കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ധ്യൻ യുവനടി ശാലു ശ്യാമു. വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ തന്നോട് വഴങ്ങിക്കൊടുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്ന് ശാലു കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.സാമൂഹിക മാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് നടിയുടെ തുറന്നുപറച്ചിൽ. സിനിമയുടെ പേരൊ സംവിധായകനെക്കുറിച്ചുള്ള വിവരങ്ങളോ നടി പറഞ്ഞില്ല. താൻ പരാതിപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്നും ആദ്യമായല്ല ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെന്നും ശാലു പറഞ്ഞു.
ഈയിടെ ഓരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അവർ രംഗത്ത് വന്നത്.സംവിധായകന്റെ പേര് പറയാൻ ശാലു വിസമ്മതിച്ചു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാൾ എന്ന് മാത്രമാണ് അവർ പറഞ്ഞത്. സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ.
സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാൻ എന്നോട് പറഞ്ഞു. മേൽവിലാസവും തന്നു. അയാളുടെ ഓഫീസിൽ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്. എന്നോട് വൃത്തിക്കെട്ട കാര്യങ്ങൾ അയാൾ സംസാരിക്കാൻ തുടങ്ങി. അത് കേട്ടപ്പോൾ എന്റെ ശരീരം ആകെ വിയർക്കാൻ തുടങ്ങി. അയാൾ എ.സി ഓൺ ചെയ്തു. ചതി മനസ്സിലായ ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
വിവാദത്തിന് തൊട്ടുപിന്നാലെ ശാലുവിന്റെ ഒരു വീഡിയോ ലീക്ക് ചെയ്തിരുന്നു. ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അസഭ്യവർഷവുമായി ചിലർ രംഗത്ത് വന്നു.വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
പരാതിപ്പെടാൻ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകൻ സമ്മതിക്കില്ലെന്നും ശാലു പറഞ്ഞു. സിനിമയിൽ നിന്ന് ആദ്യമായല്ല തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കി. തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് ശാലു. ശിവകാർത്തികേയൻ, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ മിസറ്റർ ലോക്കൽ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.