Latest News

 പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാര്‍ ഇരിക്കുന്നു; അനുഭവം ഓര്‍ത്തെടുത്ത് തന്നതിന് മധുസാറിന് മുന്നില്‍ ഞാനും കൈ കൂപ്പുന്നു; നടന്‍ മധുവിനെ സന്ദര്‍ശിച്ച ശേഷം സത്യന്‍ അന്തിക്കാടിന്റെ കുറിച്ചത്

Malayalilife
 പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാര്‍ ഇരിക്കുന്നു; അനുഭവം ഓര്‍ത്തെടുത്ത് തന്നതിന് മധുസാറിന് മുന്നില്‍ ഞാനും കൈ കൂപ്പുന്നു; നടന്‍ മധുവിനെ സന്ദര്‍ശിച്ച ശേഷം സത്യന്‍ അന്തിക്കാടിന്റെ കുറിച്ചത്

നടന്‍ മധുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായാണ് അദ്ദേഹം ഇരിക്കുന്നതെന്നും ജീവിതത്തിന് സ്വന്തമായൊരു ചിട്ട കല്‍പിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാകാം ആ മനസ്സിനും ശരീരത്തിനും വാര്‍ദ്ധക്യം ബാധിക്കാത്തതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.മലയാള മനോരമ ഞായറാഴ്ചയില്‍ മധു എഴുതുന്ന ജീവിതകഥയിലെ ഒരു ഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം -

ഈയിടെ തിരുവനന്തപുരത്ത് പോയപ്പോള്‍ മധുസാറിനെ കണ്ടു. കണ്ണമ്മൂലയിലെ പഴയ വീട്ടില്‍ പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാര്‍ ഇരിക്കുന്നു. ഉമാ സ്റ്റുഡിയോവില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കാലവും പഴയ സിനിമാവിശേഷങ്ങളുമൊക്കെ പറഞ്ഞ് കുറേ നേരം അവിടെയിരുന്നു. എല്ലാ ദിവസവും മധുസാര്‍ സിനിമകള്‍ കാണും, പുസ്തകങ്ങള്‍ വായിക്കും. രാത്രി രണ്ടു മണിയായിട്ടേ ഉറങ്ങു. പിറേറന്ന് ഉണരുന്നത് ഉച്ചയോടടുത്ത് പതിനൊന്നു മണിക്കാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയോ മീറ്റിംഗുകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയോ ചെയ്യില്ല. ജീവിതത്തിന് സ്വന്തമായൊരു ചിട്ട കല്‍പിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാകാം ആ മനസ്സിനും ശരീരത്തിനും വാര്‍ദ്ധക്യം ബാധിക്കാത്തത്.

ഈ കുറിപ്പെഴുതാനുള്ള കാരണം ഇതൊന്നുമല്ല. മനോരമയുടെ ഞായറാഴ്ച പേജില്‍ മധുസാര്‍ സ്വന്തം ജീവിതകഥ എഴുതുന്നുണ്ട്. കഴിഞ്ഞൊരു അദ്ധ്യായത്തില്‍ പണ്ട് ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിച്ചിരുന്ന കാലത്തെ ഒരു ഓര്‍മ്മ അദ്ദേഹം പങ്കുവച്ചിരുന്നു. അത് വായിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടി മധു സാറിന്റെ വാക്കുകളില്‍ തന്നെ താഴെ കൊടുക്കുകയാണ്.

'ഐഫക്‌സ് ഹാള്‍ ഡല്‍ഹിയിലെ പ്രശസ്തമായ തിയറ്ററാണ്. മിക്കവാറും മികച്ച നാടകങ്ങളൊക്കെ ഇവിടെയായിരുന്നു അവതരിപ്പിച്ചിരുന്നത്. അവിടെ ഒരു പുതിയ നാടകം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വരുന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. അന്ന് ഞങ്ങള്‍ നേരത്തെ തന്നെ ഹാളിലെത്തി. നെഹ്റുവിനെ വളരെ അടുത്ത് കാണാന്‍ കിട്ടുന്ന അവസരമല്ലേ. പറഞ്ഞ സമയത്തു തന്നെ പ്രധാനമന്ത്രി വേദിയിലെത്തി. ഔപചാരികമായ ഉദ്ഘാടനവും തുടര്‍ന്നുള്ള പ്രസംഗവും കഴിഞ്ഞു. നാടകം ആരംഭിക്കാറായി. പ്രധാനമന്ത്രിക്ക് മറ്റൊരിടത്ത് അത്യാവശ്യമായി എത്തേണ്ടതുണ്ട്. എങ്കിലും സംഘാടകരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങി കുറച്ചു നേരം അദ്ദേഹം നാടകം കാണാമെന്നേറ്റു. അത്യാവശ്യം മുന്നിലായിത്തന്നെ ഞാനും സീറ്റ് പിടിച്ചു. ഏതാണ്ട് മദ്ധ്യഭാഗത്തായി മുന്‍പിലാണ് പ്രധാനമന്ത്രി നെഹ്റു ഇരുന്നത്.

ഹാളിലെ ലൈറ്റ് ഓഫായി. നാടകം ആരംഭിച്ചു. വികാരഭരിതമായ രംഗങ്ങള്‍ അരങ്ങില്‍ ആവിഷ്‌കരിക്കപ്പെടുകയാണ്. പെട്ടന്ന് ഞാന്‍ നോക്കുമ്പോള്‍ ആ ഇരുട്ടത്ത് എന്റെ മുന്നിലൂടെ ഒരാള്‍ നാലുകാലില്‍ ഇഴഞ്ഞു നീങ്ങും പോലെ പുറത്തേക്ക് പോകുന്നു. കാണികള്‍ക്കും സ്റ്റേജിനുമിടയില്‍ താന്‍ എഴുന്നേറ്റു നിന്നാല്‍ അത് കാണികളില്‍ വലിയൊരു ഭാഗത്തിന്റെ ശ്രദ്ധ തിരിക്കും എന്നറിയാവുന്ന പ്രധാനമന്ത്രി ആരോടും പറയാതെ അരങ്ങിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് എന്ന മട്ടില്‍ പുറത്തേക്കു പോകുകയായിരുന്നു. ശരിക്കും ആ ഉന്നതനായ മനുഷ്യന്റെ, കലാബോധമുള്ള ആ പ്രിയ നേതാവിന്റെ ഹൃദയശുദ്ധിയും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ ആദരവും വ്യക്തമാക്കുന്നതായിരുന്നു ആ പോക്ക്.

മനസ്സ് കൊണ്ട് ഞാന്‍ ആ മനുഷ്യന്റെ എളിമക്കു മുന്നില്‍ കൈ കൂപ്പി'.എന്നു പറഞ്ഞു കൊണ്ടാണ് മധു സാര്‍ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതൊരു സന്ദേശമാണ്. പലര്‍ക്കും. ഈ അനുഭവം ഓര്‍ത്തെടുത്ത് തന്നതിന് മധുസാറിന് മുന്നില്‍ ഞാനും കൈ കൂപ്പുന്നു.
 

sathyan anthikad about actor madhu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES