പുലിമുരുകന് വേണ്ടി വായ്പ എടുത്തത് രണ്ട് കോടി; ചിത്രത്തിനുവേണ്ടി നികുതിയായി അടച്ചത് മൂന്ന് കോടി രൂപയില്‍ അധികം; ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രം; തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; ടോമിച്ചന് മുളകുപാടം പറയുന്നത്

Malayalilife
 പുലിമുരുകന് വേണ്ടി വായ്പ എടുത്തത് രണ്ട് കോടി; ചിത്രത്തിനുവേണ്ടി നികുതിയായി അടച്ചത് മൂന്ന് കോടി രൂപയില്‍ അധികം; ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രം; തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; ടോമിച്ചന് മുളകുപാടം പറയുന്നത്

മോഹന്‍ലാലിന്റെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റുകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാല്‍ ശരിക്കും നൂറ് കോടി ക്ലബ്ബില്‍ കയറിയിരുന്നോ പുലിമുരുകന്‍ എന്നുളള സംശയമാണ് ഇപ്പോള്‍ ഉയരുന്നത്പുലിമുരുകന്‍ നിര്‍മിക്കാനായി എടുത്ത വായ്പ നിര്‍മാതാവ് ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ലെന്ന ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയാണ്  പുതിയ ചര്‍ച്ചക്ക് വഴി തെളിച്ചത്.

പുലിമുരുകന് വേണ്ടി നിര്‍മ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞിരുന്നു.സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കുമെന്ന് ടോമിന്‍ തച്ചങ്കരി പറയുന്നു. പുലിമുരുകന്‍ താന്‍ ഫൈനാന്‍സ് ചെയ്ത പടമാണ്. അത് എത്ര വലിയ ഹിറ്റ് ആണെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്സിയില്‍ നിന്നെടുത്ത ലോണ്‍ ഇതുവരെ അടച്ചിട്ടില്ല. ഇത് നിര്‍മ്മാതാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, കാര്യങ്ങള്‍ എല്ലാവരും പറയുന്നത് പോലെ അല്ല എന്ന്. അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ്. പുള്ളിയുടെ കാര്യം വലിയ ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് പ്രൊജക്ട് ചെയ്ത ഒരു ചിത്രമുണ്ട്. സിനിമ വലിയ ലാഭമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് കാണിക്കുന്ന കണക്ക് വ്യത്യസ്തമാണ്, ടോമിന്‍ തച്ചങ്കരി പറഞ്ഞു.

അതേസമയം ടോമിന്‍ തച്ചങ്കരിയെ തള്ളി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്ത് വന്നിട്ടുണ്ട്.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന് വേണ്ടി രണ്ട് കോടി രൂപ വായ്പ എടുത്തത്. 2016 ഡിസംബറില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്തു. മൂന്ന് കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിനുവേണ്ടി ഞാന്‍ നികുതിയായി അടച്ചത്. അത്രയധികം തുക നികുതി അടയ്ക്കണമെങ്കില്‍തന്നെ ചിത്രം എത്രത്തോളം ലാഭം നേടിത്തന്നിരിക്കാമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ.-ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ പറയുന്നു.

സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 

ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹന്‍ലാല്‍ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിര്‍മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാന്‍. 

എന്നാല്‍ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍ പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകന്‍. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ 2 കോടി രൂപയുടെ ലോണ്‍ എടുത്തത്. 

ആ ലോണ്‍ പൂര്‍ണ്ണമായും 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ ഇന്‍കം ടാക്‌സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്‌സ് അടക്കണമെങ്കില്‍ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.. അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് സാധിച്ചതിലും പുലി മുരുകന്‍ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകന്‍. 

അത്‌കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തും..

tomichan mulakupadam opens up about pulimurukan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES