Latest News

സ്റ്റാന്‍ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവര്‍ തിഹാറില്‍ പിടഞ്ഞു വീണ രാജന്‍ പിള്ളയെ ഓര്‍ക്കണം; ജീവന്‍ രക്ഷാമരുന്നു പോലും നല്‍കാതെ ബിസ്‌കറ്റ് കിങ്ങിനെ കൊന്നിട്ടും പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
സ്റ്റാന്‍ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവര്‍ തിഹാറില്‍ പിടഞ്ഞു വീണ രാജന്‍ പിള്ളയെ ഓര്‍ക്കണം; ജീവന്‍ രക്ഷാമരുന്നു പോലും നല്‍കാതെ ബിസ്‌കറ്റ് കിങ്ങിനെ കൊന്നിട്ടും പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

രുപത്തിയാറ് വര്‍ഷം മുമ്ബ് ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തിന്റെ പേര് കോറിയിട്ട എന്‍.ആര്‍.ഐ ബിസിനസ്സ് മാഗ്‌നറ്റ് ബിസ്‌ക്കറ്റ് രാജാവ് ശ്രീ.രാജന്‍ പിള്ള തിഹാര്‍ ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു. ( അതോ കൊല്ലപ്പെട്ടോ?) മാതൃരാജ്യമായ ഇന്ത്യയില്‍ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.

അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്‌സലൈറ്റുകളുമായി ചേര്‍ന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടത്. നോണ്‍ ആല്‍ക്കഹോളിക് സിറോസിസ് ബാധിച്ച്‌ തീര്‍ത്തും അവശനായ ഒരു മനുഷ്യന്‍ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതിന്റെ ആറാം നാള്‍ കസ്റ്റഡിയില്‍ വച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടപ്പോള്‍ നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. രാജന്‍ പിള്ളയുടെ അടുത്ത സുഹൃത്തും കൊല്ലത്തുകാരനുമായ കോണ്‍ഗ്രസ്സിലെ കൃഷ്ണകുമാര്‍ കേന്ദ്ര മന്ത്രിയായിരുന്നു അന്ന് . ചതിയുടെയും കെട്ടിച്ചമച്ച കേസിന്റെയും തുടക്കം എവിടെ നിന്നു തുടങ്ങിയെന്ന് ശ്രീ. രാജന്‍ പിള്ളയുടെ അടുത്ത ബന്ധു ശ്രീമതി വിനീത പിള്ളയുടെ വാക്കുകളിലൂടെ അറിയാം.

'ബ്രിട്ടാനിയയുടെയും, നബിസ്‌കോയുടെയും ചെയര്‍മാനായിരുന്ന രാജന്‍ പിള്ളയെ ചതിച്ചത് ബിസിനസ്സ് ലോകത്തെ തന്നെ ചില വമ്ബന്മാരായിരുന്നു. നബിസ്‌കോയില്‍ നിന്ന് ബ്രിട്ടാനിയ സ്വന്തമാക്കാന്‍ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകന്‍ കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയ ശ്രീ. രാജന്‍ പിള്ളയെ സമീപിച്ചിരുന്നു..എന്നാല്‍ യാതൊരു വിട്ടുവീഴ്ചകള്‍ ചെയ്യാനും അയാളുടെ സുഹൃത്ത് കൂടിയായ അദ്ദേഹം ഒരുക്കമല്ലായിരുന്നു ...സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അകല്‍ച്ചയിലേക്ക് അത് നീങ്ങി.

എന്നാല്‍ പിള്ളയുടെ ചിന്തകള്‍ അതിനുമപ്പുറത്തായിരുന്നു. ഡാനന്‍ (Dannon) എന്ന മറ്റൊരു ഫുഡ് കോര്‍പറേഷനുമായി ചേര്‍ന്ന് ബ്രിട്ടാനിയയെ അദ്ദേഹം വാങ്ങി. വളരെ മികച്ച രീതിയില്‍ ബിസിനസ് മുന്നോട്ടു പോകുന്ന വേളയിലാണ് സിംഗപ്പൂരില്‍ നിന്ന് അദ്ദേഹത്തിനെതിരെ ഒരു കേസ് അവിടെ ഫയല്‍ ചെയ്യുന്നത് ....(അത് കെട്ടിച്ചമച്ചതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു ) രാജന്റെ 'ഒലെ' എന്ന ബ്രാന്റ് നെയിം മറ്റു ഡയറ്കടര്‍മാരറിയാതെ ബ്രിട്ടാനിയയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം.

ഈ വിശ്വാസ വഞ്ചനയ്ക്ക് കേസ് നല്‍കിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന റോസ് ജോണ്‍സണ്‍ ആയിരുന്നുവെന്നത് ചതിയുടെ ആക്കം കൂട്ടുന്നു. നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ചുവടുകള്‍ പിഴച്ചു തുടങ്ങി . എന്നാല്‍ വിദഗ്ധനായ മറ്റൊരു വക്കീലിന്റെ ഉപദേശ പ്രകാരം അഭയം തേടി ഇന്ത്യയിലേക്ക് കടന്നാല്‍ നിലവില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാമെന്നു കണക്കു കൂട്ടി. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നെവെങ്കിലും നിലവില്‍ ഒരു കേസുപോലും ഇല്ലാത്ത സുരക്ഷിതമായ മാതൃരാജ്യത്തേയ്ക്ക് ഒടുവില്‍ അദ്ദേഹം തിരിക്കാന്‍ തീരുമാനിച്ചു....തന്നെയുമല്ല സുഹൃത്തുക്കളുടെ വാക്കുകള്‍ ഒരുപാടു വിശ്വസിച്ചിരുന്നു.

രാജീവ് ഗാന്ധിയുടെ കമ്ബ്യൂട്ടര്‍ വിപ്ലവ കാലത്ത് പാര്‍ട്ടിക്ക് വേണ്ടി ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ശ്രീ. രാജന്‍ പിള്ള. എന്നാല്‍ നരസിംഹറാവു മന്ത്രിസഭയില്‍ അന്ന് അദ്ദേഹത്തിനോട് വ്യക്തിപരമായി അല്‍പ്പം അകല്‍ച്ച പരോക്ഷമായി പ്രകടിപ്പിച്ചിരുന്നത്രെ ..അതിനു കാരണം മറ്റൊന്നുമായിരുന്നില്ല. ശ്രീ.രാജീവിന്റെ കാലത്തെ സംഭാവന മോഹിച്ചു നരസിഹ റാവു അദ്ദേഹത്തെ സമീപിച്ചപ്പോള്‍ തിരഞ്ഞെടുപ്പില്‍ സംഭാവന വേണമെങ്കില്‍ പാര്‍ട്ടിയുടെ പേരില്‍ നല്‍കാമെന്നും വ്യക്തിപരമായി നല്‍കാന്‍ കഴിയില്ലെന്നും ആദ്യമേ എടുത്തടിച്ചു പറഞ്ഞു. ഈ നീരസമൊക്കെ പുറത്തുവരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവുമാണ് .

ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു സിബിഐ. ഒടുവില്‍ 1995 ജൂലൈ മാസം ആദ്യ വാരം ഡല്‍ഹിയിലെ ലെ മെറിഡിയന്‍ (Le meridien) ഹോട്ടലില്‍ വെച്ച്‌ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്തര്‍ദേശീയ തലത്തില്‍ വിശ്വാസ വഞ്ചന കുറ്റത്തിന് അറസ്റ്റിലായൊരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായി അവരുടെ ചിന്ത. തുടര്‍ന്ന് തീഹാറിലേക്ക് റിമാന്റിലയച്ചു. കരള്‍രോഗത്തിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് മരുന്നുകള്‍ പോലും കൂടെ കൊണ്ടുപോകാന്‍ കോടതി അനുവദിച്ചിരുന്നില്ല. ശേഷം ആറാം ദിവസം നാല്പത്തിയെട്ടുകാരനായ ആ മനുഷ്യന്‍ ജയിലില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു.

ലോക വ്യവസായ ഭൂപടത്തില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും പേര് തങ്ക ലിപികളാല്‍ എഴുതാന്‍ അര നൂറ്റാണ്ട് മുമ്ബേ കഴിഞ്ഞ സിംഗപ്പൂര്‍ ബേസ്ഡ് ബിസിനസ്സ് മാഗ്‌നറ്റ് ആയിരുന്നു ശ്രീ. രാജന്‍ പിള്ള. കടുത്ത മനുഷ്യാവകാശ-പൗരാവകാശ ലംഘനം നേരിട്ട അദ്ദേഹത്തിനു വേണ്ടി മനുഷ്യാവകാശങ്ങള്‍ പ്രസംഗിക്കാന്‍ അന്നും ഇന്നും മലയാളികള്‍ മുതിര്‍ന്നിട്ടില്ല. കടുത്ത കരള്‍ രോഗബാധിതനായ അദ്ദേഹത്തിനു ജീവന്‍ രക്ഷാ മരുന്ന് പോലും കൈവശം വയ്ക്കാന്‍ ചുവപ്പ് നാട സമ്മതിച്ചില്ല. എന്നിട്ടും ആ പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല.

ഭീമ കൊറേഗാവ്' കലാപത്തിന് നക്‌സലുകള്‍ക്കൊപ്പം നേതൃത്വം നല്‍കിയെന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരുന്ന എണ്‍പത്തിനാലുകാരനും രോഗിയുമായ തിരുച്ചിറപ്പള്ളിക്കാരന്‍ സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ വച്ച്‌ ഹൃദയസ്തംഭനം മൂലം മരിച്ചതിന് നിറുത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന മലയാളികളുടെ കപടധാര്‍മ്മികത കണ്ടപ്പോള്‍ വെറുതെ രാജന്‍ പിള്ളയെന്ന പേര് ഓര്‍ത്തിരുന്നു. ഇന്ന് എന്റെ അടുത്ത സുഹൃത്തും അയല്‍വാസിയും കൂടിയായ വിനീതേച്ചിയുടെ പോസ്റ്റ് കൂടി കണ്ടപ്പോള്‍ ഇവിടെ കെട്ടിയാടുന്ന രാഷ്ട്രീയനാടകങ്ങളിലെ കാപട്യം തുറന്നു കാട്ടണമെന്നും തോന്നി.

എണ്‍പത്തിനാലു വയസ്സിലെ കൊവിഡും ഹൃദയസ്തംഭനവും മൂലമുള്ള സ്വാഭാവിക മരണത്തേക്കാള്‍ ഞെട്ടലുളവാക്കുന്നുണ്ട് നാല്പത്തിയെട്ടു വയസ്സിലെ ആകസ്മിക മരണം.

നക്‌സലൈറ്റ് ബന്ധം ആരോപിക്കപ്പെട്ട വിചാരണ തടവുകാരനായ ഒരാള്‍ ആശുപത്രിയില്‍ വച്ചു മരണപ്പെട്ടതിനേക്കാള്‍ കണ്ണീര്‍ വാര്‍ക്കപ്പെടേണ്ടത് തിഹാര്‍ ജയിലില്‍ നരകയാതന അനുഭവിച്ചു മരിച്ച കേവലമൊരു വഞ്ചനാ കേസിലെ ( അതും സിംഗപ്പൂരിലെ കെട്ടിച്ചമച്ചുവെന്ന്പിന്നീട് തെളിഞ്ഞ കേസ് ) പ്രതിയുടെ മരണം തന്നെയാണ്.

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ അവശതയില്‍ വെള്ളം കുടിക്കാന്‍ ആവശ്യമായ സിപ്പര്‍ നല്കപ്പെടാത്തതിനേക്കാള്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് കടുത്ത കരള്‍ രോഗ ബാധിതനായ ഒരാള്‍ക്ക് നിഷേധിച്ച ജീവന്‍ രക്ഷാ മരുന്ന് . ഇന്ന് സ്റ്റാന്‍ സ്വാമിക്കായി ഇവിടെ കരയുന്ന ഓരോ മനുഷ്യരും പിന്നിട്ട കാലത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുക. അവിടെ നിങ്ങള്‍ക്ക് എന്തിനെന്റെ കുഞ്ഞിനെ മഴയത്ത് നിറുത്തിയെന്ന ഒരച്ഛന്റെ രോദനം കേള്‍ക്കാം. ഉരുട്ടലുകളാല്‍ ക്ഷതപ്പെട്ട ഉദയകുമാറിന്റെയും രാജ്കുമാറിന്റെയും ആത്മാക്കളെ കാണാം. തിഹാറില്‍ പിടഞ്ഞു വീണ രാജന്‍ പിള്ളയെ കാണാം. അവര്‍ക്കു വേണ്ടി കൂടി ഒരിറ്റു കണ്ണുനീര്‍ വാര്‍ക്കുക.

Anju parvathy prabheesh note about buiscut king

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES