നടിയെ ആക്രമിച്ച കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നതിനാൽ ദിലീപിന്റെ ഹർജി സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിബിഐ. അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രറ്റിയായതിനാൽ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികൾ നിർത്തിവച്ച് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. വിചാരണ നടപടികൾ നിലവിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർത്തതെന്നും, സത്യം തെളിയിക്കാൻ കേന്ദ്ര ഏജൻസി വേണമെന്നുമാണ് കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ ആവശ്യം.നടിയെ ആക്രമിച്ച കേസ് സിബിഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആന്റണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടി. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.