നിരവധി നായികമാരാണ് ഇപ്പോള്‍ വിവാഹശേഷം അഭിനയത്തിലേക്ക് എത്തുന്നത്. രണ്ടു മക്കളുടെ അമ്മയായ ശേഷം അഭിനയത്തിലേക്ക് എത്തിയ ആളാണ് നടി ഷീലു എബ്രഹാം. നിരവധി സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. നഴ്‌സായിരുന്ന ഷിലൂ അവിചാരിതമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് ഷീലു മനസ്സ് തുറന്നിരിക്കയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് എന്റെ മുഖചിത്രം ആകസ്മികമായി മനോരമ ആഴ്ച പതിപ്പില്‍ അച്ചടിച്ച് വന്നത്. ഫോട്ടോ അയച്ച് കൊടുത്തതൊന്നുമല്ല. ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അപ്പോള്‍ എന്നെ കണ്ട് ചിത്രമെടുക്കാന്‍ ക്ഷണിക്കുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം കൂടി നല്‍കിയിരുന്നു. പിന്നീട് അതിലേക്ക് ധാരാളം കത്തുകള്‍ വന്ന് തുടങ്ങി. സീരിയലുകളിലേക്കുള്ള ക്ഷണം മുതല്‍ പ്രണയലേഖനങ്ങള്‍ വരെ അതിലുണ്ടായിരുന്നു. അഭിനയ രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നെങ്കിലും അപ്പച്ചനോട് പറയാന്‍ പേടിയായിരുന്നു. പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല.
അപ്പച്ചന്‍ വളരെ സ്ട്രിക്ടായിട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. ഓരോ ദിവസവും പോസ്റ്റുമാന്‍ എന്റെ പേരില്‍ കത്തുകള്‍ വീട്ടില്‍ കൊണ്ട് വരുമായിരുന്നു. അതോടെ കലാപരിപാടികള്‍ എല്ലാം നിര്‍ത്തിച്ചു. താമസിക്കാതെ നഴ്സിങ് പഠിക്കാനായി ഞാന്‍ ഹൈദരാബാദിലേക്ക് പോയി. സിസ്റ്റര്‍മാര്‍ നടത്തുന്ന കോളേജായിരുന്നു. അവിടെയും ഞാന്‍ നൃത്ത വേദികളില്‍ സജീവമായി. പിന്നീട് നഴ്സായതോടെ അഭിനയ മോഹമെല്ലാം ഞാന്‍ കുഴിച്ച് മൂടി. കുവൈത്തിലേക്ക് നഴ്സായി ചേക്കേറി. പൊതുവേ വിദേശത്തുള്ള മലയാളി നഴ്സുമാര്‍ ചെയ്യുന്നത് പോലെ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം കഴിച്ച് അങ്ങോട്ടോക്ക് പോവുന്നതാണ് എന്റെ ഭാവിയെന്ന് ഞാനും ആലോചിച്ചു.
ആ സമയത്താണ് ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ പരിചയപ്പെടുന്നത്. അതിന് ശേഷമാണ് ജീവിതത്തിലെ ടേണിങ് പോയിന്റ്. ഞങ്ങള്‍ പ്രണയത്തിലായി. താമസിക്കാതെ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹവും നടത്തി. വിവാഹത്തോടെ നഴ്സിങ് ജോലി അവസാനിപ്പിച്ച് ഞങ്ങള്‍ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി. രണ്ട് മക്കളുമുണ്ടായി. എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മോന് നാലഞ്ച് വയസായി. ഒന്ന് സെറ്റിലായി എന്ന് തോന്നിയപ്പോള്‍ നൃത്തം വീണ്ടും പൊടി തട്ടിയെടുത്തു.
ഡിപ്ലോമ കോഴ്സ് ചെയ്തു. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സിനിമ നിര്‍മാണത്തിലേക്ക് ഞങ്ങളെത്തുന്നത്. അബാം മൂവീസ് എന്ന പേരില്‍ ബാനര്‍ തുടങ്ങി. അതിന് ഒരു പരസ്യ ചിത്രം ചെയ്യാന്‍ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് ചോദിക്കുന്നത് നിനക്ക് അങ്ങ് അഭിനയിച്ചാല്‍ പോരെ എന്ന്. അങ്ങനെയാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസരം കിട്ടിയിട്ടും നഷ്ടമായത് സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരച്ച് കിട്ടി. പിന്നീട് ഞങ്ങള്‍ നിര്‍മ്മിച്ച 'ഷീ ടാക്സി' എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. അതിലെ കഥാപാത്ര ശ്രദ്ധിക്കപ്പെട്ടതോടെ എനിക്കും ആത്മവിശ്വാസമായി. അതോടെ സിനിമകളില്‍ സജീവമായി.
ഞാന്‍ ഭയങ്കര ഹോംലി ആയിട്ടുള്ള ആളാണ്. വീട്ടമ്മ ആയിരുന്നത് കൊണ്ട് വര്‍ഷങ്ങളായി ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് വീട്ടിലാണ്. അതുകൊണ്ട് വീട് പരിപാലനം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. വിവാഹശേഷം ഞങ്ങള്‍ പതിമൂന്ന് വര്‍ഷത്തോളം മുംബൈയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കോര്‍പറേറ്റ് ഓഫീസ് അവിടെ ആയിരുന്നു. അവിടുത്തെ ഫ്ളാറ്റ് ലൈഫില്‍ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം ആകുന്നതേയുള്ളു. പനമ്പള്ളി നഗറലാണ് ഞങ്ങളുടെ വീട്. കല്യാണം ആലോചിക്കുന്ന സമയത്ത് തന്നെ അദ്ദേഹം ഇവിടെ സ്ഥലം വാങ്ങി വീട് വെച്ചു. ഇപ്പോള്‍ പൂര്‍ണമായും കൊച്ചിയിലേക്ക് താമസം മാറി. മകള്‍ ചെല്‍സിയ ഒന്‍പതാം ക്ലാസിലും മകന്‍ നീല്‍ ഏഴിലും പഠിക്കുന്നു.