ഇന്ത്യന്‍ 2 സെറ്റില്‍ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മരിച്ച മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകി കൊണ്ട് നടൻ കമൽഹാസൻ രംഗത്ത്. അപകടം നടന്ന അന്നുതന്നെ മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കി കൊണ്ട് കമലും ശങ്കറും ചിത്രത്തിന്‍റെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്‍സും എല്ലാം ഒത്ത് ചേർന്ന് വാക്ക് പാലിച്ചിരിക്കുകയാണ്.
മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കായി ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡന്‍റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് നാല് കോടി രൂപ കൈമാറിയത്.ഫെബ്രുവരി 19ന് ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്താണ് അപകടമുണ്ടായത്. ചിത്രീകരണത്തിനായി ഉപയോഗിച്ച് വന്ന ക്രെയിന്‍ പൊട്ടിവീണായിരുന്നു അപകടം സംഭവിച്ചത്. ഷൂട്ടിങ് സെറ്റിലെ സഹായിയായിരുന്ന ചന്ദ്രനും സഹസംവിധായകരായ മനു, കൃഷ്‍ണ എന്നിവരാണ്ട് മരണപ്പെട്ടത്. പത്തോളം പേര്‍ക്ക് സംഭവത്തെ തുടർന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കമല്‍ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായ വാഗ്ദാനം മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് പ്രഖ്യാപിച്ചത്. സിനിമാസെറ്റുകളില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും പലതവണ അത്തരം സംഭവങ്ങളെ കരിയറില്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ അന്ന് വ്യക്തമാക്കിയിരുന്നു. 'സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഞാനും സംവിധായകനും അപകടത്തില്‍നിന്ന് രക്ഷപെട്ടത്. അതല്ലായിരുന്നുവെങ്കില്‍ എനിക്ക് പകരം മറ്റൊരാള്‍ ആയിരുന്നേനെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുക'എന്നും കമല്‍ തുറന്ന് പറഞ്ഞിരുന്നു.