Latest News

സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടം തന്നെ; മാനസികമായും സാമ്പത്തികമായും നേട്ടമൊന്നും കാണില്ല; ഇപ്പോഴും വരുന്നത് അടി വാങ്ങുന്ന വേഷങ്ങൾ; വേറിട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ മടങ്ങിയെത്തും; കീരിടത്തിന്റെ ആദ്യ ഷോ കാണാനായി പോയ തന്നെ തിയേറ്ററിൽ നിന്ന് സുരക്ഷ ഒരുക്കി രക്ഷിച്ചത് സുഹൃത്തുക്കൾ; മനസ്സുതുറന്ന് കീരിക്കാടൻ ജോസ്

Malayalilife
സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടം തന്നെ; മാനസികമായും സാമ്പത്തികമായും നേട്ടമൊന്നും കാണില്ല; ഇപ്പോഴും വരുന്നത് അടി വാങ്ങുന്ന വേഷങ്ങൾ; വേറിട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ മടങ്ങിയെത്തും; കീരിടത്തിന്റെ ആദ്യ ഷോ കാണാനായി പോയ തന്നെ തിയേറ്ററിൽ നിന്ന് സുരക്ഷ ഒരുക്കി രക്ഷിച്ചത് സുഹൃത്തുക്കൾ; മനസ്സുതുറന്ന് കീരിക്കാടൻ ജോസ്

എൻഫോഴ്സ്മെന്റ് അസി.കമ്മീഷണർ മോഹൻരാജിനെ അദ്ദേഹത്തിന്റെ സ്വന്തം പേരിലൂടെയല്ല മലയാളികൾ അറിയുക, മറിച്ച് 'കിരീട'ത്തിലൂടെ മലയാളി പ്രേക്ഷകരെ ഭയപ്പെടുത്തിയ വില്ലൻ കീരിക്കാടൻ ജോസ് എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികളും കുറവായിരിക്കും. സിബി മലയിൽ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 30 വർഷം പിന്നിടുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും പേടി സ്വപ്‌നമായി പേരിനുടമയായ കീരിക്കാടൻ ജോസ് ചെന്നൈയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലാണ് താരം കുടുംബസമേതം താമസം. പുതുമയുള്ള വേഷങ്ങൾക്കളുമായി വീണ്ടും സിനിമയിലേക്ക് എത്താൻ കാത്തിരിക്കുകയാണെന്നും ഇപ്പോഴും അടിവാങ്ങുന്ന വേഷങ്ങൾ തന്നെയാണ് തേടിയെത്തുന്നതെന്ന് പറയുകയാണ് താരം. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

സിനിമയിലേക്ക് മോഹിച്ച് എത്തിച്ചേർന്നതല്ല. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ലോഹിതദാസ് വഴിയാണ് സിബി മലയിൽ ചിത്രം കിരീടത്തിലേക്ക് എത്തുന്നത്. അവിടം മുതൽ കീരിക്കാടൻ ജോസ് ആയി മാറുകയായിരുന്നുവെന്ന് താരം പറയുന്നു.

''കലാധരൻ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹൻലാൽതന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തിൽ തടുത്താൽ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂൾകാലത്ത് നാഷണൽ അത്‌ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങൾക്ക് ഉപകരിച്ചു. ക്ലൈമാക്‌സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.'' മോഹൻരാജ് പറഞ്ഞു.

കിരീടം സിനിമ കാണാനായി ആദ്യ ഷോയ്ക്ക് പോയപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.'നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. അഭിനയിച്ച സിനിമ പ്രദർശനത്തിനെത്തിയ വിവരം ഒപ്പമുള്ളവരോട് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. പിന്നെ അവരെയും കൂട്ടി നേരെ തിയ്യറ്ററിലേക്ക്. കോഴിക്കോട് അപ്‌സരയിൽ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകർ കണ്ടത്. ഇടവേളയായപ്പോൾ സിനിമയിലെ വില്ലൻ തിയ്യറ്ററിലുണ്ടെന്ന വാർത്ത പരന്നു. സുഹൃത്തുക്കൾ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററിൽ നിർത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്. സിനിമാപ്രേമികൾക്ക് ഇത്രത്തോളം ആവേശമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.''

സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാമ്പത്തികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

kerikkadan jose about cinema his negative role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES