രാജ്യത്തെ സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും മീടു ആരോപണങ്ങളുടെ പെരുമഴയാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ കടന്നു പോയത്. ഗാന രചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപദ നടത്തിയ മീടു ആരോപണവും അന്ന് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. കഴിഞ്ഞ ദിവസം ശരീരത്ത് സ്പർശിച്ച യുവാവിന്റെ കരണത്ത് നടി ഖുശ്‌ബു ആഞ്ഞടിച്ചതിന് പിന്നാലെ ചിന്മയി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വൈരമുത്തുവിനെ ഇനി നേരിട്ട് കാണാൻ അവസരം ലഭിച്ചാൽ ഉറപ്പായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുവെന്നും ചിന്മയി പറയുന്നു.
യുവാവിനെ ഖുശ്‌ബു അടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചിന്മയി. ഉറപ്പായും മുഖത്തടിക്കുമെന്നും അതിനുള്ള പ്രായവും കരുത്തും തനിക്കായെന്നുമാണ് ചിന്മയി വ്യക്തമാക്കിയത്. സ്വിറ്റ്സർലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലിൽ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാൾ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കിൽ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.
ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു. നടൻ രാധാ രവിക്കെതിരേയും ചിന്മയി നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോടും സഹപ്രവർത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്മയി പറഞ്ഞു.
വെളിപ്പെടുത്തലുകൾക്ക് തൊട്ടുപിന്നാലെ സിനിമയിൽ ഡബ്ബ് ചെയ്യുന്നതിൽ നിന്ന് ചിന്മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി. ചിന്മയി സംഘടനയിൽ അംഗമല്ല, വിലക്കിയത് അതുകൊണ്ടാണെന്നായിരുന്നു രാധാരവിയുടെ വിശദീകരണം.