ഞു. കര്‍ത്താവേ, എന്റെ കുഞ്ഞിനു നല്ലതു വരുത്തണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് അവറാച്ചന്‍ നീട്ടി വിളിച്ചു..
'എടീ മറിയേ, എടീ... നീ എന്നാ .... കണ്ടോണ്ടിരിക്കുവാ. ആ കൊഴമ്പിങ്ങോട്ട് കൊണ്ടുവാ'
നീരുള്ള വലതുകാല്‍ വലിച്ചുവച്ചുകൊണ്ടു മറിയ കടന്നുവന്നപ്പോള്‍ അവറാന്റെ മനസ് മുപ്പതു വര്‍ഷങ്ങള്‍ക്കു പുറകിലേക്കു പാഞ്ഞു. കൈലിയും ജമ്പറുമിട്ട് കട്ടന്‍ചായയുമായി തരിശുപ്പാടത്തേയ്ക്കോടി വന്നിരുന്ന മറിയപ്പെണ്ണ് ആകെ മാറിപ്പോയിരിക്കുന്നു. 
'എന്നാ മനുഷ്യാ കസേരയില്‍ ചെരിഞ്ഞിരുന്നു സ്വപ്നം കാണുവാണോ' മറിയയുടെ ചോദ്യത്തിനു മറുപടിയായി അവറാന്‍ ചോദിച്ചു.
അല്ലെടീ. ഇനി ക്രിസ്മസിന് എത്രനാളുണ്ട്? 
'പത്തിരുപതു ദിവസം കാണും. പറഞ്ഞപ്പഴാ ഓര്‍ത്തത്, ത്രേസ്യയും കൊച്ചുങ്ങളും മൂന്നുദിവസം മുമ്പ് വരുമെന്നാ പറഞ്ഞത്. ആന്‍ഡ്രൂം കെട്ട്യോളും തലേദിവസം എത്തും. നിങ്ങളൊന്നു കോഴിക്കോട് വരെപ്പോയി ഫിലിക്സിനെയൊന്നു കണ്ടിട്ടു വാ.'
'നിന്നോടു ഞാന്‍ ക്രിസ്മസിന് എത്രദിവസം ഒണ്ടെന്നല്ലേ ചോദിച്ചത്, അതിനു പുരാണം മുഴുവന്‍ പറയണോ.' 
വിഷയംമാറ്റാന്‍ ശ്രമിച്ചുകൊണ്ട് അവറാച്ചന്‍ ഒച്ചവച്ചു. കൈയിലെടുത്ത കുഴമ്പു തിരുമ്മിക്കൊണ്ട് അവറാച്ചന്‍ തെങ്ങിന്‍തോട്ടത്തിലേക്കു നടന്നു. 
*********
ക്രിസ്മസിനു പലഹാരങ്ങളുണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു അവറാച്ചന്‍. ആദ്യം വന്നത് കോഴിക്കോട്ടേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു. കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അവറാച്ചന്‍ പറഞ്ഞു, കോഴിക്കോട്.
കോരിച്ചൊരിയുന്ന തുലാമഴയിലും അവറാച്ചന് വല്ലാത്ത ഉഷ്ണം തോന്നി. ബസിന്റെ സൈഡ് സീറ്റില്‍ പുറത്തേയ്ക്കു നോക്കിയിരുക്കുമ്പോള്‍ അവറാച്ചന്റെ മനസ് ഫിലിക്സിലായിരുന്നു. ക്രിസ്മസിന് മത്താപ്പൂ കത്തിക്കാനായിരുന്നു അവനിഷ്ടം. ആന്‍ഡ്രൂ കരഞ്ഞാലും അവന്റെ കൈയിലെ മത്താപ്പ് ഫിലിക്സിനു വാങ്ങിക്കൊടുക്കും അവറാച്ചന്‍. കേക്കിലെ ക്രീം വാരിയെടുത്ത് ബാക്കിഭാഗം കൊടുത്തുവെന്നു പറഞ്ഞ് ത്രേ്യസ്യ കരയുമ്പോഴും കുഞ്ഞുമോനല്ലേടി അവന്‍ കഴിച്ചോട്ടെ എന്നു പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. 
ദീനബന്ധു എത്തിയെന്നു കണ്ടക്ടര്‍ പറഞ്ഞപ്പോഴാണ് അവറാച്ചന് സ്ഥലകാലബോധമുണ്ടായത്. ബസില്‍ നിന്നു ചാടിയിറങ്ങി.
മഴ ചാറുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടു തലമറച്ച് ആശുപത്രിയുടെ ഗേറ്റ് ഹൗസിലേക്ക് ഓടിക്കയറി. ആശുപത്രിയുടെ തെക്കുഭാഗത്തുള്ള കെട്ടിടത്തില്‍ എന്തോ ആഘോഷം നടക്കുകയാണ്. ആ കെട്ടിടത്തിന്റെ അറ്റത്തുള്ള മുറിയാണ് സര്‍ജന്റേത്. വരാന്തയുടെ അരികിലൂടെ മഴ നനയാതെ അവറാച്ചന്‍ നടന്നു. കല്ലുപതിച്ച നടവഴിയുടെ അരികിലും ചുമരിലും വര്‍ണക്കടലാസുകള്‍ ഒട്ടിച്ചിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഓഡിറ്റോറിയത്തില്‍ ആരോ ഇംഗ്ലീഷില്‍ പ്രസംഗിച്ചു തകര്‍ക്കുകയാണ്. അവറാച്ചന്‍ സൂക്ഷിച്ചു നോക്കി. മധ്യത്തിലെ സീറ്റില്‍ പൂച്ചെണ്ടു പിടിച്ചുകൊണ്ട് ഫിലിക്സ് ഇരിക്കുന്നു. ഹാളിന്റെ അരികിലൂടെ കുറച്ചുകൂടി മുന്നിലേക്കു കടന്നുചെന്ന് അവറാച്ചന്‍ ഒന്നുകൂടി നോക്കി. കോട്ടും ടൈയുമൊക്കെ കെട്ടി വലിയ ആളുകളുടെ കൂടെ മകന്‍ കസേരയിലിരിക്കുന്നതു കണ്ടപ്പോള്‍ അവറാച്ചന്റെ മിഴികള്‍ സന്തോഷംകൊണ്ട് ഈറനണിഞ്ഞു. 
'എന്റെ മോനാടാ അത്, കണ്ടോ നീ' 
അവറാച്ചന് അങ്ങനെ ഉറക്കെ കൂവാന്‍ തോന്നിയെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി. 
സദസില്‍ ഇരുന്നിരുന്നവര്‍ കൂട്ടത്തോടെ കൈയടിച്ചു. എന്താണു പറഞ്ഞതെന്നറിയില്ലെങ്കിലും അവറാച്ചനും കൈയടിച്ചതു കേട്ടപ്പോഴാണ് എവിടെയാണെന്ന് ഓര്‍മവന്നത്. 
ഫിലിക്സ് എഴുന്നേറ്റു നിന്നു. മറ്റൊരാള്‍ ഫിലിക്സിന് പൂച്ചെണ്ടു നല്‍കി. വേദിയിലിരുന്നവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. ഓരോരുത്തരായി ഫിലിക്സിനോടു യാത്രപറഞ്ഞു പുറത്തേക്കിറങ്ങി.
ഈ വേഷത്തില്‍ ഇപ്പോള്‍ അടുത്തേയ്ക്കു ചെന്നാല്‍ അതവനു കുറച്ചിലാവും, അവറാച്ചന്‍ കാത്തിരുന്നു. ഹാളിലിരുന്നവരെല്ലാം ചിരിച്ചും തമാശ പറഞ്ഞും പുറത്തേയ്ക്കിറങ്ങുന്ന തിരക്കായിരുന്നു. വരാന്തയ്ക്കരികില്‍ നിന്ന് അവറാച്ചന്‍ ഫിലിക്സിനെത്തന്നെ നോക്കി നിന്നു. 
ഹാളില്‍ നിന്നു പുറത്തേയ്ക്കു വന്ന നഴ്സ് ഒരു കഷണം കേയ്ക്ക് നീട്ടിയപ്പോള്‍ അവറാച്ചന്‍ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീടു സന്തോഷത്തോടെ ചിരിച്ചു.
വെളുത്തു സുന്ദരിയായ നഴ്സ്. ആ പെണ്‍കുട്ടി അവറാച്ചനോട് ഹാപ്പി ക്രിസ്മസ് പറഞ്ഞു. 
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെയെന്ന് മറുപടി പറഞ്ഞുകൊണ്ട് അവറാച്ചന്‍ ചോദിച്ചു, 'മോളേ, ഇന്നെന്താ ഇവിടെ വിശേഷം.'
'ഇവിടത്തെ ഒരു ഡോക്ടര്‍ ഇന്നു വൈകീട്ട് അമേരിക്കയിലേയ്ക്കു പോവുകയാണ്. ഡോക്ടര്‍ക്കുള്ള യാത്രയയപ്പാണ് കഴിഞ്ഞത്. ക്രിസ്മസ് ദിനത്തില്‍ യാത്രയാകുന്നതിന്റെ സന്തോഷത്തിന് അദ്ദേഹം ഒരുക്കിയ പാര്‍ട്ടിയുടെ കേക്കാണിത്.'
'ഏതു ഡോക്ടറാ അമേരിക്കയ്ക്കു പോകുന്നത്.' അവറാച്ചന്റെ ശബ്ദം ഇടറിയിരുന്നു. 
'അതാ ആ കാറില്‍ കയറുന്ന കറുത്ത കോട്ടിട്ട ഡോക്ടര്‍.' മറുപടി പറഞ്ഞുകൊണ്ട് നഴ്സ് നടന്നു നീങ്ങി. 
കൂടി നില്‍ക്കുന്നവരോടു കൈവീശി കാറിനടുത്തു നിന്ന് യാത്രപറയുകയാണ് ഡോക്ടര്‍ ഫിലിക്സ്. ചുറ്റും പാന്റ്സും കോട്ടുമിട്ട ആളുകള്‍ നിറവായില്‍ പുഞ്ചിരിക്കുന്നു.
ടൈല്‍സ് പതിച്ച ഭീത്തിയില്‍ ഒരുകൈയൂന്നിക്കൊണ്ട് അവറാച്ച

Read more topics: # litrature,# short story,# mambookalam
litrature,short story,mambookalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES