നടി അര്‍ച്ചന കവിയും പിതാവും മാധ്യമപ്രവര്‍ത്തകനുമായ ജോസ് കവിയിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. കൊച്ചി മെട്രോയ്ക്ക് താഴെ കൂടി പോകുന്ന വഴിയില്‍ മെട്രോയില്‍ നിന്നും ഒരു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഇവരുടെ കാറിന് മുകളില്‍ വീഴുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടെങ്കിലും ഡ്രൈവര്‍ അനുരാജിനോട് മെട്രോ കാട്ടിയ ക്രൂരതയുടെ നേര്‍ചിത്രമാണ് ഇപ്പോള്‍ അര്‍ച്ചന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോസ് കവിയും മകളും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് ഇവരുടെ ഓല കാറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഭയാനക ശബ്ദത്തോടെ കൊച്ചി മെട്രോ പാളത്തിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞു വീണത്. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. കാര്‍ ഓടുന്നതിനിടെയില്‍ ഉണ്ടായ അപകടത്തില്‍ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ പാസഞ്ചര്‍ സീറ്റിലേക്ക് പതിക്കുകയും ചെയ്തു. മുമ്പിലെ പാസഞ്ചര്‍ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍ക്കും അപകടമുണ്ടാകാത്തത്. എന്നാല്‍ പിന്നെ കണ്ടത് ഓല ഡ്രൈവറോട് കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥര്‍ കാട്ടിയതാണ് ക്രൂരത.
ഡ്രൈവര്‍ അനുരാജിന്റേതല്ലാത്ത കുറ്റത്തിനാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ നഷ്ടമായത്. അത് പരിഹരിക്കേണ്ട ബാധ്യത കൊച്ചി മെട്രോയ്ക്കുമുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പരാതിപ്പെടാന്‍ ചെന്ന ഡ്രൈവറെ തിരിഞ്ഞു നോക്കാതെ ആട്ടിയോടിക്കുകയാണ് മെട്രോ ഉദ്യോഗസ്ഥര്‍ ചെയ്തത്. സാമൂഹിക പ്രതിബന്ധതയുള്ള സ്ഥാപനമെങ്കില്‍ കൊച്ചി മെട്രോ ഉടന്‍ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വ്യക്തിയാണ് ഡ്രൈവര്‍. അതുകൊണ്ട് തന്നെ വിന്‍ഡ് സ്‌ക്രീനിന്റെ കാശും ഈ ഡ്രൈവര്‍ക്ക് ഏറെ വിലപിടിച്ചതാണ്. ഇതെല്ലാം പറഞ്ഞിട്ടും പൊലീസില്‍ പരാതി കൊടുത്ത് കാത്തിരിക്കാനായിരുന്നു കൊച്ചി മെട്രോക്കാരുടെ ഉപദേശം. ഈ വിഷയം അര്‍ച്ചനാ കവിയും പിതാവ് ജോസ് കവിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതോടെ വിഷയം വൈറലായി. കൊച്ചി മെട്രോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.
ഡ്രൈവറോട് ക്രൂരത കാട്ടിയെന്നും ഇതിനൊപ്പം എത്രമാത്രം ഭീതിയാണ് കൊച്ചി മെട്രോയ്ക്ക് താഴെ കൂടെയുള്ള യാത്രകളെന്നും അര്‍ച്ചമന വിശദീകരിക്കുന്നു. മുകളില്‍ നിന്നും എന്തും ഏത് നിമിഷവും താഴേയക്ക് നിലം പതിക്കാവുന്ന അവസ്ഥ. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഡ്രൈവറുടെ ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടില്‍ സഹതപിക്കുന്ന സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് കൊച്ചി യാത്രയുടെ സുരക്ഷിതത്വവും ചര്‍ച്ചയാക്കുന്നത്. ഇനിയും കോണ്‍ക്രീറ്റ് പാളികള്‍ അടരുന്നില്ലെന്ന് കൊച്ചി മെട്രോ ഉറപ്പ് വരുത്തണമെന്നാണ് ആവശ്യമുയരുന്നു.