Latest News

നിറയെ സംഗീത മഴയായി 'ആനന്ദകല്യാണം' നാളെ തിയേറ്ററിലെത്തും

Malayalilife
നിറയെ സംഗീത മഴയായി 'ആനന്ദകല്യാണം' നാളെ  തിയേറ്ററിലെത്തും

ത്രയെത്ര പാട്ടുകള്‍; എല്ലാം ആത്മാവിനെ തൊട്ടുണര്‍ത്തുന്നവ. 'ആനന്ദകല്യാണം' ഒരു സമ്പൂര്‍ണ്ണ സംഗീത സിനിമയാണ്. സംഗീതപ്രേമികള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒത്തിരി പാട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണ് ആനന്ദകല്യാണം നാളെ 18ന് തിയേറ്ററിലെത്തുന്നത്. പത്ത് ഗായകര്‍, ആറ് ഗാനരചയിതാക്കള്‍, അഞ്ച് പാട്ടുകള്‍ അങ്ങനെ പാട്ടുവിശേഷം ഒത്തിരിയാണ് ഈ ചിത്രത്തില്‍.
വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാളസിനിമയില്‍ ആദ്യമായി പാടിയ ചിത്രവും ആനന്ദകല്യാണമാണ്. യുവ സംഗീത സംവിധായകരില്‍ ഏറെ ശ്രദ്ധേയനും ഒട്ടേറെ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ രാജേഷ് ബാബു കെ ശൂരനാടാണ് ആനന്ദകല്യാണത്തിന് സംഗീതം ഒരുക്കിയിട്ടുളളത്. നിഷാന്ത് കൊടമന, പ്രേമദാസ് ഇരുവള്ളൂര്‍, ബീബ കെ നാഥ്, സജിത മുരളീധരന്‍, പ്രഭാകരന്‍ നറുകര, രചന സുബ്രഹ്മണ്യന്‍ കെ കെ തുടങ്ങിയവരാണ് ഗാനരചയിതാക്കള്‍, മലയാളവും തമിഴും ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ആനന്ദകല്യാണം.
എം ജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് പാടിയ "കള്ളെടുക്കെടീ കറിയെടുക്കെടീ കറുത്ത പെണ്ണാളേ" "വെളുവെളുങ്ങനെ ചിരിച്ചിരിക്കെടീ മുല്ലപ്പൂം പല്ലാലേ" എന്ന് തുടങ്ങുന്ന ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷമാണ് എം ജി ശ്രീകുമാറിന്‍റെ സ്വരമാധുരിയില്‍ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്. ഫാമിലി എന്‍റര്‍ടെയ്നറായ ആനന്ദകല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ്.ചിത്രം തിയേറ്ററില്‍ എത്തുംമുമ്പേ ഗാനങ്ങളൊക്കെ  ഹിറ്റായ ഒരു പുതുമ കൂടി ആനന്ദകല്യാണത്തിനുണ്ട്.

ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന കുട്ടിപ്പാട്ടുകാരി ആര്യനന്ദ ബാബു ആദ്യമായി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. രചന സുബ്രഹ്മണ്യം കെ കെ രചിച്ച ' നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു ' എന്ന ഖവാലി ശൈലിയിലുള്ള ഗാനം പി കെ സുനില്‍കുമാറിനൊപ്പം പാടിക്കൊണ്ടാണ് ആര്യനന്ദ പിന്നണിഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. നജീം അര്‍ഷാദും പാര്‍വ്വതിയും ചേര്‍ന്ന് പാടിയ 'എന്‍ ശ്വാസക്കാറ്റേ' എന്ന ഗാനം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗാനമായിരുന്നു. ചലച്ചിത്ര ഗാനരചനാ രംഗത്ത് ആദ്യമായി രണ്ട് സ്ത്രീ എഴുത്തുകാര്‍ ഒരുമിച്ച് പാട്ടെഴുതിയ ചരിത്രവും ആനന്ദകല്യാണത്തിന്‍റേതാണ്. തമിഴിലും മലയാളത്തിലുമായിട്ടാണ് ആ ഗാനം രചിച്ചത്. സംഗീത വഴിയിലേക്ക് ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രം കൂടിയാണ് ആനന്ദകല്യാണം. പാട്ടുകളെല്ലാം മില്ല്യണ്‍ കണക്കിന് പ്രേക്ഷകരാണ് ഏറ്റെടുത്തത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആ പാട്ടുകള്‍ തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ലോകമലയാളികള്‍ക്ക് മൂളിനടക്കാന്‍ ഒത്തിരി പാട്ടുകള്‍ സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ആനന്ദകല്യാണം. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം പി സി സുധീറാണ് സംവിധാനം ചെയ്യുന്നത്.

movie anandhakalyanam released on tomorrow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES