Latest News

കേസില്‍ തെളിവുകൊടുക്കുകയോ പിന്‍വലിക്കുകയോ ചെയ്യാതെ മൗനം കൊണ്ട് ഓട്ടയടക്കുന്ന മഞ്ജുവാര്യരുടെ പ്രവൃത്തി എന്തു കൊണ്ട്? കണ്മുന്നില്‍ നടക്കുന്ന പച്ചയായ ചൂഷണം കണ്ടിട്ടും കണ്ടില്ല എന്ന് കണ്ണും വായും പൊത്തിയിരിക്കുന്ന കാപട്യത്തിന്റെ നായക വേഷങ്ങളോട് പുച്ഛം; സിനിമയില്‍ വേരുള്ള സെക്‌സ് റാക്കറ്റിന്റെ താല്പര്യമാണ് ആ കള്ളക്കേസും നടപടികളും; സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
കേസില്‍ തെളിവുകൊടുക്കുകയോ പിന്‍വലിക്കുകയോ ചെയ്യാതെ മൗനം കൊണ്ട് ഓട്ടയടക്കുന്ന മഞ്ജുവാര്യരുടെ പ്രവൃത്തി എന്തു കൊണ്ട്? കണ്മുന്നില്‍ നടക്കുന്ന പച്ചയായ ചൂഷണം കണ്ടിട്ടും കണ്ടില്ല എന്ന് കണ്ണും വായും പൊത്തിയിരിക്കുന്ന കാപട്യത്തിന്റെ നായക വേഷങ്ങളോട് പുച്ഛം; സിനിമയില്‍ വേരുള്ള സെക്‌സ് റാക്കറ്റിന്റെ താല്പര്യമാണ് ആ കള്ളക്കേസും നടപടികളും; സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തനിക്കെതിരെയുള്ള മഞ്ജു വാര്യരുടെ കേസിനെക്കുറിച്ചും സിനിമയിലെ കള്ളത്തരങ്ങള്‍ക്കുമെതിരെയാണ് സംവിധായകന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.എനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണ് എങ്കില്‍ കോടതില്‍ തെളിവുകള്‍ നല്‍കാനോ പത്രസമ്മേളനം നടത്തി പരസ്യമായി എന്റെ കുറ്റം വെളിപ്പെടുത്തണമെന്നാണ് സനല്‍ കുമാര്‍ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ
സിപിഎം നെയും പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍ എനിക്കെതിരെ മഞ്ജുവാര്യരുടെ പേരില്‍ കെട്ടിച്ചമച്ച കള്ളക്കേസിനെയും  അതിന്റെ പേരില്‍ ഉണ്ടായ നിയമവിരുദ്ധമായ അറസ്റ്റിനെയും സൂചിപ്പിച്ചുകൊണ്ടുള്ള അപഹാസങ്ങളാണ്. എഴുതണ്ട എന്നു കരുതിയിരുന്ന ആ വിഷയത്തെക്കുറിച്ച് വീണ്ടും എഴുതിക്കാന്‍ അവ കാരണമാവുകയാണ്. 

എനിക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിന് കാരണമായ പരാതിയും FIR ഉം രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടു വര്‍ഷങ്ങളും രണ്ടു മാസങ്ങളും കടന്നുപോയി. നാളിതുവരെ ആ കേസില്‍ ഒരുതരം അന്വേഷണവും നടന്നിട്ടില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയോ കോടതിയില്‍ ചാര്‍ജ് നല്‍കുകയോ ചെയ്തിട്ടില്ല. അത് ചെയ്യുകയില്ല എന്ന് ആ കേസ് രജിസ്റ്റര്‍ ചെയ്ത നാള്‍ മുതല്‍ ഞാന്‍ പറയുന്നതാണ്. കാരണം അത് കള്ളക്കേസാണ് എന്നത് മാത്രമല്ല അതിനു പിന്നില്‍ ഹീനമായ രാഷ്ട്രീയ-മാഫിയാ ഗൂഢാലോചന നടന്നിട്ടുണ്ട്. 

പിണറായി വിജയനെ ചോദ്യം ചെയ്യാനാവാത്ത നേതാവായി നിലനിര്‍ത്തുന്ന, മലയാള സിനിമയില്‍ ആഴത്തില്‍ വേരുകളുള്ള സെക്‌സ് റാക്കറ്റിന്റെ താല്പര്യപ്രകാരമാണ് എനിക്കെതിരെ ആ കള്ളക്കേസും അതിന്റെ മറവില്‍ എന്നെ അന്യായമായി പിടിച്ചുകൊണ്ടു പോകാനുള്ള പോലീസ് നടപടിയും ഉണ്ടായിട്ടുള്ളത്. അതില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിന് കൃത്യമായ പങ്കുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന വകുപ്പുള്ള ഒരു കേസില്‍ ആലുവ കോടതി പരിധിയിലുള്ള എളമക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐയും പോലീസുദ്യോഗസ്ഥരും രണ്ട് ഗുണ്ടകളും ഒരു ഇന്നോവ കാറില്‍ തമിഴ്‌നാട്ടില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് എന്നെ പിന്തുടര്‍ന്ന് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് കേരളത്തിലെ ആഭ്യന്തരവകുപ്പ് അറിയാതെ നടക്കുന്ന കാര്യമല്ല. ആരാണ് ആ ഇന്നോവ കാറിന്റെ ഉടമ, ആരാണ് പണം നല്‍കിയത്?

മഞ്ജു വാര്യരുടെ പേരില്‍ കൊടുത്തിട്ടുള്ള ആ പരാതി കളവാണ് എന്ന് ഞാന്‍ തുടക്കം മുതല്‍ പറയുന്നതാണ്. എന്റെ ഫോണുകള്‍ പിടിച്ചെടുത്ത പോലീസ് അത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്താണ് അതില്‍ നിന്ന് കണ്ടുകിട്ടിയത് എന്ന് ഇതുവരെയും കോടതിയില്‍ പറഞ്ഞിട്ടില്ല. ഇത്രയും ഉത്സാഹത്തോടെ ഒരു കൊടും ക്രിമിനലിനെ പിടിക്കുന്നപോലെ എന്നെ പിടിച്ചുകൊണ്ടുപോയ പോലീസ് എന്തുകൊണ്ട് ആ കേസ് അന്വേഷിക്കുന്നില്ല എന്ന് എന്നെ ആ കേസിന്റെ പേരില്‍ അപഹസിക്കുന്ന പിണറായി വിജയന്റെ അടിമകള്‍ സ്വയം ചോദിക്കണം. നിങ്ങളുടെ നേതാവിന്റെ ചീഞ്ഞ ചരിത്രം അയാള്‍ നടത്തിയ അഴിമതിയിലും കൊലപാതകങ്ങളിലും കൊള്ളയിലും മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസിലാകും. അതവിടെ നില്‍ക്കട്ടെ നാവും നട്ടെല്ലുമില്ലാത്ത ജനത ഇങ്ങനെ ഒരാളെ ഭരണാധികാരിയായി അര്‍ഹിക്കുന്നുണ്ട് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്.
മഞ്ജുവാര്യരുടെ പേരില്‍ ഉണ്ടാക്കിയ കേസിലേക്ക് വരാം. ഈ കേസിന്റെ പേര് പറഞ്ഞ് ആണല്ലോ ഇപ്പോള്‍ എനിക്കെതിരെയുള്ള വ്യക്തിയധിക്ഷേപം നടക്കുന്നത്. ആ കേസില്‍ എന്റെ നിരപരാധിത്വം തെളിയുന്നതുവരെ സിനിമയെടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ എന്റെ കലാജീവിതത്തില്‍ നിന്ന് മാറിനിന്നിട്ട് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.   എനിക്കെതിരെയുള്ള കേസില്‍ ഒന്നുകില്‍ തെളിവുകള്‍ നല്‍കി കോടതിയില്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം എന്നും അല്ലെങ്കില്‍ ആ കേസ് പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ മഞ്ജു വാര്യരുടെ അമ്മയെയും സഹോദരനായ മധു വാര്യരെയും സമീപിച്ചിരുന്നു. ഒരു തവണ മഞ്ജു വാര്യരോട് സംസാരിക്കാം എന്ന് പറഞ്ഞ മധു വാര്യര്‍ പിന്നീട് ഞാന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ല.

ഈ കേസിന്റെ പേരില്‍ എവിടെയും എന്നെ പിന്തുടര്‍ന്ന് എന്റെ ജീവിതത്തെ വേട്ടയാടുന്ന സാഹചര്യമുണ്ട് എന്നതിനാല്‍ അതില്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മഞ്ജു വാര്യരുടെ അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. അതില്‍ ഒരാള്‍ പ്രതികരിക്കുകയും മഞ്ജു വാര്യരുടെ അഭിഭാഷക എന്ന് പരിചയപ്പെടുത്തി ഒരു വക്കീലിന്റെ നമ്പര്‍ അയച്ചു തരുകയും ചെയ്തു.

ഞാന്‍ അവരോട് സംസാരിച്ചപ്പോള്‍ എന്നോട് പറഞ്ഞത് കേസ് പിന്‍വലിക്കാന്‍ ഞാന്‍ കോടതിയില്‍ അപേക്ഷ കൊടുത്താല്‍ അതിനെ മഞ്ജുവാര്യരുടെ വക്കീല്‍ പിന്തുണയ്ക്കാം എന്നാണ്. തത്വത്തില്‍ കക്ഷികള്‍ തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പിലെത്തി എന്നും കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നുമാണ് അപേക്ഷകൊടുക്കേണ്ടത്. ഒരുതരം ഒത്തുതീര്‍പ്പു സംസാരവും ഉണ്ടാകാതെ കേസ് പിന്‍വലിക്കാന്‍ ഞാന്‍ അപേക്ഷ കൊടുക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാകും എന്നതുകൊണ്ട് ഞാനത് ചെയ്തില്ല. ആ കേസിനു പിന്നിലുള്ള ക്രിമിനല്‍ ഗൂഡാലോചനക്കാര്‍ അതോടെ രക്ഷപ്പെടുകയും ചെയ്യും. ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതും എന്നോട് സംസാരിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയാല്‍ മനസിലാകും. എന്തുകൊണ്ടാണ് വളരെ ഉത്സാഹത്തോടെ ചെയ്ത് തീര്‍ത്ത കയറ്റം എന്ന സിനിമ പുറത്തു വരാത്തത് എന്നതും ആലോചിക്കാവുന്നതാണ്.
 എനിക്കെതിരെയുള്ള കേസ് അവര്‍ അറിഞ്ഞുകൊണ്ട് ഉള്ളതാണെങ്കില്‍ എനിക്കെതിരെ കോടതിയില്‍ തെളിവുകള്‍ നല്‍കേണ്ടത് അവരാണ്. അവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കേണ്ടത് എന്നെ അത്യുത്സാഹത്തോടെ പിടിച്ചുകൊണ്ടു പോയ പൊലീസാണ്. ഇതൊന്നും തന്നെ ഉണ്ടാകില്ല. കാരണം മലയാള സിനിമയെ ചൂഴ്ന്ന് നില്‍ക്കുന്ന പെണ്‍വാണിഭസംഘത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ആഭ്യന്തരവകുപ്പാണ് കേരളത്തില്‍ ഇന്നുള്ളത്. ഇതേ കാരണം കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയും വിധിയുണ്ടാകാത്തത്. ഇതേ കാരണം കൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരാത്തത്. 

മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസില്‍ എനിക്കെതിരെ അധിക്ഷേപവുമായി വരുന്നവര്‍ ഞാന്‍ ഇവിടെ ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുമോ? ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സിപിഎം നോടോ സര്‍ക്കാരിനോടോ  ആവശ്യപ്പെടുമോ? എനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണ് എങ്കില്‍ കോടതില്‍ തെളിവുകള്‍ നല്‍കാനോ പത്രസമ്മേളനം നടത്തി പരസ്യമായി എന്റെ കുറ്റം വെളിപ്പെടുത്താനോ മഞ്ജു വാര്യരോട് അവശ്യപ്പെടുമോ? ഒരിക്കലുമില്ല. കാരണം കൂലിക്കെഴുത്തുകാരാണ് മിക്കവാറും ഇത്തരക്കാര്‍. സത്യം അവര്‍ക്കും അറിയാം. പക്ഷെ വാങ്ങിയ കാശിന് ജോലി ചെയ്യണമല്ലോ, അതുകൊണ്ട് എഴുതുന്നതാണ്. 
ഇതോടൊപ്പമുള്ളത് എനിക്കെതിരെ മഞ്ജു വാര്യര്‍ കൊടുത്തു എന്ന് പറയുന്ന പരാതിയുടെ അവസാന പേജിന്റെ ഫോട്ടോയാണ്. അതില്‍ 'മൊഴി വായിച്ചു നോക്കി  ശരി' എന്ന വാചകവും ഒപ്പുമാണ് മഞ്ജു വാര്യരുടേത് എന്ന് പറയുന്നത്. ഇതും മഞ്ജു വാര്യരുടെ കയ്യക്ഷരമോ ഒപ്പോ അല്ലെന്ന് ഞാന്‍ ആരോപിക്കുകയാണ്. എന്റെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ.
 

sanalkumar sasidharan about manju warriers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES