കടുവാക്കുന്നേല്‍ കുറുവാച്ചന്റെ ഉടമസ്ഥാവകാശത്തിന്റേ പേരിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. എന്നാൽ ഇരുവരുടെയും തർക്കത്തിനൊടുവിൽ പൃഥ്വിരാജിന്റെ കറുവാച്ചനാണോ സുരേഷ് ഗോപിയുടെ കറുവാച്ചനാണോ ഒറിജിനല്‍ എന്നറിയാന്‍ ഉള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ കടുവാക്കുന്നേല്‍ കുറുവാച്ചനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയിലെ കഥാപാത്രമാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നാണ് രഞ്ജി തുറന്ന് പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നുമാണ് രഞ്ജി പണിക്കര്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വര്‍ഷം മുമ്ബ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ പോന്നതാണെന്നു ഞാന്‍ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേര്‍ന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങള്‍ അന്ന് ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലില്‍ പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അതു നടന്നില്ല. - രഞ്‍ജി പണിക്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ്, ഇപ്പോള്‍ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയില്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാന്‍ സമ്മതിക്കുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാദങ്ങള്‍ പോലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഇവര്‍ ആരും സൃഷ്‍ടിച്ച കഥാപാത്രമല്ല. ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കള്‍ തമ്മില്‍ ആ വിഷയം തീര്‍ക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താന്‍ സ്വയം സൃഷ്‍ടിച്ചതാണ് എന്ന് പറഞ്ഞാല്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇതില്‍ മറ്റു അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത് ആര്‍ക്കും ഇത്തരം പശ്ചാത്തലത്തില്‍ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചന്‍ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന് നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച കടുവയും സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേല്‍ കറുവാച്ചന്‍ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രത്തിലേയും കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കറുവാച്ചന്‍ എന്നാണ്. മാത്രമല്ല രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകളും ഒരേ ലുക്കിലുള്ളവയായിരുന്നു. കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്‍െറ ഹര്‍ജിയില്‍ സുരേഷ് ഗോപി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്.