സോഷ്യല്‍ മീഡിയയില്‍ മരിക്കാത്തവരെ കൊല്ലുന്ന ശീലം പുത്തരിയല്ല. അമിതാഭ് ബച്ചനെയും, ലതാ മഘേഷ്‌കറെയും സലിം കുമാറിനെയും ശ്രീനിവാസനയും ഒക്കെ നിരവധി തവണയാണ് കൊന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ അക്കൂട്ടത്തിൽ ഒരാൾ കൂടി വീണ്ടും ഇരയായിരിക്കുകയാണ്. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ രാപ്പാടിയായ എസ് ജാനകിയെയാണ് സോഷ്യൽ മീഡിയ കൊന്നിരിക്കുന്നത്.
ജാനകി മരണപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞായറാഴ്ച വൈകുന്നേരം മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നിജസ്ഥിതി അന്വേഷിക്കാതെ പലരും കേട്ട പാതി കേള്‍ക്കാത്ത പാതി പലരും സോഷ്യൽ മേടയിലൂടെ വാർത്തകൾ പങ്കുവച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിഞ്ഞ എസ് ജാനകിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍. സോഷ്യൽ ,മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണ് എന്ന് എസ് ജാനകിയുടെ മകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
എസ് ജാനകിയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ നടന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ജീവന് അപായമൊന്നും ഇല്ല. ആ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുക്കുകയാണ് ജാനകി. പ്രചരിയ്ക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് നടന്‍ മനോബാലയും പ്രതികരിച്ചു. ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതോടൊപ്പം ഇതാദ്യമല്ല എസ് ജാനകി മരണപ്പെട്ടു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ജാനകിയ്ക്ക് നിലവില്‍ ഒരാപത്തും ഇല്ലെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്നും എസ് ജാനകിയുടെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.
സിനിമാ പിന്നണി ഗാനരംഗത്ത് 1950 കളില്‍ ആണ് എസ് ജാനകി എത്തിയിരുന്നത്. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ സംഗീത ലോകത്ത് ഒരു പുതിയ യുഗം സൃഷ്‌ടിച്ചു. നാല് ഭാഷകളിലായ നാല്‍പ്പത്തിയഞ്ചായിരത്തിലധികം പാട്ടുകള്‍ ആണ് ഗായിക ഇതിനോടകം തന്നെ ആലപിച്ചിരിക്കുന്നത്. നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയും ചെയ്തു. എസ് ജാനകി ഔദ്യോഗികമായി താന്‍ സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിരമിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു.