പ്രമേയത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സിനിമ. പക്ഷേ, ട്രീറ്റ്‌മെന്റ് വ്യത്യസ്തമാക്കി.ലോകേഷ് കനകരാജ് 'കൈദി'യെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് മാസ് ത്രില്ലിങ് ലെവലിലാണ്. സിനിമ കാണുന്നതിനിടെ മറ്റൊരിടത്തേക്കും വഴുതിപ്പോകാതെ പ്രേക്ഷകമനസിനെ രണ്ടര മണിക്കൂര്‍ കൈദിയാക്കാന്‍ സംവിധായകന് കഴിഞ്ഞു.
നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്‌മെന്റ് അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതരപ്രശ്‌നത്തില്‍ പത്ത് കൊല്ലത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനാവുന്ന ദിവസം തന്നെ അവിചാരിതമായി ഇടപെടേണ്ടി വരുന്ന നായകന്‍ ദില്ലി, നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ടീം ഹെഡ് ബിജോയ്, ഇവര്‍ക്കൊപ്പം ചേരേണ്ടി വരുന്ന കാമാക്ഷിയെന്ന ചെറുപ്പക്കാരന്‍, ഇവര്‍ ഒരു രാത്രി നേരിടുന്ന അപകടങ്ങള്‍, അതിജീവിക്കല്‍, അനുബന്ധിതമായ മറ്റ് സംഭവവികാസങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് കൈദിയുടെ കഥ. ലോകേഷിന്റെ എക്‌സാജെറേറ്റഡ് ട്രീറ്റ്‌മെന്റ് നിശ്ചിതമായ അതിര്‍വരമ്പില്‍ ഒതുക്കി നിര്‍ത്താനായത് സംവിധായക മികവ് തന്നെ. കാര്‍ത്തിയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് ദില്ലി. ആക്ഷന്‍ രംഗങ്ങളിലെ മികച്ച പ്രകടനത്തോടൊപ്പം സ്വന്തം കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കാത്ത, മകളെ കാണാന്‍ കാത്തിരിക്കുന്ന ഒരച്ഛന്റെ ധര്‍മസങ്കടത്തേയും കാര്‍ത്തി അഭിനയിച്ചു ഫലിപ്പിച്ചു. പോലീസുദ്യോഗസ്ഥനായെത്തിയ നരെയ്ന്‍ ഒതുക്കമുള്ള അഭിനയത്തിലൂടെ കഥാപാത്രത്തോട് ചേര്‍ന്നു നിന്നു. അന്‍പായെത്തിയ അര്‍ജുന്‍ ദാസും കാമാക്ഷിയായെത്തിയ ധീനയും നെപ്പോളിയന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളായെത്തിയ ജോര്‍ജ് മരിയനും തങ്ങളുടെ ഭാഗം ഗംഭീരമാക്കി .'കൈദി'യുടെ ഹൈലൈറ്റ് അതിലെ ആക്ഷന്‍രംഗങ്ങളാണ്. ഒരു പടി മുന്നില്‍ തന്നെ നില്‍ക്കുന്ന, ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫറായ അനല്‍ അരശാണ്. ചെന്നൈ, തിരുനല്‍വേലി ഭാഗങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറയ്ക്ക് പിന്നില്‍ സത്യന്‍ സൂര്യനും എഡിറ്റിങ് നിര്‍വഹിച്ചത് ഫിലോമിന്‍ രാജുമാണ്.