Latest News

ആകാശ ചെരുവിലെ നിഴല്‍ കൂത്ത്

ജേക്കബ് ജോണ്‍ കുമരകം ഡാളസ്
ആകാശ ചെരുവിലെ നിഴല്‍ കൂത്ത്

രത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ളക്യാന്‍വാസില്‍ തൂവെള്ള ചായത്തില്‍ അലസമായി കോറിയിട്ടിരിക്കുന്ന
ചിത്രങ്ങള്‍ പോലെ വന്ധ്യ മേഘങ്ങള്‍ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും
കിടക്കുന്നു . ചില കൂട്ടം തെറ്റിയ മേഘ ക്കീറുകള്‍ അപ്പൂപ്പന്‍ താടിപോലെ
കനമില്ലാതെ പറന്നു കളിക്കുന്നു .

കൈവെള്ളയിലെ രേഖകള്‍ പോലെ കുറുകെയുംനെടുകെയും കുത്തി വരച്ച പുക വരകള്‍ഇങ്ങു താഴെ , ഏകാന്തതയില്‍ ആകാശ നീലിമയിലേക്കു കണ്ണ് നട്ടു ഇരിക്കുന്ന
എന്റെ കണ്ണിനു മുമ്പില്‍ , മേഘങ്ങളാകുന്ന മഞ്ഞിന്‍ കൂനകള്‍ക്കു ,
പഞ്ഞിക്കെട്ടുകള്‍ക്കു കാറ്റിന്റെ തലോടല്‍ കിട്ടിയിട്ടെന്നപോലെ രൂപ മാറ്റം
വരുന്നോ? ആകാശച്ചെരുവില്‍ ഒരു നിഴല്‍ കൂത്തിനുള്ള ഒരുക്കമാണോ ?
ആ മേഘ ശകലങ്ങള്‍ക്ക് ശാപമോക്ഷം കിട്ടി ജീവന്‍ വെക്കുകയാണോ?
എവിടെ നിന്നോ ഉയരുന്ന പുല്ലാങ്കുഴല്‍ നാദം !

പാഴ് മുളം തണ്ടില്‍ കാറ്റിന്റെചുണ്ട് അമര്‍ന്ന പോലെ ആ ഓടക്കുഴല്‍ സംഗീതം വായുവില്‍ ഒഴുകി ഒഴുകിവരുന്നു , അത് കാളിന്ദിയുടെ ഓളങ്ങളില്‍ മുത്തമിട്ടോ, കുളിരുള്ള കാളിന്ദിപുളകിതയായോ ? പുല്‍മേടുകളില്‍ മേഞ്ഞു കൊണ്ടിരുന്ന ഗോക്കളെല്ലാം ആഗോപാല സംഗീതത്തിന് കാതു കൂര്‍പ്പിക്കുന്നോ ? അതെ, ..അത് രാധയുടെ പാദനൂപുരങ്ങളില്‍ നിന്നും കേള്‍ക്കുന്ന ചിലമ്പൊലി ശബ്ദം തന്നെയല്ലേ
കേള്‍ക്കുന്നത്..

ആ ഗീതിക ഭക്തി സാന്ദ്രമാവുകയാണ് ! അത് അടുത്തടുത്തായി വരുന്നു , ഇപ്പോള്‍
വ്യക്തമായി കേള്‍ക്കാം ഗീതാഗോവിന്ദം അല്ല , ജ്ഞാനപ്പാന ആണെന്ന് തോന്നുന്നു !
ഗുരുവായൂര്‍ അമ്പലനടയില്‍ ഇരുന്നു കണ്ണും പൂട്ടി കണ്ണനെ ഉപാസിക്കുന്ന ,
തലയില്‍ കുടുമ വച്ച ആ ബ്രാഹ്മണന്‍ പാടുകയാണ് , തൊണ്ടയിടറി . തന്റെ മകന്‍
മരിച്ച ദുഃഖം കൃഷ്ണ ഭക്തി കൊണ്ട് മൂടി തൊണ്ട പൊട്ടി പാടുകയാണ് "
ഉണ്ണിയായി നീയരികില്‍ ഉള്ളപ്പോള്‍ ഉണ്ണികള്‍ എനിക്കെന്തിന് കണ്ണാ....''

ചെറുകാറ്റില്‍ ഇളകുന്ന രൂപങ്ങള്‍ , മാറുന്ന നിഴലുകള്‍ ... കപില വസ്തുവിലെ
രാജ കൊട്ടാരത്തില്‍ നിന്നും ഗയയിലെ ബോധി വൃക്ഷ ചുവട്ടിലേക്കുള്ള കഠിന
വഴികള്‍ ... ശുദ്ധോധന രാജാവിന്റ കൊട്ടാരത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ചു
പോകുന്ന സിദ്ധാര്‍ത്ഥ കുമാരന്‍ ! കൗമാര പ്രായത്തില്‍ മോഹിച്ചു, പ്രണയിച്ചു
എല്ലാ പ്രതിബന്ധത്തെയും തരണം ചെയ്ത് സ്വന്തമാക്കിയ യശോധര . അവളുടെ
അച്ഛന്‍ മറ്റു രാജാക്കന്മാരെ പോലെ മകളുടെ വരന്‍ വില്ലാളി വീരന്‍ ആയ
ആയോധന കലയില്‍ അഗ്രഗണ്യന്‍ ആയിരിക്കണമെന്ന് ആശിച്ചെങ്കില്‍ അത്
തെറ്റാണെന്നു പറയാന്‍ പറ്റില്ല . യശോദര അത് അര്‍ഹിക്കുന്നുണ്ട് . അവള്‍
മനോഹരി ആയിരുന്നു


പല വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ പ്രഗത്ഭരായ രാജകുമാരന്മാര്‍
എത്തിയിരുന്ന മാറ്റുരക്കാനും യെശോധരയെ വേള്‍ക്കാനും !
ആയോധന കലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ ഓരോരുത്തരും അവരുടെ
കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്തെങ്കിലും കപില വസ്തുവിന്റെ
മാണിക്യത്തിന്റെ മുമ്പില്‍ അവര്‍ക്കാര്‍ക്കും പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല .
എല്ലാ വില്ലുകളും കുലച്ചു തീര്‍ന്ന ശേഷം ആരും ഒരിക്കലും തൊടാന്‍ ധൈര്യം
കാണിച്ചിട്ടില്ലാത്ത സിംഹഭാനു വില്ല് പോലും നിഷ്പ്രയാസം കുലച്ചാണ്
സിദ്ധാര്‍ത്ഥ രാജകുമാരന്‍ യശോധരയെ സ്വന്തമാക്കി പരിണയിച്ചതു .
അവളെയും ജീവിത്തിന്റെ മൊത്തം അര്‍ത്ഥമായിരുന്ന സ്വന്തം മകന്‍
രാഹുലിനെയും ഏറെ നേരം നോക്കി നിന്ന ശേഷം സ്വന്തം അരമനയില്‍ നിന്നും
സത്യത്തിന്റെ പൊരുള്‍ തേടി ഇറങ്ങിയ സിദ്ധാര്‍ഥന്‍ ! ആ മനുഷ്യന്റെ
ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ആ വൃക്ഷം . അവസാനം ആ
മനുഷ്യനിലെ സിദ്ധാര്‍ഥന്റെ അവസാന കണികയും തപസിലൂടെ എരിഞ്ഞു
ഭസ്മമായി, ത്രികാല ജ്ഞാനി യായി മാറിയ ബുദ്ധന്റെ എല്ലാ പരിണാമങ്ങളും
കണ്ട ആ വൃക്ഷവും മാറിയില്ലേ , ഒരു ബോധി വൃക്ഷമായി ? ആ വൃക്ഷം തലയാട്ടി
ചിരിക്കുന്നുണ്ടോ ? എല്ലാം അറിയാം എന്ന മട്ടില്‍ ! എവിടെ നിന്നോ അശരീരി
കേട്ടോ " ബുദ്ധം ശരണം ഗച്ഛാമി ,ധര്‍മം ശരണം ഗച്ഛാമി , സംഘം ശരണം ഗച്ഛാമി ,

കൊച്ചു കാറ്റിന്‍ കൈകള്‍ പിന്നെയും രൂപങ്ങളെ മാറ്റി മാറ്റി വീണ്ടും നിഴലാട്ടം
തുടരുന്നു ... തലയില്‍ രോമങ്ങളില്ലാത്ത , അര്‍ദ്ധ നഗ്‌നനായ യോഗി ! രഘുപതി
രാഘവ രാജാറാം പതിത പതീത പാവന സീതാറാം ഈശ്വര അള്ള തേരോ നാം ..
ഭജന്‍ തുടങ്ങി, പ്രാര്‍ത്ഥനക്കും ധ്യാനത്തിനും സമയമായി.....കൈയില്‍ ഒരു വടി ,
അരയില്‍ ചെറിയ ഒരു ഘടികാരം തൂക്കിയിട്ടിരിക്കുന്നു . തൊഴിച്ചു പല്ലു
കളഞ്ഞവനോട് പോലും ചിരിച്ചു കുശലം പറഞ്ഞ കര്‍മയോഗി ! കൊന്നു
കൊലവിളിച്ചവര്‍ പോലും രാജ്ഘട്ടില്‍ വന്നു നിന്ന് പൂവാരി എറിഞ്ഞു
നമിക്കുമ്പോളും ചിരിക്കുന്ന , അധികാരത്തിന്റെ അപ്പ കഷണങ്ങള്‍ തനിക്കു
പറ്റിയതല്ല എന്ന് പറഞ്ഞു അതിന്റെ അടുത്ത് പോലും എത്തി നോക്കാതെ കൂടെ
നിന്നവര്‍ കടി പിടി കൂട്ടുന്നതും കണ്ടു ചിരിക്കുന്നു ആ മഹാത്മാ (വ്) !

പുതിയ
തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത വിധം ; എന്റെ ജീവിതമാണ് എന്റെ
സന്ദേശംഎന്ന് ചങ്കു വിരിച്ചു ഇന്നും എന്നും ഒരു വെല്ലുവിളി ആയി നില്‍ക്കും
ആ വ്യക്തിത്വത്തെ ,ഒരു കനവായിരുന്നോ ഗാന്ധി ...; എന്ന് സന്ദേഹിക്കുന്നവരെ
കുറ്റം പറയാന്‍ പറ്റുമോ ?...പടിഞ്ഞാറേ ചക്രവാളം ചുവക്കാന്‍ തുടങ്ങി ! രാവിലെ കിഴക്ക് ഉണരാന്‍ സൂര്യന്‍ജല സമാധിക്ക് ഒരുങ്ങുകയാണ് ! ആകാശത്തിന്റെ നിറം മാറിത്തുടങ്ങി ! കാറ്റടിച്ചുക്യാന്‍വാസില്‍ തെളിഞ്ഞ ചിത്രങ്ങളെല്ലാം ഒറ്റ നിറമായി മാറി ! ഞാന്‍ മാത്രംഇപ്പോഴും കണ്ട കാഴ്ചകളുടെ ആലസ്യത്തില്‍ നിന്നും ഉണരാതെ ഇരിക്കുന്നു....

article by jacob john

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES