ലൂസിഫറും മധുരരാജയുമൊക്കെ കീഴടക്കിയ കേരളത്തിലെ തീയറ്ററുകളിലിപ്പോൾ യമണ്ടൻ ജൈത്രയാത്ര നടത്തുന്നത് ഒരു ഹോളിവുഡ് ചിത്രമാണ്. അവഞ്ചേഴ്‌സ് പരമ്പരയിലെ ഏറ്റവും പുതിയ സിനിമ അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ഇന്ത്യയിൽനിന്ന് രണ്ടുദിവസം കൊണ്ട് നേടിയത് 104 കോടി രൂപയാണ്. ചൈനയിൽനിന്നുമാത്രം ആദ്യദിനം 750 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്.
പ്രപഞ്ചത്തെ രക്ഷിക്കാൻ മാർവെലിന്റെ സൂപ്പർഹീറോകൾക്ക് സാധിക്കുമോ എന്ന സസ്‌പെൻസാണ് അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റെ ഇതിവൃത്തം. ആരാധകരുടെ പ്രതീക്ഷ തെല്ലും കെടുത്താതെ മാർവെൽ ഇൻഫിനിറ്റി സാഗയിലെ അവസാന ചിത്രമായ അവഞ്ചേഴ്‌സ് എൻഡ് ഗെയിം തീയറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്.
ലോകത്തുതന്നെ ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ തുക കളക്റ്റ് ചെയ്ത സിനിമയെന്ന റെക്കോഡിലേക്കാണ് അവഞ്ചേഴ്‌സിന്റെ പോക്ക്. ആഗോളതലത്തിലെ കണക്കുപ്രകാരം ആദ്യവീക്കെൻഡിൽ സിനിമയുടെ നേട്ടം 8400 കോടി രൂപയാണ്. അമേരിക്കയിൽ മാത്രം ആദ്യ വീക്കെൻഡിൽ 2500 കോടി രൂപയോളം സിനിമ കളക്റ്റ് ചെയ്തതായി ബോക്‌സോഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.
റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഹെംസ്‌വർത്ത്, ബ്രി ലാർസൻ തുടങ്ങിയവർ അഭിനയിച്ച സിനിമ സർവകാല റെക്കോഡ് സ്ഥാപിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. വൺ ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവും വേഗത്തിലെത്തുന്ന സിനിമയെന്ന റെക്കോഡ് അഞ്ച് ദിവസംകൊണ്ട് എൻഡ് ഗെയിം സ്വന്തമാക്കി. 11 ദിവസം കൊണ്ട് ഈ നേട്ടത്തിലെത്തിയ ഇൻഫിനിറ്റി വാറിനെയാണ് പിന്തള്ളിയത്.
ലോകത്തെല്ലായിടത്തും കളക്ഷൻ റെക്കോഡുകൾ ഭേദിക്കുമെന്ന് ഉറപ്പായ സിനിമ, അവഞ്ചേഴ്‌സ് സീരിസിലെ മുൻഗാമി ഇൻഫിനിറ്റി വാർ രണ്ടുദിവസം കൊണ്ട് നേടിയ 94.30 കോടി രൂപയുടെ റെക്കോഡ് ഇപ്പോൾത്തന്നെ ഭേദിച്ചുകഴിഞ്ഞു. മുൻകൂർ ബുക്കിങ്ങിലും സിനിമ പുതിയ റെക്കോഡിട്ടു. വെള്ളിയാഴ്ച പുറത്തിറങ്ങിയ സിനിമയുടെ രണ്ടരക്കോടി ടിക്കറ്റുകൾ വ്യാഴാഴ്ചയോടെ ഓൺലൈനായും മറ്റും ആരാധകർ സ്വന്തമാക്കിയിരുന്നു.
തികച്ചും ഇന്ത്യൻ അന്തരീക്ഷത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചാണ് അവഞ്ചേഴ്‌സ് എൻഡ് ഗെയിം ഇന്ത്യയിൽ റിലീസിങ്ങിനെത്തിയത്. എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയ്ക്ക് ഡബ്ബ് ചെയ്തത് ഇവിടുത്തെ പ്രധാന താരങ്ങൾ തന്നെയാണ്. വിജയ് സേതുപതി, ആൻഡ്രിയ ജെറമിയ, റാണ രഘുപതി തുടങ്ങിയവരാണ് ശബ്ദം നൽകിയവരിൽ പ്രമുഖർ.