മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ശോഭന. ഒരു അഭിനേത്രി എന്നതിലുപരി താരം മികച്ച ഒരു നർത്തകി കൂടിയാണ്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ച താരത്തിന്റെ തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. ലൊക്കേഷനില്‍ വെച്ച് ഒരേയൊരു തവണയാണ് താന്‍ കരഞ്ഞതെന്ന് ശോഭന പറയുന്നു. മണിരത്‌നം സംവിധാനം ചെയ്ത ദളപതിയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആ സംഭവമുണ്ടായതും എന്നും ശോഭന പറയുന്നു.
അന്നൊക്കെ ഇരുപതു ദിവസം കൊണ്ട് ഒരു മലയാളം സിനിമയുടെ ചിത്രീകരണം തീരും. അവിടെ നിന്നും നേരെ ഞാന്‍ ദളപതി ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. മമ്മൂക്ക, രജനി സര്‍ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എന്റെ സീനുകള്‍ വളരെക്കുറച്ചേയുള്ളൂ ആ സിനിമയില്‍. അത് തീര്‍ത്തു വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു എനിക്ക്.
പക്ഷേ കോടികള്‍ റിസ്ക് എടുത്തു തയ്യാറാക്കിയ വലിയ സിനിമ ആയതിനാല്‍ ചിത്രീകരണം വിചാരിച്ച വേഗത്തില്‍ തീര്‍ന്നിരുന്നില്ല. കാള്‍ഷീറ്റൊക്കെ കഴിഞ്ഞു എങ്കിലും ഇന്ന് പോകാം, നാളെ പോകാം എന്നൊക്കെ പറഞ്ഞു എന്നും നീണ്ടു പോയിരുന്നുവെന്നും താരം പറയുന്നു. ഒടുവില്‍ പോകാനായുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷേ അന്ന് തീരേണ്ട ഒരു സീന്‍ മാത്രം വീണ്ടും ബാക്കിയായി.
മണി സര്‍ വന്നു അതും കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞു. എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാന്‍ കരുതി, പക്ഷേ മമ്മൂക്ക അത് കണ്ടു.അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്? എന്ന് ചോദിച്ചു. വീട്ടില്‍ പോയിട്ട് കുറേ നാള്‍ ആയി എന്നും അമ്മയെ കാണണം എന്നുമൊക്കെ ഞാന്‍ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത് വേഗം വീട്ടിലേക്ക് പോകാമല്ലോ. എന്നൊക്കെ അദ്ദേഹം സമാധാനം പറഞ്ഞു. അന്നെനിക്ക് ഇരുപത് വയസ്സേയുണ്ടായിരുന്നുള്ളൂവെന്നും ശോഭന പറയുന്നു.