ലിംഗ നീതിയെ കുറിച്ചൊക്കെ സംസാരിക്കുന്നതിന് മുൻപ് സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകേണ്ടത് എന്ന് ബോളീവുഡ് നടി സ്വര ഭാസ്‌കർ. സ്വന്തം വീടിനുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നിരിക്കെ എങ്ങനെ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുമെന്ന് അവർ ചോദിക്കുന്നു. വിമൺ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യു.സി.സി) രൂപീകരിച്ച് രണ്ടാം വാർഷികത്തിൽ കൊച്ചി സെന്റ് തെരേസാസ് കോളേജിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യമന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നടി രേവതി, സംവിധായക വിധു വിൻസെന്റ് , കെ അജിത എന്നിവർ പങ്കെടുത്തു
'സിനിമയിലുള്ള സ്ത്രീകളുടെ വാക്കുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ലിംഗനീതിയെക്കുറിച്ച് സംസാരിക്കണമെങ്കിൽ അതിനുമുൻപ് അവിടെ ഒരു സുരക്ഷിതത്വ ബോധവും വിശ്വാസവുമൊക്കെ വേണം. പക്ഷേ നമ്മുടെ വീടുകൾ പോലും അങ്ങനെയല്ല. ലിംഗനീതി മാത്രമല്ല, ജാതിപരമായും വർഗ്ഗപരമായുമൊക്കെയുള്ള നീതിയും ഇരകൾ പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതാണ്. അല്ലാതെ സവിശേഷാധികാരങ്ങളുള്ളവർ ഒരു ദിവസം വെറുതെ വച്ച് നീട്ടുന്ന ഒന്നല്ല നീതി എന്നത്. സമാനമായ ഒരു പോരാട്ടമാണ് ഡബ്ല്യുസിസിയും നടത്തുന്നത്', സ്വര ഭാസ്‌കർ പറഞ്ഞു.