ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അഭിനയത്രി സംവൃത സുനിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്.ഏഴ് വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ നായകനാകുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെയാണ് തിരികെയെത്തുന്നത്.ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിവാഹത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് എത്തുന്ന സംവ്യത അടുത്തിടെ ക്ലബ് എഫ് എം സ്റ്റാർ ജാമിൽ സിനിമയെക്കുറിച്ചും കുടുംബ വിശേഷങ്ങളും പങ്കു വക്കുകയുണ്ടായി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ നിന്നു പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകൻ ലാൽജോസും ഛായാഗ്രഹകൻ രാജീവ് രവിയും തന്നെ കാണാൻ വന്നതെന്നും സിനിമയിൽ വരാൻ താത്പര്യമില്ലാതെയാണ് എത്തിയതെന്നും നടി പറയുന്നു.കോളേജ് ഹോസ്റ്റലിൽ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റെഡിയാകാനൊരുങ്ങുമ്പോഴാണ് ലാൽജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാൻ വരുന്നത്. സംവിധായകൻ രഞ്ജിത്ത് അങ്കിൾ കുടുംബസുഹൃത്താണ്.
അങ്കിൾ പറഞ്ഞാണ് അവർ എന്നെ കാണാൻ വരുന്നത്. തലേ ദിവസം വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു. അമ്മ വിളിച്ചപ്പോഴും ഞാൻ കാണാനൊന്നും ചെല്ലില്ലെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. റൂംമേറ്റ്സ് എന്നെ റെഡിയാക്കി വിട്ടു.
അവരുടെ മുന്നിൽ ചെന്ന് നിന്നു. നെർവസ് ആയി. പെട്ടെന്ന് ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാൽ അവർ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടിൽ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശം.
എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രമായി പാർവതിയെ കണ്ടപ്പോൾ വലിയ ആരാധന തോന്നിയിരുന്നു. അങ്ങനെയൊരു റോൾ ലഭിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹവും തോന്നിയിരുന്നു. പാർവതി അത് അസ്സലായി ചെയ്തിട്ടുമുണ്ട്. വളരെ നാളുകൾക്കു ശേഷം തിരിച്ചുവരുന്ന സിനിമയാണിത്. ഇതിനിടയിൽ ഒന്നു രണ്ട് തിരക്കഥകൾ കേട്ടിരുന്നു. ചെയ്യണമെന്നാഗ്രഹം തോന്നിയവ തന്നെയായിരുന്നു. എല്ലാം കൂടി ഒത്തു വരാതിരുന്നപ്പോൾ ചെയ്തില്ല. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ഈ ചിത്രത്തിന്റെ കഥ എന്നെ ആകർഷിച്ചിരുന്നു. ഷൂട്ടിങ് പെട്ടെന്നു തീരും എന്നതു കൊണ്ടും സ്‌കൂളിൽ പഠിക്കുന്ന മകനെ കുറച്ചു ദിവസം കൂടെ നിർത്താമെന്നതു കൊണ്ടും സിനിമ ചെയ്യാൻ തന്നെ തീരുമാനിിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.
തൊണ്ടിമുതലും ദൃസ്സാക്ഷിയും ഒക്കെ കണ്ടപ്പോഴേ ഇഷ്ടപ്പെട്ടിരുന്ന തിരക്കഥാകൃത്താണ് സജീവ് പാഴൂർ. പിന്നെ പ്രജിത്തേട്ടനെപ്പോലെയുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്യാനാഗ്രഹിച്ചിരുന്നു. വേറൊരു നടി ചെയ്യേണ്ട റോളിലേക്കാണ് എന്നെ വിളിക്കുന്നത്. അവർ പെട്ടെന്ന് പിന്മാറിയിരുന്നു. ഷൂട്ട് ഒക്കെ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് പെട്ടെന്നാണ് എനിക്ക് കോൾ വരുന്നത്. ഒരാഴ്‌ച്ചയ്ക്കകം ഞാൻ നാട്ടിൽ വരാൻ തീരുമാനിക്കുകയായിരുന്നു.'' - സംവൃത പറഞ്ഞു