നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും മറ്റ് ചിലരും രാജിവെച്ചുപോയതിന് പിന്നാലെ, 'അമ്മ'യില്‍ നിന്ന് പുറത്തുപോയവരുടെ തിരിച്ചുവരവ് ഇപ്പോള്‍ സംഘടനയുടെ അടിയന്തര അജണ്ടയിലില്ലെന്ന് അധ്യക്ഷ ശ്വേതാ മേനോന്‍ വ്യക്തമാക്കി. 'അവര്‍ സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. എന്നാല്‍, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോകുക. അടിയന്തര അജണ്ടയായി വിഷയം ഉയര്‍ത്തിയിട്ടില്ല' എന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പരിഹരിക്കാനുള്ള നിരവധി വിഷയങ്ങളുണ്ടെന്നും, ഒരു വിഷയത്തില്‍ മാത്രം കുടുങ്ങിനില്‍ക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. 'അമ്മയില്‍നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണമെന്നത് അംഗങ്ങളുടേയും വ്യക്തിപരമായ ആഗ്രഹമാണ്. എന്നാല്‍, അത് ഒരേ സമയം തീരുമാനിക്കാവുന്ന കാര്യമല്ല. പല മീറ്റിംഗുകളിലൂടെയും ആലോചനകളിലൂടെയും മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകൂ' ശ്വേത വ്യക്തമാക്കി.
സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, എല്ലാം ക്രമേണ ശരിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ നടപ്പാക്കാനാകില്ല. സംഘടനാ ചട്ടപ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും ചേര്‍ന്നാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക' അവര്‍ വ്യക്തമാക്കി.
അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍, സാമൂഹിക പ്രതിബദ്ധതയെ മുന്‍നിര്‍ത്തി മാറിനില്‍ക്കണമെന്ന് ശ്വേത അഭിപ്രായപ്പെട്ടു. 'ബാബുരാജ് മാറിനിന്നില്ലാത്തതിനാല്‍ കാര്യങ്ങള്‍ നീണ്ടുപോയി. എന്നാല്‍ അതുകൊണ്ട് തന്നെ ആരും മോശക്കാരായി മാറില്ല. അവര്‍ക്ക് എപ്പോഴും തിരിച്ചുവരാം. അവര്‍ 'അമ്മ'യുടെ അംഗങ്ങളാണ്' ശ്വേത വ്യക്തമാക്കി.