തെന്നിന്ത്യൻ താരസുന്ദരി നമിത കഴിഞ്ഞ ദിവസം വീണ്ടും വാർത്തകളിലിടം പിടിച്ചിരുന്നു. ഒരു യാത്രക്കിടയിൽ പരിശോധനയ്ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥ.രോട് നടി തട്ടിക്കയറിയെന്നായിരുന്നു വാർത്ത. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് വീരേന്ദ്ര ചൗധരി.ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വീരേന്ദ്ര ചൗധരി യഥാർത്ഥ സംഭവം വിവരിച്ചത്.
ബാഗ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് വനിത പൊലീസിനെ വിളിക്കാൻ ആവശ്യപ്പെടുക മാത്രമാണ് നമിത ചെയ്തത് എന്നാണ് പങ്കുവെച്ച കുറിപ്പിൽപറയുന്നത്. ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയത് എന്നും വീരേന്ദ്ര ചൗധരി ആരോപിച്ചു
ഒരു ഷൂട്ടിനായി താനും നമിതയും സേലം വഴി യേർക്കാടേക്ക് കാറിൽ പോകുകയായിരുന്നു. വാഹനപരിശോധനയ്ക്കായി മൂന്നു തവണയായി പല ജംഗ്ഷനുകളിൽ നിർത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂർവം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സേലം യേർക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ വഴിയിൽ കാത്തു നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കാർ നിർത്താനാവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു.
'ഞങ്ങൾ കുറ്റവാളികളാണെന്ന മട്ടിൽ അധികാരത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിൻസീറ്റിൽ മയങ്ങുകയായിരുന്നു. ചോദ്യോത്തരങ്ങൾക്കിടെ കാറിന്റെ പിൻവശത്തെ വാതിൽ തുറക്കാനാവശ്യപ്പെട്ടു.
നമിതയെ വിളിക്കാമെന്നു ഞാൻ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാൾ പിൻവശത്തെ വാതിൽ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ കാറിന്റെ വാതിലിൽ ചാരിക്കിടന്നു വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്ക് വീഴേണ്ടതായിരുന്നു.'
നമിതയോട് ക്ഷമ ചോദിച്ച് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ തെരച്ചിൽ ആരംഭിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും വസ്തുക്കൾ കടത്താനുള്ള ശ്രമമാണോയെന്നു പരിശോധിക്കുകയായിരുന്നു. ബാഗുകളും തുറന്നു കാട്ടണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ നമിതയുടെ വാനിറ്റി ബാഗ് തുറന്നു കാട്ടാൻ ആവശ്യപ്പെട്ടു.
അതേ സമയം നമിത അത് നിരസിക്കുകയും വനിതാപൊലീസിനെ വിളിക്കുകയാണെങ്കിൽ അവർക്കുമുന്നിൽ ബാഗ് തുറന്നുകാട്ടാമെന്നു മറുപടി നൽകി. ഇതാണ് സംഭവിച്ചത്. അവർക്ക് അസൗകര്യമായി തോന്നിയപ്പോൾ അവർ വനിതാ പൊലീസിനെ വിളിക്കാനാവശ്യപ്പെട്ടു. അതവരുടെ അവകാശമല്ലേ? ഒരു സാധാരണക്കാരനാണ് ഇത് സംഭവിച്ചതെങ്കിൽ ഇത്ര വലിയ പ്രശ്‌നമാകുമായിരുന്നില്ലയെന്നും നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ചെറിയ സംഭവം പെരുപ്പിച്ചുകാട്ടി വാർത്തകൾ പ്രചരിച്ചതെന്നും ചൗധരി വിമർശിച്ചു. സംഭവത്തെ തെറ്റായ രീതിയിൽ എടുക്കരുതെന്നും രാജ്യത്തെ ഓരോ സ്ത്രീയും ഇതിൽ നിന്നും പാഠമുൾക്കൊള്ളണമെന്നും വീരേന്ദ്ര ചൗധരി വ്യക്തമാക്കി.